ലോക്കപ്പില്ല, പോലീസും പ്രതിയും ഇരിക്കേണ്ടത് ഒരേ ബെഞ്ചില്‍

klm-policeകേളകം: കണ്ണവം പോലീസ് സ്‌റ്റേഷനില്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ വീര്‍പ്പുമുട്ടി 34 ഓളം പോലീസുകാര്‍. 20 വര്‍ഷത്തോളമായി വാടക കെട്ടിടത്തില്‍ കഴിയുന്ന പോലീസുകാര്‍ സ്വന്തമായി പുതിയൊരു പോലീസ് സ്‌റ്റേഷന്‍ കെട്ടിടം എന്ന സ്വപ്നവുമായി കഴിയുകയാണ്. സ്വകാര്യവ്യക്തിയുടെ ഇരുനില കെട്ടിടത്തിലാണ് കണ്ണവം പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 20 വര്‍ഷമായി ഇവിടെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇതുവരെയും ഇല്ല. ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രമാണ് പോലീസ് സ്‌റ്റേഷന്‍പ്രവര്‍ത്തനം. അവിടെയാണെങ്കില്‍ നിന്നുതിരിയാന്‍ പോലും ഇടമില്ല. എസ്‌ഐയും അഞ്ചു വനിതാ പോലീസുകാരടക്കം 34 പോലീസുകാരാണ്ഇടുങ്ങിയ മുറികളില്‍ ജോലി ചെയ്യുന്നത്.

ചിറ്റാരിപറമ്പ്, കോളയാട്, പാട്യം പഞ്ചായത്തുകള്‍ അധികാര പരിധിയിലുള്ളതാണ് കണ്ണവം പോലീസ് സ്‌റ്റേഷന്‍. മഴ പെയ്താല്‍ മുറിക്കകത്ത് വെള്ളക്കെട്ടാണ്. മുകളിലത്തെ നില അറ്റകുറ്റപണികള്‍ക്കായി കോണ്‍ക്രീറ്റ് മുറിച്ചു മാറ്റിയിരുന്നു. ഇപ്പോള്‍ താത്കാലിമായി പോളിത്തീന്‍ ഷീറ്റ് കൊണ്ട് കെട്ടിയിരിക്കുകയാണ്. ശക്തമായ മഴയില്‍ ഇതിലൂടെ വെള്ളം മുഴുവന്‍ ചുവരില്‍ കൂടി താഴേക്ക് ഒലിച്ചിറങ്ങും. എല്ലാ ചുവരും ഇപ്പോള്‍ നനഞ്ഞ് തേപ്പ് അടര്‍ന്നുവീഴാറായ അവസ്ഥയിലാണ്. വയറിംഗ് മിക്കയിടത്തും പൊട്ടിപൊളിഞ്ഞു തൂങ്ങിക്കിടക്കുകയാണ്. ഷോക്കേറ്റ് എന്തും സംഭവിക്കാം എന്ന ഭീതി പോലീസുകാരില്‍ കാണാം.

16 വര്‍ഷം മുമ്പ് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ശ്രമം തുടങ്ങിയതാണ്. കെട്ടിടത്തിനായി സര്‍ക്കാര്‍ വനംവകുപ്പിന്റെ 30 സെന്റ് സ്ഥലം അനുവദിച്ചു. എന്നാല്‍ വനംവകുപ്പിന് 66,200 രൂപ നല്‍കാത്തതിനാല്‍ കൈമാറ്റം നീണ്ടു. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെ തടസം നീങ്ങി. എന്നാല്‍ കെട്ടിടം തുടങ്ങാനുള്ള പ്രവൃത്തി മാത്രം നടന്നില്ല. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുള്ളതാണ് കണ്ണവം സ്‌റ്റേഷന്‍. എന്നാല്‍ ആക്രമണം ചെറുക്കാനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.

തോക്കുകളും മറ്റും സൂക്ഷിച്ച മുറിയിലും വെള്ളക്കെട്ടാണ്. സാധാരണ പോലീസ് സ്‌റ്റേഷനില്‍ കാണാറുള്ള ലോക്കപ്പ് മുറി ഇവിടെയില്ല. പോലീസും പ്രതിയും ഇരിക്കേണ്ടതും ഒരേ ബെഞ്ചില്‍ തന്നെ. പ്രധാന കെട്ടിടത്തില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മുന്നിലുള്ള ചെറിയ ഓടിട്ട കെട്ടിടത്തിലാണ് കുറച്ച് പോലീസുകാര്‍ തങ്ങളുടെ ജോലി നിര്‍വഹിക്കുന്നത്. അതും അവര്‍ തന്നെ വാടക കൊടുത്ത് തന്നെ. ആയിരത്തോളം കേസുകള്‍ എഴുതുന്നത് ഈ കുടുസ്മുറിയില്‍ ഇരുന്നാണ്.

Related posts