ആരും തിരിഞ്ഞുനോക്കാനില്ലാതെ പ്രകൃതിക്ഷോഭ പുനരധിവാസ കേന്ദ്രം നശിക്കുന്നു

ekm-kadukayariചെറായി: പള്ളിപ്പുറം കച്ചേരി മൈതാനത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിക്ഷോഭ പുനരധിവാസ കേന്ദ്രം ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നു. കടല്‍ ക്ഷോഭം, മറ്റു പ്രകൃതി ദുരന്തങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ ദുരിതബാധിതരെ താത്ക്കാലികമായി താമസിപ്പിക്കുന്നതിനു രണ്ട് പതിറ്റാണ്ട് മുമ്പ്  സാമൂഹ്യ സുരക്ഷാവകുപ്പാണ് കേന്ദ്രം നിര്‍മിച്ചിത് . സുനാമി ബാധിച്ചിട്ടുപോലും ഇതുവരെ ഒരാളെപോലും  ഇവിടെ താസമിപ്പിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇപ്പോള്‍ കാടുകയറിയ ഇവിടം  തെരുവുനായകള്‍ക്കും  സാമൂഹ്യവിരുദ്ധര്‍ക്കും തമ്പടിക്കാനുള്ള ഇടമായി മാറിയിരിക്കകുയാണ്. തൊട്ടടുത്ത് പോലീസ് സ്റ്റേഷന്‍ ഉണ്ടെങ്കിലും ഒന്നും ഇവര്‍ക്ക് ഇതൊന്നും പ്രശ്‌നമാകുന്നില്ല. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ വന്നതോടെയാണ് കെട്ടിടം  കാടുപിടിച്ചു നശിച്ചു പോയത്. നായരമ്പലത്തും, എളങ്കുന്നപ്പുഴയിലും ഇതുപോലെ അഭയകേന്ദ്രങ്ങള്‍ ഉണ്ട്.

അറ്റകുറ്റപ്പണികള്‍ നടത്താതെ കിടക്കുന്നതിനാല്‍ ഇവയും ഇതു പോലെ തന്നെ നാശത്തിന്റെ വക്കിലാണ്.   നായരമ്പലത്ത് പഴയ വില്ലേജോഫീസ് കെട്ടിടത്തിലും , എളങ്കുന്നപ്പുഴയില്‍ മാലിപ്പുറം വെളിയിലുമാണ് ഇവ സ്ഥിതി ചെയ്യുന്നത്. രണ്ടിടവും കാടുകയറി  കിടക്കുകയാണ്.

ഇതിനിടെ ഞാറക്കല്‍ ജെയ്ഹിന്ദ് മൈതാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ മുതല്‍മുടക്കില്‍ വീണ്ടും ഒരു പുനരധിവാസം കേന്ദ്രം നിര്‍മിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമം നടത്തി  വരുകയാണ്.  എന്നാല്‍ മൈതാനം നഷ്ടപ്പെടുത്തി പുനരധിവാസ കേന്ദ്രം നിര്‍മിക്കുന്നതില്‍ പഞ്ചായത്തും നാട്ടുകാരും എതിര്‍പ്പുമായി രംഗത്ത് വന്നതോടെ തല്‍കാലം പദ്ധതി മരവിപ്പിച്ചിരിക്കുകയാണ്.

Related posts