ആകാശത്തിലും ഭൂമിയിലും പാതാളത്തിലും അഴിമതികുംഭകോണം; അഴിമതി പുറത്തുവരുമ്പോള്‍ സോണിയക്കു ദേശപ്രേമം കൂടുന്നു: അമിത്ഷാ

amitshajijകാഞ്ഞാണി (തൃശൂര്‍): സോണിയാഗാന്ധി ദേശപ്രേമം പറയേണ്ടെന്നും വികാരഭരിതയാകേണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ആരോടാണ് പ്രേമമെന്നു ജനങ്ങള്‍ക്കറിയാം. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതി ഓരോന്നായി പുറത്തേക്കു വരുമ്പോഴാണ് സോണിയഗാന്ധിയുടെ ദേശപ്രേമം കൂടുന്നതെന്നും അമിത്ഷാ ആരോപിച്ചു. കാഞ്ഞാണിയില്‍ എന്‍ഡിഎ നാട്ടിക നിയോജകമണ്ഡലം സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോണിയാഗാന്ധി, നിങ്ങളെ കുടുക്കാന്‍ ശ്രമിച്ചിട്ടില്ല. അഴിമതിക്കു കൂട്ടുനില്‍ക്കുന്നവരെ കുടുക്കുമെന്നു പറഞ്ഞതിനു നിങ്ങള്‍ വികാരഭരിതയാകേണ്ട ആവശ്യമില്ല: അമിത്ഷാ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആകാശത്തിലും ഭൂമിയിലും പാതാളത്തിലും അഴിമതികുംഭകോണമായിരുന്നു. ആകാശത്ത് 2ജി, ഹെലികോപ്റ്റര്‍, ഭൂമിയില്‍ ആദര്‍ശ് ഫഌറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, പാതാളത്തു കല്‍ക്കരി കുംഭകോണം… അതിനാല്‍ സോണിയായുടെ അഴിമതിപ്രേമം ജനങ്ങള്‍ക്കു നന്നായിട്ടറിയാം.

അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ടെന്‍ഡറില്‍ ആരു പറഞ്ഞാണ് മാറ്റം വരുത്തിയതെന്ന് എ.കെ. ആന്റണി മറുപടി പറയണം. ഹെലികോപ്റ്ററിന്റെ ടെസ്റ്റ് ഇന്ത്യയില്‍ നടത്താതെ എന്തുകൊണ്ട് ഇറ്റലിയില്‍ നടത്തിയെന്നതിനും ആന്റണി ഉത്തരം പറയണം. യുപിഎ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് സോണിയ ചലിപ്പിച്ചിരുന്നതെന്ന് അമിത് ഷാ കളിയാക്കി.

കേരളത്തില്‍ സിപിഎം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനാകും മുഖ്യമന്ത്രി. 93 കാരനായ അച്യുതാനന്ദനെ മുന്നില്‍നിര്‍ത്തിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍, മുഖ്യമന്ത്രിയാക്കില്ല. തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫും യുഡിഎഫും പരസ്പരം മടിയില്‍ കയറിയിരിക്കും. ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ നെറ്റിപ്പട്ടവും സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ നാളികേരക്കുലയും നല്‍കിയാണ് അമിത്ഷായെ സ്വീകരിച്ചത്.

അടിയന്തരാവസ്ഥക്കാലത്ത് ഒന്നരവയസുള്ള കൈക്കുഞ്ഞുമായി ജയിലില്‍ പോയ ലീല കുഞ്ഞുമോന്‍, റിലേയില്‍ ഗിന്നസ് റിക്കാര്‍ഡ് നേടിയ ബഥനി സെന്റ് ജോണ്‍സിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ശ്രീദേവ് കൃഷ്ണന്‍ എന്നിവരെ അമിത്ഷാ ആദരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സര്‍ജു തൊയക്കാവ് അധ്യക്ഷത വഹിച്ചു. മുന്‍ എംപി പി.സി. തോമസ്, എന്‍.പി. ശങ്കരന്‍കുട്ടി, എ. നാഗേഷ്, സുധീഷ് മേനോത്ത് പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മനോജ് സ്വാഗതം പറഞ്ഞു.

Related posts