അംബ്രലാ പോയിന്റിലെ കാണാക്കാഴ്ചകള്‍; ആണ്‍കുട്ടികളും ഭയക്കണം

parambaraസീമ മോഹന്‍ലാല്‍

പതിനാലുകാരനുണ്ടായ അനുഭവം പങ്കുവച്ചത് നഗരത്തിലെ ഒരു സ്കൂള്‍ അധ്യാപികയാണ്.  കൂലിവേലക്കാരായ മാതാപിതാക്കളുടെ മൂത്തമകന്‍. പഠനത്തില്‍ ഉന്നതനിലവാരമില്ലെങ്കിലും കായികമത്സരങ്ങളില്‍ അവന്‍ എന്നും മുന്‍പന്തിയിലായിരുന്നു. ക്രിസ്മസ് പരീക്ഷയ്ക്കു ശേഷം അവന്‍ ക്ലാസില്‍ ഇടയ്ക്കിടെ വരാതിരിക്കും. കൂട്ടുകാരോടു ചോദിച്ചപ്പോള്‍ ആര്‍ക്കും അറിയില്ലെന്നായിരുന്നു മറുപടി. പക്ഷേ, ടീച്ചറുടെ അന്വേഷണത്തില്‍ അവന്റെ കൂട്ട് സമയപ്രായക്കാരോട് അല്ലെന്ന് അറിഞ്ഞു. മാതാപിതാക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ അത് കാര്യമായി എടുത്തില്ലെന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.

ക്ലാസ് കട്ട് ചെയ്ത് മറൈന്‍ഡ്രൈവില്‍ മുതിര്‍ന്ന ചേട്ടന്മാര്‍ക്കൊപ്പം ഇരിക്കുന്നത് അവന്റെ പതിവ് ഏര്‍പ്പാടുകളില്‍ ഒന്നായിരുന്നു. വീട്ടില്‍ നിന്നു കൊടുക്കുന്ന ചില്ലറ കാശുകൊണ്ടു വാങ്ങാന്‍ പറ്റാത്ത തരത്തിലള്ള സാധനങ്ങള്‍ അവന്റെ ബാഗില്‍ കണ്ടപ്പോഴാണ് അവനെ അമ്മ ചോദ്യം ചെയ്തത്. വില കൂടിയ മൊബൈല്‍ ഫോണ്‍ കൂടി മകന്റെ കൈയില്‍ കണ്ടതോടെ രക്ഷിതാക്കള്‍ അങ്കലാപ്പിലായി. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കൂടുതലൊന്നും പറയാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു. രക്ഷിതാക്കള്‍ കുട്ടിയുമായി സ്കൂളിലെത്തി, ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു. അവന്‍ അപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു.

കൂട്ടത്തിലെ ചേട്ടന്മാരില്‍ ഒരാള്‍ക്ക് അവനോട് വല്യ ഇഷ്ടമാണ്. ചേട്ടന്‍ ഇടയ്‌ക്കൊക്കെ അവന്‍ കുറേ കാശു കൊടുക്കും. ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കും. പക്ഷേ ഇതൊന്നും ആരോടും പറയരുതെന്ന് ചേട്ടന്‍ സത്യം ചെയ്യിച്ചിട്ടുമുണ്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചേട്ടനെ സഹായിക്കണം. ചേട്ടന്‍ തരുന്ന പൊതികള്‍ ചില സ്ഥലങ്ങളില്‍ എത്തിച്ചു കൊടുത്താല്‍ മതി. അതിനുള്ളില്‍ എന്താണെന്നൊന്നും തനിക്ക് അറിയില്ലെന്ന് ആ നിഷ്കളങ്കബാല്യം അവരോടു പറഞ്ഞു. നാലഞ്ചുമാസമായി അവന്‍ ഈ സഹായം ചെയ്തു കൊടുക്കുകയാണ്. തന്റെ കൈവശം തന്നുവിടുന്നത് കഞ്ചാവ് ആണെന്ന കാര്യം ആ 14കാരന് അറിയില്ലായിരുന്നു. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പല കേസുകളിലും പ്രതിയാണ് ഇയാളെന്ന് മനസിലായി. സ്കൂള്‍ ബാഗില്‍ വച്ച് ലഹരി വസ്തുക്കള്‍ കടത്തിയാല്‍ ആര്‍ക്കും സംശയം തോന്നില്ലെന്ന കാര്യവും യുവാവിന് ബോധ്യമുണ്ടായിരുന്നു. അതിനു പറ്റിയ ആളായിട്ടാണ് സ്കൂള്‍ കുട്ടിയെ കണ്ടെത്തിയതും. തങ്ങളുടെ മകന്‍ കഞ്ചാവിന് അടിമയായില്ലല്ലോയെന്ന സമാധാനത്തില്‍ ആ രക്ഷിതാക്കള്‍ തുടര്‍ നടപടികള്‍ക്കൊന്നും പോയില്ല.

