അരയങ്കോട് പള്ളിയോള്‍ പാടശേഖരത്തില്‍ 20 വര്‍ഷത്തിനുശേഷം നെല്‍കൃഷി വരുന്നു

kkd-krishiമുക്കം: 20 വര്‍ഷക്കാലമായി നെല്‍കൃഷിയകന്ന മാവൂര്‍ ഗ്രാമപഞ്ചായത്തിലെ അരയങ്കോട് പളളിയോള്‍ പാടശേഖരത്തില്‍ നെല്‍കൃഷി തിരിച്ചു വരുന്നു. കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജ് വന്നതോടെ വെള്ളക്കെട്ട് രൂപപ്പെട്ട 500 ഏക്കറോളം വയലിലാണ് നെല്‍കൃഷി ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇതിന് നബാര്‍ഡിന്റെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ പ്രധാനമായും 300 ഏക്കറോളം സ്ഥലമാണ് കൃഷിയോഗ്യമാക്കുന്നത്. ഇതിന് പുറമെ മുകള്‍ ഭാഗത്തേക്ക് ആവശ്യാനുസരണം വെള്ളം പമ്പ് ചെയ്യുന്നതിനും വലിയ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളില്‍ തോട് നവീകരിക്കുന്നതിനും ചാലിയാറിനോട് ചേര്‍ന്ന ഷട്ടര്‍ നവീകരിക്കാനും പദ്ധതിയുണ്ട്. നബാര്‍ഡ് സാമ്പത്തിക സഹായമായി ആദ്യഘട്ടത്തില്‍  അഞ്ചു കോടി രൂപയാണ് ആവശ്യപ്പെട്ടത്. വന്‍തോതില്‍ മണ്ണെടുത്ത കുഴികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് ബോട്ടിംഗ് ഉള്‍പ്പെടെ നടത്തുന്നതിനും ലക്ഷ്യമുണ്ട്.

മൊത്തം പത്തു കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് രൂപരേഖ തയാറാക്കിയത്. പദ്ധതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പി.ടി.എ. റഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പളളിയോള്‍ മദ്രസയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രദേശവാസികളും കര്‍ഷകരുമായി ചര്‍ച്ച നടത്തി. യോഗം പി.ടി.എ.  റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. ഫൈസല്‍, എം. ധര്‍മ്മജന്‍, വി. ബാലകൃഷ്ണന്‍ നായര്‍, വളപ്പില്‍ റസാഖ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ. രവീന്ദ്രന്‍ പ്രസംഗിച്ചു.

Related posts