അടവിയിലെത്തുംമുമ്പേ ഇന്ദ്രജിത്ത് ചരിഞ്ഞു ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല

alp-adaviaanaകോന്നി: തൃശൂരില്‍നിന്ന് അന്തേവാസിയായി എത്തിയ ഇന്ദ്രജിത്തിന് കോന്നിയിലെ വാസം അത്ര പിടിച്ചിരുന്നില്ല. പാപ്പാന്‍മാരോടും സന്ദര്‍ശകരോടുമെല്ലാം ഇഷ്ടക്കേടു കാട്ടിയിരുന്ന കുട്ടിയാന ഇന്നലെ രാവിലെ 11നാണ് പൊടുന്നനെ ചരിഞ്ഞത്.   ഒരുദിവസം മുമ്പ് കാലിലെ ചങ്ങല മാറ്റുന്നതിനായി മയക്കുവെടിവച്ച ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല.തൃശൂരിലെ എലൈറ്റ് ഗ്രൂപ്പ് വനംവകുപ്പിനു കൈമാറിയ 16കാരനായ ആനക്കുട്ടിയെ അടവിയിലെ നിര്‍ദിഷ്ട  ആന പരിപാലന കേന്ദ്രത്തില്‍ തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നത്. പാപ്പാന്‍മാര്‍ ഉള്‍പ്പെടെ ആരുമായും ഇണങ്ങാതെ മാറിനിന്ന ആനയെ ആനത്താവളത്തിലെ പ്രദര്‍ശന കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകായിരുന്നു.

2014 നവംബര്‍ 22നാണ് ഇന്ദ്രജിത്തിനെ കോന്നി ആനത്താവളത്തില്‍ എത്തിക്കുന്നത്. ചങ്ങലയ്ക്കിട്ടിരുന്ന ആന ഇന്നലെ രാവിലെ 11 ഓടെ തളര്‍ന്നു വീഴുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം ആനത്താവളത്തില്‍ എത്തിയപ്പോഴേക്കും ആന ചരിഞ്ഞിരുന്നു.  പാപ്പാന്‍മാരോടു പോലും അധികം ഇടപഴകാതിരുന്ന ആന രണ്ടുവര്‍ഷത്തിനിടെ മൂന്നുതവണ ആനയെ അഴിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒരു തവണ മാത്രം പ്രദര്‍ശന കേന്ദ്രത്തിലെ വൃക്ഷച്ചുവട്ടിലേക്ക് മാറ്റി തളച്ചെങ്കിലും ഇണങ്ങാതിരുന്ന ആനയെ വീണ്ടും പ്രദര്‍ശനകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ആനയുടെ ശ്രദ്ധ തിരിച്ചാണ് കാലുകളിലെ ചങ്ങലകള്‍ പലപ്പോഴും മാറ്റിയിരുന്നത്.

രണ്ടുദിവസം മുമ്പ് വനം വെറ്ററിനറി സര്‍ജന്‍ എത്തി ആനയെ മയക്കുവെടിവച്ചാണ് കാലിലെ ചങ്ങലകള്‍ മാറ്റിയത്. ഇതിനുശേഷം ആനയ്ക്ക് അവശതയുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പറയുന്നു.മോഴ വര്‍ഗത്തില്‍പെട്ട ആനയായിരുന്നു ഇന്ദ്രജിത്ത്. അടവിയിലെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഇന്ദ്രജിത്തിനെ ആദ്യം എത്തിക്കണമെന്നായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നതാണ്. ആനയുടെ ജഡം ഉളിയനാട് വനത്തിലെത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മറവു ചെയ്തു.  പരിശോ ധനകള്‍ക്കായി 11 അംഗ ടീമിനെ ചുമതലപ്പെടു ത്തിയിരുന്നു. ഡിഎഫ്ഒ മോഹനന്‍പിള്ള, വനംവെറ്ററിനറി സര്‍ജന്‍ ഡോ.ജയകുമാര്‍, റേഞ്ച് ഓഫീസര്‍ നിബു കിരണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts