ആരും മത്സരിച്ചോട്ടെ; ചുവരെഴുതാന്‍ വിന്‍സെന്റ് റെഡി…

ktm-posterകോട്ടയം: ഇടതു വലതുപക്ഷ മുന്നണികള്‍ ആരു വിജയക്കൊടി പാറിച്ചാലും ചിങ്ങവനം സായിപ്പുകവല സ്വദേശി സി.സി. വിന്‍സെന്റിനു ശ്രദ്ധ ചുവരെഴുതുന്ന കാര്യത്തിലാണ്. കോട്ടയത്തു വാശിയേറുന്ന മത്സരത്തിനു കളമൊരുങ്ങുമ്പോള്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുതാന്‍ തയാറൊടുക്കുകയാണു  സി.സി. വിന്‍സെന്റ്. ഇദ്ദേഹത്തിന്റെ മഷിയും ബ്രഷും പതിയാത്ത ചുവരുകളും മതിലുകളും കോട്ടയത്തു ചുരുക്കമാണ്.

വിന്‍സെന്റ് ചെറുപ്പത്തില്‍ തന്നെ ചുവരെഴുത്തില്‍ എത്തിയതാണ്. ചുവരെഴുത്തുകാര്‍ പൊതുവേ കുറവായതിനാല്‍ മറ്റു മണ്ഡലങ്ങളിലുള്ളവരും ആശ്രയിക്കുന്നതും ഇദ്ദേഹത്തെ തന്നെ. എഴുത്തില്‍ പ്രത്യേക ഡിമാന്റുകള്‍ ഒന്നും തന്നെ വിന്‍സെന്റിനില്ല. 1984ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് കുറുപ്പിനുവേണ്ടി ചവരെഴുതിയാണ് വിന്‍സെന്റ് രാഷ്ട്രീയക്കാരുടെ പ്രിയങ്കരനായ എഴുത്തുകാരനായി മാറിയത്. ചുവരെഴുത്തിനു പുറമേ 84മുതലുള്ള കോട്ടയത്തിന്റെ രാഷ്ട്രീയവും വിന്‍സന്റിനു മനപ്പാഠമാണ്.

ആദ്യ ചുവരെഴുത്ത് വിജയകരമായതിന്റെ സന്തോഷം ഇന്നും വിന്‍സെന്റിന്റെ മുഖത്തുണ്ട്. സുരേഷ് കുറുപ്പ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കായി ചുവരെഴുതി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ആദ്യ എഴുത്ത് തുടങ്ങിയത് എന്‍ഡിഎ സ്ഥാനാര്‍ഥി ബിഎംഎസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരനുവേണ്ടിയാണ്.

ആദ്യകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ ചുവരെഴുത്തിനു പ്രാധാന്യം ഉണ്ടായിരുന്നെങ്കില്‍ ഇന്നു ഈ തൊഴില്‍ അന്യംനിന്നുപോകുന്ന അവസ്ഥയിലാണെന്ന് വിന്‍സെന്റ് പറയുന്നു. താന്‍ ആദ്യമായി ചുവരെഴുത്തിനെത്തുമ്പോള്‍ നിരവധിപ്പേര്‍ ഉണ്ടായിരുന്നെങ്കിലും ഇന്നു ചുവരെഴുത്തുകാരെ ലഭിക്കാത്ത അവസ്ഥയാണ്. ഫഌക്‌സ് ബോര്‍ഡിന്റെ അതിപ്രസരം മൂലം പലയിടങ്ങളിലും ചുവരെഴുത്തു കുറഞ്ഞിട്ടുണ്ടെന്നും വിന്‍സെന്റ് പറഞ്ഞു.

Related posts