അഭയാര്‍ഥികള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ അടിയന്തര സഹായ പദ്ധതി പ്രഖ്യാപിക്കും

refugeeബെര്‍ലിന്‍: അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അടിയന്തര സഹായ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങുന്നു. നൂറു കണക്കിനു മില്യന്‍ യൂറോ ഇതിനായി മാറ്റിവയ്‌ക്കേണ്ടി വരും.

യൂണിയനു പുറത്തുള്ള പ്രതിസന്ധികള്‍ നേരിടാന്‍ പണം ഉപയോഗപ്പെടുത്തുന്ന മാതൃകയില്‍ തന്നെയായിരിക്കും ഉള്ളിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ഉപയോഗപ്പെടുത്തുക.

വിവിധ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതു കാരണം ഗ്രീസില്‍നിന്നു പുറത്തു കടക്കാന്‍ കഴിയാതെ ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇത് വന്‍ ദുരന്തത്തിലേക്കു നയിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

മാസിഡോണിയയില്‍ അഭയാര്‍ഥികള്‍ വേലി പൊളിക്കുന്നു

അഭയാര്‍ഥികളെ തടയാന്‍ മാസിഡോണിയന്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ച മുള്ളുവേലികള്‍ അഭയാര്‍ഥികള്‍ പൊളിച്ചു നീക്കിത്തുടങ്ങി.

മാസിഡോണിയ അതിര്‍ത്തി അടച്ചതു കാരണം എഴുപതിനായിരത്തോളം അഭയാര്‍തികളാണ് ഇപ്പോള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനു പുറമേ ബാള്‍ക്കാന്‍ രാജ്യങ്ങളും ഓസ്ട്രിയയും പ്രതിദിനം രാജ്യത്തു പ്രവേശിപ്പിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തിനു കര്‍ക്കശ നിയന്ത്രണവും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഗ്രീസില്‍ത്തന്നെ തുടരേണ്ടി വരുന്ന അഭായര്‍ഥികളുടെ എണ്ണം കുതിച്ചുയരുകയാണ്.

ഗ്രീസിലെത്തുന്ന അഭയാര്‍ഥികളില്‍ ബഹുഭൂരിപക്ഷം പേരും അവിടെനിന്ന് ഏതെങ്കിലും സമ്പന്ന യൂറോപ്യന്‍ രാജ്യത്തേക്കു പോകാനാണ് ആഗ്രഹിക്കുന്നത്. മാസിഡോണിയ അതിര്‍ത്തി അടച്ചതോടെ ഇതാണു തടസപ്പെട്ടിരിക്കുന്നത്.

ഇരുമ്പു കമ്പികളും മറ്റും ഉപയോഗിച്ച് മുള്ളുവേലികള്‍ ഇടിച്ചു തകര്‍ക്കുകയാണ് അഭയാര്‍ഥികള്‍ ഇപ്പോള്‍ ചെയ്യുന്നത്. ഇവരെ പിരിച്ചു വിടാന്‍ കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗണ്ണും പ്രയോഗിച്ചതോടെ അഭയാര്‍ഥികള്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.

മാസിഡോണിയയ്ക്കും ഗ്രീസിനുമിടയിലുള്ള അതിര്‍ത്തിയില്‍ മാത്രം ഇപ്പോള്‍ ആറായിരത്തിലേറെ അഭയാര്‍ഥികളുണ്ട്. ദിവസേന അഞ്ഞൂറു പേരെ മാത്രമേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ എന്നാണ് മാസിഡോണിയയുടെ നിലപാട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts