അഞ്ചംഗ കവര്‍ച്ചാസംഘം പോലീസ് പിടിയില്‍

TVM-ARRESTFIVEതിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സാ ആവശ്യത്തിനെത്തിയ ആയൂര്‍ വൈക്കല്‍ സ്വദേശിയായ മോഹനനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ചംഗ കവര്‍ച്ചാ സംഘം മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മെഡിക്കല്‍ കോളജിനു സമീപമുള്ള രോഹിണി ലോഡ്ജില്‍ മുറി എടുത്ത് താമസിച്ച മോഹനനെയാണ് അഞ്ചംഗ കവര്‍ച്ചാ സംഘം അടിച്ചു പരിക്കേല്‍പ്പിച്ചത്. ഇയാളുടെ കൈ തല്ലി ഒടിച്ചശേഷം മൂന്നു പവന്റെ സ്വര്‍ണമാലയും ഇരുപത്തിമൂവായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തു.

ലോഡ്ജില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള ദ്യശ്യങ്ങളുടെയും സൈബര്‍ സെല്ലില്‍ നിന്നും ശേഖരിച്ച മൊബൈല്‍ ഫോണ്‍ വിവരങ്ങളുടെയും സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പുല്ലാനിവിള ഷാരോണ്‍ മേലേത്താഴത്ത് റോയി (34), ഇടുക്കി ഉടുമ്പന്‍ചോല കല്‍കൂന്തല്‍ പാമ്പാടുംപാറ വെള്ളവയലില്‍ അജേഷ് (34), ഉഴമലയ്ക്കല്‍ പനയ്‌ക്കോട് ഉണ്ടപ്പാറ റോഡരികത്ത് വീട്ടില്‍ സജീര്‍ (35), ഇടവ ഇടിഞ്ഞാല്‍ കൊളച്ചല്‍ നാലു സെന്റ് കോളനിയില്‍ ഷഫീക്ക് (30), ആനാട് ഇരിഞ്ചയം തവലോട്ടുകോണം നാലു സെന്റ് കോളനിയില്‍ ഓട്ടോ ജോയി എന്നു വിളിക്കുന്ന ജോയി ആന്റണി (42) എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്താല്‍ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്.

ഇവരില്‍ ജോയി നെടുമങ്ങാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 2013ല്‍ ഭാര്യയെ കൊന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിച്ചശേഷം സെപ്ടിക് ടാങ്കില്‍ തള്ളിയ കേസിലെ പ്രതിയാണ്. പ്രതികളെല്ലാം മെഡിക്കല്‍ കോളജ് പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരാണ്.നെടുമങ്ങാട് ഇരിഞ്ചയം മീന്‍മുട്ടി പാറക്വാറിയില്‍ നിന്നും പനയ്‌ക്കോട് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ നിന്നുമാണ് പുലര്‍ച്ചെ പ്രതികളെ പോലീസ് പിടികൂടിയത്. തിരുവനന്തപുരം ഡിസിപി ശിവ വിക്രമിന്റെ നേതൃത്വത്തില്‍ കഴക്കൂട്ടം സൈബര്‍ സിറ്റി എസി അനില്‍കുമാര്‍, മെഡിക്കല്‍ കോളജ് സിഐ കെ. സജീവ്, എസ്‌ഐ ബിജോയ്, എസ്‌സിപിഒ ജയന്‍, ഷജീര്‍, സിറ്റി ഷാഡോ ടീമിലെ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts