കടുത്തുരുത്തി: അപകടക്കെണിയൊരുക്കി റെയില്‍വേ സ്റ്റേഷനിലെ ചുറ്റുമതിലില്ലാത്ത കിണര്‍. കടുത്തുരുത്തി സ്റ്റേഷനിലാണ് പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് സംരക്ഷണഭിത്തിയില്ലാത്ത കിണര്‍ സ്ഥിതി ചെയ്യുന്നത്. 18 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഇപ്പോള്‍ പകുതിയില്‍ കൂടുതല്‍ ആഴത്തില്‍ വെള്ളമുണ്ട്. കോട്ടയം-എറണാകുളം ലൈനില്‍ പാതയിരട്ടിപ്പക്കലിന്റെ ഭാഗമായി മണ്ണെടുത്ത് നീക്കിയതോടെയാണ് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കിണര്‍ യാത്രക്കാര്‍ക്ക് ഭീഷണിയായത്. കിണറിന്റെ സംരക്ഷണഭിത്തി ഉള്‍പ്പെടെ മണ്ണെടുത്ത് നീക്കിയതോടെയാണ് വാ തുറന്ന് കിണര്‍ അപകടക്കെണിയായി മാറിയത്. സ്റ്റേഷനോട് ചേര്‍ന്ന് പ്ലാറ്റ് ഫോം ആരംഭിക്കുന്ന ഭാഗത്താണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.
പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തുന്നതും ഇവിടെയാണ്. പലപ്പോഴും യാത്രക്കാര്‍ കിണറ്റില്‍ വീഴാതിരിക്കുന്നത് നേരിയവ്യത്യാസത്തിനാണ്. രാത്രിയെത്തുന്ന ട്രെയിനുകളില്‍ നിന്നും ബസ് കിട്ടുന്നതിനായി സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാര്‍ ഓടൂന്നതും അപകടാവസ്ഥയില്‍ വാ തുറന്ന് നില്‍ക്കുന്ന കിണറിന്റെ അരികിലൂടെയാണ്. കിണറിന്റെ കാര്യം അറിയാമെങ്കിലും ഓട്ടത്തിനിടെ ചിലപ്പോള്‍ ഇക്കാര്യം മറന്നാല്‍ ജീവനുതന്നെ ഭീഷണിയായേക്കും. സ്ഥലപരിചയമില്ലാത്ത ആരെങ്കിലും രാത്രിയില്‍ ഇതുവഴിയെത്തിയാല്‍ കിണറ്റില്‍ വീഴാനുള്ള സാധ്യതയുമുണ്ട്.
ഇതുസംബന്ധിച്ചു നിരവധി പരാതികള്‍ റെയില്‍വേ അധികൃതര്‍ക്ക് നല്‍കിയിട്ടും കിണര്‍ മൂടാനോ, സംരക്ഷണഭിത്തി നിര്‍മിച്ചു കിണര്‍ സംരക്ഷിച്ചു അപകടമൊഴിവാക്കാനോ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വാലാച്ചിറ റെയില്‍വേ സ്റ്റേഷന്‍ സംബന്ധിച്ചു യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വ്യാപക പരാതിയാണുള്ളത്. കഴിഞ്ഞദിവസം ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ യുവാവിന്റെ മരണത്തിനിടയാക്കിയതും റെയില്‍വേയുടെ അനാസ്ഥയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകരമായ രീതിയില്‍ പ്ലാറ്റ്‌ഫോമില്‍ പെറുക്കിയിട്ടിരുന്ന വൈദ്യൂതീകരണത്തിനുള്ള ഇരുമ്പ് പോസ്റ്റില്‍ ട്രെയിനില്‍ നിന്നും പുറത്തേക്കു വീണ യുവാവിന്റെ തല ഇടിച്ചാണ് അപകടമുണ്ടായത്.
ഒരു മാസം മുമ്പ് റെയില്‍വേ ഗേറ്റിന്റെ റോപ്പ് ഉയര്‍ത്തുന്ന കുറ്റിയിളകി റോഡിന് കുറുകെയുള്ള ഇരുമ്പ് ദണ്ഡ് താഴേക്കു വീണിരുന്നു. ഈ സമയം സമീപത്ത് വാഹനങ്ങളോ, ആളുകളോ ഇല്ലാതിരുന്നതാണ് അപകടമൊഴിവാക്കിയത്. ഇവിടത്തെ റെയില്‍വേ ഗേറ്റ് പലപ്പോഴും പണിമുടക്കുന്ന അവസ്ഥയും നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്.