പത്തനാപുരം: കാത്തിരുപ്പുകേന്ദ്രവും കംഫര്‍ട്ട് സ്‌റ്റേഷനും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ പത്തനാപുരം കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷന്‍. കുട്ടികളും വൃദ്ധരുമടക്കം മണിക്കൂറുകളോളം ബസ്കാത്ത് നിന്ന് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇരിപ്പിടമില്ല. സ്കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴസമയത്ത് നനഞ്ഞ് കൊണ്ട് ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. ബസുകളില്‍ എത്തുന്ന ദൂരയാത്രക്കാരടക്കം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറുന്നതിന് നെട്ടോട്ടമോടുന്നത് സ്ഥിരം കാഴ്ചയാണ്.
ജീവനക്കാരുടെ കാര്യവും ദുരിതമാണ്. വേണ്ടുന്ന അടിസ്ഥാനസൗകര്യങ്ങളില്ലാതെയാണ് ജോലി ചെയ്യുന്നത്. ജീവനക്കാരുടെ വിശ്രമ മുറിയ്ക്ക്‌സമീപത്തുകൂടിയാണ് കക്കൂസിന്റെ ടാങ്ക് പൊട്ടി ഒഴുകുന്നത്. മാര്‍ക്കറ്റിലെ മത്സ്യ മാലിന്യങ്ങളുടെ ദുര്‍ഗന്ധം സഹിച്ചാണ് ഇടുങ്ങിയ മുറിയിലിരുന്ന് ആഹാരം കഴിക്കുന്നതും മറ്റും. മഴക്കാലമായാല്‍ ഗാരേജ് ജീവനക്കാര്‍ ചെളിയിലും കെട്ടികിടക്കുന്ന വെള്ളത്തിലും നിന്ന് ജോലി ചെയ്യണം. വനിതാ കണ്ടക്ടര്‍മാര്‍അടക്കമുള്ളജീവനക്കാര്‍ക്ക്‌യൂണിഫോം മാറുന്നതിന് പോലും സൗകര്യങ്ങളില്ല.
യാത്രക്കാര്‍ക്കായി പ്രവേശന കവാടത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് കംഫര്‍ട്ട് സ്‌റ്റേഷന്റെ നിര്‍മ്മാണം നടത്തിയെങ്കിലും ചില വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൊളിച്ചു മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ ഒന്നുംനടന്നില്ല. കെഎസ്ആര്‍ടിസി ഡിപ്പോയോട് ചേര്‍ന്ന് വനം വകുപ്പിന്റെ തടിഡിപ്പോയാണ്.
സ്ഥലം എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍ വനം വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ഡിപ്പോ വികസനത്തിനായി വനം വകുപ്പിന്റെ ഒരു ഭാഗം ഭൂമി വിട്ടുന ല്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് സാധിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഹൈടെക് മോഡലില്‍ ഉയര്‍ത്തുന്നതിനായി പത്തനാപുരം എംഎല്‍എ പഞ്ചായ ത്തുമായി ചേര്‍ന്ന് രൂപ രേഖ തയാറാക്കിയിട്ടുണ്ട്.