അന്യസംസ്ഥാനക്കാരുടെ വിവരങ്ങള്‍ പോലീസോ തൊഴിലുടമകളോ ശേഖരിക്കാത്തത് വിനയാകുന്നു

ktm-bengaliഷൊര്‍ണൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ പൊതുസമൂഹത്തിന് ഭീഷണിയാകുമ്പോഴും ഇവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്കുന്നതിനോ ഇതു വാങ്ങിക്കാന്‍ പോലീസ് അധികൃതരോ തയാറാകാത്തത് കടുത്തഭീഷണി ഉയര്‍ത്തുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ വിഹാരരംഗമായി തീര്‍ന്ന കേരളവും പാലക്കാട് ജില്ലയുമെല്ലാം ഇവര്‍മൂലമുള്ള ആഭ്യന്തരഭീഷണിയും അനുഭവിച്ചു തുടങ്ങി. കുറഞ്ഞ കൂലി നല്കി കൂടുതല്‍ സമയം പണിയെടുക്കുന്നതിന് ഇവരെ ഉപയോഗിക്കുന്ന രീതി വിവിധമേഖലകളില്‍ വ്യാപകമാണ്.

കാര്‍ഷികവൃത്തിക്കുവരെ ഇവരെയാണ് ഇപ്പോള്‍ ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്. അന്യസംസ്ഥാനക്കാരുടെ അധിനിവേശം വര്‍ധിക്കുമ്പോള്‍ ഇവരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ശേഖരിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല.അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിരവധിയുണ്ടെന്ന് പല കേസുകളിലും വ്യക്തമാക്കപ്പെട്ടിട്ടും ക്രമസമാധാനം മുന്‍നിര്‍ത്തിയുള്ള പരിശോധനകള്‍ നടക്കുന്നില്ല.

സംശയകരമായ സാഹചര്യത്തില്‍ പിടിക്കപ്പെടുന്നവരുടെ കാര്യത്തില്‍പോലും വ്യക്തമായ ഒരന്വേഷണവും നടക്കുന്നില്ലെന്നുള്ളതാണ് സത്യം. തൊഴില്‍ നല്കുന്നവര്‍ ഇവരെക്കുറിച്ച് ഒന്നുമറിയാതെയാണ് കൂടെ കൂട്ടുന്നത്.കവര്‍ച്ചയും പിടിച്ചുപറിയും അടക്കം നിരവധി കേസുകളില്‍ ധാരാളം പ്രതികളെ കണ്ടെത്താനുണ്ട്.

കോയമ്പത്തൂര്‍: തിരുപ്പൂരില്‍ ഐഎസ് ഏജന്റിനെ പിടികൂടിയതിനെ തുടര്‍ന്ന് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പും കാണാതായവരുടെയും കണക്കെടുപ്പു തുടങ്ങി. കുറച്ചുദിവസംമുമ്പ് ബംഗാളിലെ പുര്‍ത്‌വാന്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായ ഐഎസ് തീവ്രവാദി മുഹമ്മദ് മുസ്‌റുദീന്‍ തിരുപ്പൂരില്‍ താമസിച്ച് നൂറിലധികം യുവാക്കള്‍ക്ക് തിരുപ്പൂരിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്കിയിരുന്നു.

മിക്കവരെയും മതിയായ രേഖകള്‍ ഇല്ലാതെയാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ഇത്തരം തൊഴിലാളികളുടെ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു വിവരവും അധികൃതര്‍ക്കില്ല. അതിനാല്‍ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങള്‍, കുടുംബം, താമസസ്ഥലം, ഫോണ്‍നമ്പര്‍ എന്നിവയെല്ലാം ശേഖരിക്കാന്‍ തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ വാട്‌സ് അപ്, ഫേസ് ബുക്ക് വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ പിടിയിലായിട്ടുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വിരലടയാളങ്ങളും ശേഖരിക്കുന്നുണ്ട്.

Related posts