അട്ടപ്പാടി മലനിരകളില്‍ കാട്ടുതീ; തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ നാട്ടില്‍

pkd-fireഅഗളി: അട്ടപ്പാടിയില്‍ മലനിരകള്‍ കത്തിത്തുടങ്ങി. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ജെല്ലിപ്പാറ കണ്ടിയൂര്‍ മണിയന്‍മുണ്ട മലവാരം കത്തിയമര്‍ന്നു.ഇരുന്നൂറേക്കറോളം വനം കത്തിനശിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വനപാലകര്‍ സ്ഥലത്തെത്തുകയോ തീയണയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. ജനവാസകേന്ദ്രത്തിലെ കൃഷിയിടങ്ങളിലേയ്ക്ക് അഗ്നിബാധ പടരുമോ എന്ന ആശങ്കയിലാണ് മലയോര കര്‍ഷകര്‍. കഴിഞ്ഞയാഴ്ച തുമ്പപ്പാറ മലനിരകളിലും ഷോളയൂര്‍, മിനര്‍വ പ്രദേശങ്ങളിലും തീപിടിത്തമുണ്ടായി.ഒരു ഭാഗത്ത് വനം കത്തിപ്പടരുമ്പോള്‍ മറുഭാഗത്ത് ആനയും കാട്ടുപോത്തും പന്നിയും അടക്കമുള്ള വന്യമൃഗശല്യം വര്‍ധിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം രാത്രി പല്ലിയറ ജനവാസകേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് ജനങ്ങളുടെ ഉറക്കം കെടുത്തി. നാട്ടുകാരും ദ്രുതകര്‍മ്മസേനയും പുലര്‍ച്ചെവരെ കാട്ടാനയെ തുരത്താന്‍ ശ്രമം നടത്തി. കാട്ടാനശല്യം അതിരൂക്ഷമായ അട്ടപ്പാടിയില്‍ പ്രത്യേക കാട്ടാന സ്ക്വാഡിനെ നിയോഗിച്ചിട്ടുണെ്ടങ്കിലും ഇവരുടെ കൈവശം ഓലപ്പടക്കം പോലുമില്ല. പല്ലിയറയില്‍ കാട്ടാനയെ ഓടിക്കാനെത്തിയ ദ്രുതകര്‍മ്മ സേനയുടെ കൈവശം ഒന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

ആറുപേരടങ്ങുന്ന അട്ടപ്പാടിയിലെ കാട്ടാന സ്ക്വാഡ് വിഭാഗത്തിന് സഞ്ചരിക്കാന്‍ സ്വന്തമായി വാഹനവുമില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദോണിഗുണ്ട് ഭാഗത്തും കാട്ടാന ജനവാസകേന്ദ്രത്തിലെത്തി. ആനമൂളി ചുരത്തിലും മൂച്ചിക്കടവ് പ്രദേശത്തും പതിവായി കാട്ടാന പ്രത്യക്ഷപ്പെടുന്നത് യാത്രക്കാരില്‍ ഭീതി പരത്തിയിട്ടുണ്ട്.

Related posts