ആണ്‍കുട്ടികള്‍ പോലും സുരക്ഷിതമല്ലാത്ത ഈ സാഹചര്യത്തില്‍ മക്കളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം എന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. സമപ്രായക്കാരെവിട്ടുള്ള കൂട്ടുകെട്ട് ചതിക്കുഴിയിലേക്ക് നയിക്കുമെന്ന കാര്യം കൗമാരക്കാരും ഓര്‍ക്കണം.

ലൈംഗിക ചൂഷണവും പതിവ്

ആണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമോയെന്ന് പലരും ചോദിക്കാറുണ്ട്. മറൈന്‍ഡ്രൈവിലും സുഭാഷ് പാര്‍ക്കിലുമൊക്കെ ഒറ്റയ്ക്കിരുന്നാല്‍ മാനം പോകുമെന്നാണ് ചില യുവാക്കള്‍ പറയുന്നത്. സ്വവര്‍ഗ രതിക്കാര്‍ മുതല്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്ത “മാന്യന്മാര്‍’വരെ പീഡകരുടെ റോളിലെത്തുന്നു.

മറൈന്‍ഡ്രൈവില്‍ വച്ചു പരിചയപ്പെട്ട സെയില്‍സ് റെപ്രസന്റേറ്റീവ് അജിത്തിന്റെ വാക്കുകള്‍ കേള്‍ക്കാം… “ജോലിയുടെ ഇടവേളകളിലൊക്കെ ഞാന്‍ ഇവിടെ പതിവായി വന്നിരിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് പ്രശ്‌നം. ഒറ്റയ്ക്കിരുന്നാല്‍ അവന്മാര്‍ പണിതരും.  അടുത്തു വന്നിരുന്ന് ചിരിയായി, കണ്ണിറുക്കലായി, പിന്നെ പരിചയപ്പെടലായി, അവസാനം റൂമിലേക്ക് ക്ഷണിക്കും… രണ്ടു മൂന്നു പേര്‍ ഇതിനായി സ്ഥിരം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ മറൈന്‍ഡ്രൈവിലേക്കുള്ള വരവ് കുറച്ചു..’  സ്കൂള്‍ വിദ്യാര്‍ഥികളാണ് പലപ്പോഴും ഇത്തരക്കാരുടെ ചൂഷണത്തിന് ഇരകളാകുന്നതെന്ന് അജിത് പറഞ്ഞു. സൗഹൃദം കൂടി മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ കാട്ടിയാണ് ഇവര്‍ കൗമാരക്കാരെ കുടുക്കുന്നത്. കൗമാരക്കാര്‍ക്കൊപ്പം കമ്പനി അടിച്ചിരിക്കുന്ന ചിലരെ  അജിത്ത് ചൂണ്ടിക്കാണിച്ചുതന്നു. ചെറുചിരി ലൈംഗിക ചൂഷണത്തിലേക്കാണ് പലപ്പോഴും നയിക്കുന്നത്.

കുറച്ചുകൂടി മുന്നോട്ട് നടന്നപ്പോള്‍ അജിത്തിന്റെ വാക്കുകള്‍ ശരിയാണെന്നു തോന്നി. സൈഡ് ബെഞ്ചില്‍ മധ്യവയസ്ക്കനൊപ്പം ഇരിക്കുന്ന 25കാരന്‍. അവരുടെ അതിരുവിട്ടുള്ള പെരുമാറ്റം കണ്ട് അറപ്പു തോന്നിപ്പോയി. പിന്നെയും ഇത്തരത്തിലുള്ള ചിലരെ അവിടെ കണ്ടു. ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വരുന്ന കുട്ടികള്‍ക്കുണ്ടാകുന്ന മാനസികാഘാതത്തിന്റെ ആഴം വളരെ വലുതാണ്.

കൗതുകത്തിനു തുടങ്ങുന്ന കൗമാരശീലം

മറൈന്‍ഡ്രൈവിലും സുഭാഷ് പാര്‍ക്കിലും എത്തുന്ന യുവാക്കളില്‍ ചിലരെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസുകാര്‍ വ്യക്തമാക്കുന്നു. അടുത്തിടെ ഇവിടെയെത്തിയ പെണ്‍കുട്ടികളുടെ ഗ്യാങ് കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം പോലീസിന് ലഭിക്കുകയുണ്ടായി. ഇവിടെ നിന്നെല്ലാം കഞ്ചാവ് വില്‍പനയ്ക്കായി യൂത്ത് ഒത്തുചേരാറുണ്ടെന്നാണ് കോളജ് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നത്. പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ കഞ്ചാവ് വില്‍പനക്കാരുടെ കണ്ണികളാണ്.

രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞു പോരുന്നവരില്‍ പലരും വില്‍പന കഴിഞ്ഞ് പതിവ് സമയത്ത് വീട്ടില്‍ തിരിച്ചെത്തുന്നതിനാല്‍ മാതാപിതാക്കള്‍ സംഭവങ്ങള്‍ അറിയാതെ പോകുന്നു. പോലീസ് പരിശോധന ശക്തമാക്കിയതിനാല്‍ വിദ്യാര്‍ഥികളില്‍ ചിലരെങ്കിലും പിടിയിലാകുന്നുമുണ്ട്. ഒരു പൊതി കഞ്ചാവ് വിറ്റാല്‍ പ്രതിഫലമായി രണ്ടു കഞ്ചാവ് ബീഡി ലഭിക്കും. കൂട്ടുകാര്‍ക്കൊപ്പമിരുന്ന് ലഹരിയുടെ പുതിയ മേച്ചില്‍പ്പുറം തേടാന്‍ ഇത് ധാരാളമെന്ന് സാരം. സ്കൂളിന്റെയും കോളജിന്റെയും സത്‌പേരിനു കളങ്കം വരുമെന്നതിനാല്‍ കഞ്ചാവ് കൈവശം വയ്ക്കുന്ന കുട്ടികളെക്കുറിച്ച് പരാതിപ്പെടാന്‍ സ്കൂള്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് പോലീസ്-എക്‌സൈസ് അധികൃതര്‍ പറയുന്നു.

ഡിജെ പാര്‍ട്ടിയില്‍ ലഹരി നുണഞ്ഞ് പെണ്‍കുട്ടികളും

അടുത്തിടെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അവിടെ ലഹരി നുണയാന്‍ എത്തിയവരില്‍ മുപ്പതു ശതമാനവും പെണ്‍കുട്ടികളായിരുന്നുവെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാമുകനൊപ്പം എത്തുന്ന പെണ്‍കുട്ടികള്‍ മദ്യത്തില്‍ തുടങ്ങി സിഗരറ്റിലൂടെ മയക്കുമരുന്നിലേക്ക് എത്തുകയാണ് പതിവ്.

കഞ്ചാവിനായി എത്തുന്ന പത്തു കോളും ഗേള്‍സിന്റേത്

എറണാകുളം ജില്ലയിലെ പല കോളജുകളിലെയും വിദ്യാര്‍ഥിനികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അടുത്തിടെ തലസ്ഥാനത്തു നടന്ന ഹൈടെക് പെണ്‍വാണിഭത്തില്‍ പോലീസ് അന്വേഷിച്ചെത്തിയത് എറണാകുളത്തെ പ്രമുഖ കോളജ് വിദ്യാര്‍ഥിനിയെയായിരുന്നു.

അടുത്തിടെ കഞ്ചാവ് കേസില്‍ വൈപ്പിന്‍ സ്വദേശിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ചോദ്യം ചെയ്യലില്‍ അയാള്‍ ഒരു കാര്യം പോലീസിനോട് സമ്മതിച്ചു. മയക്കുമരുന്ന് ആവശ്യപ്പെട്ട്  പ്രതിദിനം വരുന്ന 20 കോളുകളില്‍ പത്തും നഗരത്തിലെ കോളജ്കുമാരികളുടേതാണെന്ന്. കോളജ് ഹോസ്റ്റലുകളിലും കൂട്ടുകാര്‍ ചേര്‍ന്നു വീടെടുത്തു താമസിക്കുന്ന സ്ഥലങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. അന്യജില്ലകളില്‍ നിന്ന് നഗരത്തിലെത്തി പഠിക്കുന്ന കുട്ടികളാണ് പലപ്പോഴും ഇത്തരം ചതിയില്‍പ്പെടുന്നത്. കാമുകന്മാര്‍ക്കൊപ്പം മറൈന്‍ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലെ നിത്യസന്ദര്‍ശകരാകുന്ന ഇവര്‍ക്ക് കാമുകന്റെ കൂട്ടുകാരും വിശ്വസ്തരായി മാറുന്നു. ഇങ്ങനെ രസത്തിനായി തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം അവസാനം ഊരാക്കുടുക്കിലാണ് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത്തരത്തില്‍ ധാരാളം കൗമാരക്കാര്‍ മാനസിക ചികിത്സ തേടിയെത്തുന്നുണ്ടെന്ന് എറണാകുളത്തെ മനോരോഗവിദഗ്ധര്‍ പറയുന്നു.

(നാളെ-മക്കളെ നേര്‍വഴിയെ നടത്താം)

Related posts