അനധികൃത നമ്പര്‍പ്ലേറ്റുകള്‍ക്കെതിരെ നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ്; വ്യാജ നമ്പര്‍പ്ലേറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ കൈമാറാം

NUMBERകോഴിക്കോട്: വാഹനങ്ങളിലെ ‘ചെത്തല്‍’ നമ്പര്‍പ്ലേറ്റുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടാര്‍ വാഹനവകുപ്പ്. കോഴിക്കോട് ആര്‍ടിഒ സി.ജെ.പോള്‍സന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റോഡ്പരിശോധനയില്‍, നിയമാനുസൃതമല്ലാത്ത നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിച്ച 140 വാഹനങ്ങള്‍ പിടികൂടി 73300 രൂപ പിഴ ഈടാക്കി.

അക്കങ്ങളും അക്ഷരങ്ങളും ചെരിച്ച് എഴുതുക, നിയമാനുസൃത വലിപ്പത്തിലല്ലാതെ നമ്പറെഴുതുക, നമ്പര്‍ പ്ലേറ്റുകള്‍ ചെറുതാക്കുക, അവ തോന്നിയ ഭാഗത്ത് ഘടിപ്പിക്കുക, വായിക്കാന്‍ കഴിയാത്തവിധം ചെറിയ അക്ഷരങ്ങളും വലിയ അക്കങ്ങളും എഴുതുക തുടങ്ങി പല രീതിയില്‍ നിയമം ലംഘിക്കുന്നതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കുന്നത്. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. നിയമാനുസൃത  നമ്പര്‍പ്ലേറ്റ്  ഹാജരാക്കിയാല്‍ മാത്രമെ  പിടിയിലാകുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കൂ.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 50, 51 വകുപ്പുകളില്‍ നമ്പര്‍പ്ലേറ്റുകളുടെ അളവ് കൃത്യമായി പറയുന്നുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിന് 200 മില്ലിമീറ്റര്‍ നീളവും, 100 മില്ലിമീറ്റര്‍ വീതിയും ഉണ്ടാവണം. ഇരുചക്രവാഹനങ്ങളുടെ മുന്‍ഭാഗത്തെ നമ്പര്‍പ്ലേറ്റില്‍ അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കും 30 മി.മി വീതം നീളവും വീതിയും, അഞ്ച് മില്ലിമീറ്റര്‍ ഘനവും, ഇവ തമ്മില്‍ അഞ്ച് മില്ലിമീറ്റര്‍ അകലവും ഉണ്ടാവണം.

പിന്‍ഭാഗത്തെ അക്ഷരങ്ങള്‍ക്ക് 35 മില്ലിമീറ്റര്‍ ഉയരം. അക്കങ്ങള്‍ക്ക് 40 മില്ലിമീറ്റര്‍ ഉയരം, ഏഴ് മില്ലിമീറ്റര്‍ ഘനം എന്നിങ്ങനെയാണ് അളവ്. മുച്ചക്ര വാഹനങ്ങളില്‍ 40 മില്ലിമീറ്റര്‍ വീതമാണ് അക്ഷരങ്ങളുടേയും അക്കങ്ങളുടേയും അളവ്.ഇവയ്ക്ക ഏഴ് മില്ലിമീറ്റര്‍ ഘനമുണ്ടാവണം. നാലുചക്ര വാഹനങ്ങളില്‍ നമ്പര്‍പ്ലേറ്റിന് 340 മില്ലിമീറ്റര്‍ നീളവും, 200 മില്ലിമീറ്റര്‍ വീതിയും ഉണ്ടാവണം. അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും 65 മില്ലിമീറ്റര്‍ വീതം ഉയരവും, 10 മില്ലിമീറ്റര്‍ വീതിയും ഉണ്ടാവണം. ഇവ തമ്മിലുള്ള അകലം 10 മില്ലിമീറ്റര്‍ ആണ്.

മോട്ടോര്‍ കാര്‍, ടാക്‌സി കാര്‍ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരിയായ നമ്പര്‍ എഴുതാം. മറ്റുവാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ മാത്രം ഒറ്റവരിയായി എഴുതാം.ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ വശങ്ങളിലെ നമ്പര്‍ രണ്ടുവരിയായിതന്നെ എഴുതണം. നിയമാനുസൃത നമ്പര്‍ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ ഇരുചക്ര- മുച്ചക്ര വാഹനങ്ങള്‍ക്ക് 2000, ലൈറ്റ് വാഹനങ്ങള്‍ക്ക് 3000, മീഡിയത്തിന് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് പിഴ. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും, അപകടം ഉണ്ടാക്കുന്നതുമായ വാഹനങ്ങള്‍ കണ്ടുപിടിക്കുകയാണ് നമ്പറിന്റെ ഒരു ഉദ്ദേശ്യം.

വാട്‌സ്ആപ്പില്‍ വിവരം കൈമാറാം

വ്യാജ നമ്പര്‍പ്ലേറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍ടിഒ മാര്‍ക്ക് വാട്‌സ്ആപ്പില്‍ കൈമാറാവുന്നതാണെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ആര്‍ടിഒ മാരുടെ  വാട്‌സ്ആപ് നമ്പര്‍: കോഴിക്കോട്-8547639011, വടകര- 8547639018, കൊയിലാണ്ടി- 8547639056, കൊടുവള്ളി- 8547639057, കല്‍പ്പറ്റ- 8547639012, മാനന്തവാടി- 8547639072, സുല്‍ത്താന്‍ ബത്തേരി- 8547639073, മലപ്പുറം- 8547639010, പെരിന്തല്‍മണ്ണ- 8547639071, പൊന്നാനി-8547639054, തിരൂര്‍- 8547639055, തിരൂരങ്ങാടി- 8547639065, നിലമ്പൂര്‍- 8547639071.

Related posts