അച്ഛനും അമ്മയും രണ്ടുവഴിക്കായപ്പോള്‍ മകന്‍ കഞ്ചാവ് മാഫിയയുടെ പിടിയില്‍

alp-kanchavuകോട്ടയം: അച്ഛനും അമ്മയും പിണങ്ങി രണ്ടു വഴിക്കായപ്പോള്‍ പത്തൊന്‍പതുകാരനായ മകന്‍ കഞ്ചാവിനടിമയായി. വീട്ടില്‍ നോക്കാനോ നിയന്ത്രിക്കാനോ ആരുമില്ലാത്ത അവസ്ഥയില്‍ സ്വയം നശിക്കുകയായിരുന്നു ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടില്‍ കഞ്ചാവ് വില്‍പനക്ക് പിടിയിലായ യുവാവ് പോലീസിനോട് ഏറ്റുപറഞ്ഞു. പിടിയിലായ യുവാവിനെ വെറും കഞ്ചാവ് വില്‍പനക്കാരനാക്കാതെ കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗിന് വിധേയനാക്കി. അച്ഛന്‍ വിദേശത്ത് ജോലി.

അമ്മ പിണങ്ങി വീട്ടില്‍ നിന്നു മാറി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇതോടെ മക്കളെ നോക്കാന്‍ ആളില്ലാതായി. മൂന്നു മക്കളില്‍ മൂത്തവനായ പത്തൊന്‍പതുകാരന്‍ താമസിയാതെ കഞ്ചാവ് മാഫിയയുടെ വലയിലായി. കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങിക്കൊണ്ടുവന്ന് വില്‍ക്കുകയായിരുന്നു ഇയാളുടെ തൊഴില്‍. കഴിഞ്ഞ ദിവസം പള്ളിക്കത്തോട് എസ്‌ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ യുവാവ് പിടിയിലായി. കഞ്ചാവ് വാങ്ങാന്‍ വന്ന രണ്ടു പേര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പിടിയിലായ യുവാവിന്റെ പക്കല്‍ 10ഗ്രാം കഞ്ചാവുണ്ടായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവാവ് വീട്ടിലെ അവസ്ഥ അറിയിച്ചത്.

നാട്ടിലുണ്ടായിരുന്ന അച്ഛനെ പോലീസ് വിളിപ്പിച്ചു. മക്കളെ നിയന്ത്രിക്കാന്‍ ആളില്ലാത്തതിന്റെ കാര്യം പിതാവും പോലീസിനെ അറിയിച്ചതോടെയാണ് യുവാവിനെ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ തീരുമാനിച്ചത്.  ക്രിമിനല്‍ സംഘങ്ങളില്‍ എത്തിപ്പെടുന്ന പല യുവാക്കളുടെയും അവസ്ഥ ഇതാണെന്ന് പോലീസ് പറയുന്നു. അച്ഛനും അമ്മയും തമ്മില്‍ വഴക്കിടുന്നതും മറ്റും കുട്ടികളില്‍ മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. മക്കളുടെ കാര്യം നോക്കാത്ത മാതാപിതാക്കളുള്ള വീടുകളിലും ഇതേ അവസ്ഥ തന്നെയാണ്.

Related posts