തിരുവനന്തപുരം: ആഘോഷങ്ങളുടെ കുട്ടിക്കാലത്ത് അനാഥരാക്കപ്പെട്ട കൃഷ്ണയ്ക്കും കിഷോറിനും ഇനി സംസ്ഥാന സര്‍ക്കാര്‍ തണലാകും. നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തം അച്ഛനമ്മമാരായ ബെന്‍സിയുടെയും ബേബി ഗിരിജയുടെയും ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍, ഒറ്റ നിമിഷം കൊണ്ട് ആരുമില്ലാത്തവരായി മാറുകയായിരുന്നു പത്താം ക്ലാസുകാരി കൃഷ്ണയും ഏഴാം ക്ലാസുകാരന്‍ കിഷോറും.
ആ കുട്ടികള്‍ക്കു തുണയായത് ശിശുക്ഷേമസമിതുടെ സമയോചിത ഇടപെടലാണ്. ഇരുവരെയും ദത്തെടുക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി തീരുമാനിച്ചു.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ബെന്‍സിയും (44) ബേബി ഗിരിജ (41)യും മക്കളായ കൃഷ്ണയ്ക്കും കിഷോറിനും സ്കൂള്‍ തുറക്കുമ്പോള്‍ പുസ്തകങ്ങളും വസ്ത്രങ്ങളും വാങ്ങാനുള്ള പണം സ്വരൂപിക്കാനാണു ക്ഷേത്ര പരിസരത്ത് തട്ടുകട തുടങ്ങിയത്. എന്നാല്‍, തീഗോളം അവരെയും വിഴുങ്ങി.
പ്രതിസന്ധികളോടു പടപൊരുതിയാണു ബെന്‍സിയും ബേബി ഗിരിജയും മക്കളെ പൊന്നുപോലെ വളര്‍ത്തിയത്. പച്ചക്കറിക്കടയില്‍ നിന്നു മൊത്തവിലയ്‌ക്കെടുക്കുന്ന പച്ചക്കറി ബെന്‍സി പകല്‍ ഉന്തുവണ്ടിയില്‍ വീടുകള്‍ തോറും വില്‍പന നടത്തും. ബേബി ഈ സമയം തൊഴിലുറപ്പു പണിക്കു പോകും. വൈകുന്നേരം പരവൂര്‍ ജംഗ്ഷനില്‍ രണ്ടു പേരും ചേര്‍ന്ന് ഉന്തുവണ്ടിയില്‍ ചായക്കച്ചവടവും നടത്തും. പുറ്റിംഗല്‍ ഉത്സവം പ്രമാണിച്ച് അധികവരുമാനത്തിനായി ക്ഷേത്ര പരിസരത്തേക്കു കച്ചവടം മാറ്റി. അവധിക്കാലമായതിനാല്‍ അച്ഛനമ്മമാരെ സഹായിക്കാന്‍ കൃഷ്ണയും കിഷോറും കൈയാളുകളായി. കച്ചവടം പൊടിപൊടിച്ചു.
ക്ഷേത്രത്തിന്റെ വടക്കേ കമ്പപ്പുരയ്ക്കു സമീപത്തായിരുന്നു അപകട ദിവസം രാത്രി പത്തു വരെ ഇവര്‍ തട്ടുകട നടത്തിയത്. എന്നാല്‍, കമ്പം കാണാന്‍ മൈതാനത്ത് ജനം തടിച്ചുകൂടിയതോടെ കട തെക്കേ കമ്പപ്പുരയുടെ സമീപത്തേക്കു മാറ്റാന്‍ ശ്രമം തുടങ്ങി. ദുരന്തം നടക്കുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണ് ഗിരിജ, ഇനി മക്കള്‍ പോയി ഉറങ്ങിക്കോ എന്നു പറഞ്ഞു നിര്‍ബന്ധിച്ചു സമീപത്തുള്ള ബന്ധുവീട്ടിലേക്ക് അയച്ചത്. പിറ്റേന്നു വൈകുന്നേരം മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചപ്പോഴാണ് അച്ഛനമ്മമാര്‍ മരിച്ച വിവരം കുട്ടികള്‍ അറിഞ്ഞത്.
നഗരസഭയുടെ കനിവില്‍ നിര്‍മിച്ച പണിപൂര്‍ത്തിയാകാത്ത ഒരു ചെറിയ വീട്ടില്‍ ഒറ്റപ്പെട്ടെന്നു കരുതി പകച്ചുപോയ കുട്ടികളെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ ശ്രമിക്കുകയാണു ശിശുക്ഷേമസമിതി.
രണ്ടു കുട്ടികളുടെയും പഠനച്ചെലവ്, മാനസികനില വീണെ്ടടുക്കുന്നതടക്കം ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ ചികിത്സാചെലവുകളും, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ടിവരുന്ന സഹായവും സൗജന്യമായി നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. കൊച്ചു കൃഷ്ണയുടെ കായിക സ്വപ്നങ്ങള്‍ക്ക് കൂട്ടാകാനും സമിതിയുണ്ടാകും. ഇപ്പോള്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്ന കൃഷ്ണയ്ക്ക് തുടര്‍ന്നും അവിടെ പോകാനാകും. അതിന് വേണ്ടിവരുന്ന ചെലവും ശിശുക്ഷേമ സമിതി വഹിക്കും.
കുട്ടികളുടെ സംരക്ഷണ ചുമതല മുത്തച്ഛനെയും മുത്തശിയെയും ഏല്‍പ്പിക്കും. ഇവരുടെ സാന്നിധ്യം ദുരന്തത്തിന്റെ ആഘാതത്തില്‍നിന്നു മുക്തി നേടാന്‍ കുട്ടികള്‍ക്കു സഹായകമാകുമെന്നു കണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. ശിശുപരിപാലന നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാകും കുട്ടികള്‍ ഇവര്‍ക്കൊപ്പം കഴിയുക. കുട്ടികളുടെ ചെലവ് സംബന്ധിച്ച നടപടികളാകെ ജില്ലാ ശിശുക്ഷേമ ഓഫീസ് വഴിയാകും നിര്‍വഹിക്കുക.
ദുരന്തത്തിന് ഇരയായി കഷ്ടതയനുഭവിക്കുന്ന കൂടുതല്‍ കുട്ടികളെ കണെ്ടത്തി കൈത്താങ്ങാകാനും ശിശുക്ഷേമ സമിതി തയാറെടുക്കുകയാണ്. ഇതിനായി സംഭവം നടന്ന പരവൂരില്‍ പ്രത്യേക സിറ്റിംഗ് നടത്തുന്നുണ്ട്. പരവൂര്‍ നഗരസഭയുമായി ചേര്‍ന്ന് മുനിസിപ്പല്‍ ഹാളില്‍ ഒരാഴ്ചയ്ക്കകം സിറ്റിംഗ് നടത്തുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സി.ജെ. ആന്റണി വ്യക്തമാക്കി.