കൊല്ലം: ശ്വാസകോശ രോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടം വിജയകരമായി നടപ്പാക്കുന്നതില്‍ ജില്ലക്ക് ശ്രദ്ധേയ നേട്ടം. രാജ്യത്താദ്യമായി ജില്ലയിലെ 16 പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ 2015 മേയ് 12 മുതല്‍ നടപ്പാക്കിയ പദ്ധതി ശ്വാസകോശ രോഗ ചികിത്സാ മേഖലയില്‍ ശ്രദ്ധേയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതായി വിലയിരുത്തല്‍.ശ്വാസകോശ ആരോഗ്യത്തിനുള്ള പ്രായോഗിക സമീപനത്തെക്കുറിച്ച് (പി എ എല്‍) ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശില്പശാലയിലാണ് വിശദാംശങ്ങള്‍ അവതരിപ്പിച്ചത്.
ശില്പശാല ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി ആരോഗ്യരംഗത്തെ പുത്തന്‍ കാല്‍വയ്പ്പാണെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ശ്വാസകോശ രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി പ്രോട്ടോക്കോളുകള്‍ തയാറാക്കി. രോഗ നിര്‍ണയത്തിനും ചികിത്സാപുരോഗതി വിലയിരുത്തുന്നതിനുമുള്ള ഉപകരണങ്ങള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാക്കി. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രതേ്യക പരിശീലനം നല്‍കി.
ഇന്‍ഹെയ്‌ലര്‍ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഉപയോഗം സംബന്ധിച്ചും രോഗം ഗുരുതരമാവാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും പുകവലി നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവത്ക്കരണം നടത്തി. 2015 ഡിസംബര്‍ 31 വരെ 2800 ദീര്‍ഘകാല ശ്വാസകോശ രോഗങ്ങളുള്ളവരെ രജിസ്റ്റര്‍ ചെയ്ത് ചികിത്സിച്ചു. മുമ്പ് ഒരു മാസം ശരാശരി ആറു തവണ ഡോക്ടറെ കണ്ടിരുന്നവര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം രണ്ടു സന്ദര്‍ശനം മതിയെന്ന സ്ഥിതിയായി.
കിടത്തി ചികിത്സയുടെ ആവശ്യം ആറു മടങ്ങും രോഗം ഗുരുതരമാകുന്നത് നാലു മടങ്ങും കുറഞ്ഞു. രോഗികള്‍ ദിവസവും ഉപയോഗിക്കുന്ന മരുന്നുകളുടെ എണ്ണത്തിലും കുറവുണ്ടായി. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും കുത്തിവെയ്പ്പിന്റെ ആവശ്യവും പകുതിയായി. ഈ സാഹചര്യത്തില്‍ രോഗികളുടെ ചികിത്സാ ചെലവിലും ഗണ്യമായ കുറവുണ്ടായി. ശില്പശാലയില്‍ ഡി എം ഒ ഡോ. ജയശങ്കര്‍, ഡോ. ഷൈജു ഹമീദ്, ഡോ. രാകേഷ്, ഡോ. ജ്യോതിലാല്‍, ഡോ. ശശിധരന്‍ പിള്ള, ഡോ. ഉഷകുമാരി, ഡോ. സന്ധ്യ, ഡോ മണികണ്ഠന്‍, ഡോ. കൃഷ്ണവേണി, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.