ആ രണ്ടര മണിക്കൂര്‍ ജിഷ എവിടെപ്പോയി? കോതമംഗലം റൂട്ടിലെ യാത്രയില്‍ ദുരൂഹത; ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ വീടും ഈ റൂട്ടില്‍

JISHAആലുവ: വെല്ലുവിളിയെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ സമ്മതിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംഭവസ്ഥലത്ത് നേരിട്ടെത്തി നടത്തിയ വിശദമായ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മൊഴികളിലെ പെരുത്തക്കേടുകല്‍ ശ്രദ്ധയില്‍പെട്ട ഡിജിപി ജിഷയുടെ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കുകയായിരുന്നു. കൂടാതെ കൊല്ലപ്പെട്ട ദിവസം രണ്ടര മണിക്കൂര്‍ ജിഷ എവിടെയായിരുന്നുവെന്നു കണ്ടെത്താനും നിര്‍ദേശിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

വീടുപണി പൂര്‍ത്തീകരിക്കാനുള്ള സാമ്പത്തികം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കൊല്ലപ്പെട്ട ജിഷയും അമ്മ രാജേശ്വരിയുമെന്നാണ് പോലീസിന്റെ നിഗമനം. അമ്മ പോയതിനു പിന്നാലെ ജിഷയും വീടിനു പുറത്തു പോയിരുന്നു. ഇതു കൊല്ലപ്പെട്ട ദിവസം 11-നും 1.30 നുമിടയിലാണ്. ഇക്കാര്യം ആദ്യ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ സമയം  ജിഷയെ പെരുമ്പാവൂര്‍ – കോതമംഗലം റൂട്ടില്‍ ബസില്‍ കണ്ടതായി ലഭിച്ച പുതിയ വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമാകുന്നത്.

വീടുപണി പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കാമെന്നു ഏറ്റ ആരെയെങ്കിലും   കാണാനായിരുന്നോ ഈ യാത്രയെന്നും പോലീസ് സംശയിക്കുന്നു. ജിഷ അവസാനമായി യാത്ര ചെയ്തത് ആരെ കാണാനായിരുന്നു എന്നാണ് അന്വേഷിക്കുന്നത്. ജിഷയുടെ ഈ യാത്രയെക്കുറിച്ച് കൃത്യമായ വിവരം തരാന്‍ അമ്മയ്ക്ക് കഴിയുമെന്നാണ് പോലീസിന്റെ നിഗമനം. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ വീടും ഈ റൂട്ടിലാണ്.

കൊല്ലപ്പെട്ട ദിവസം ജിഷ ഉച്ചയ്ക്കുള്ള ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നതെന്നു നേരത്തെ കണ്ടെത്തിയിരുന്നു. 90 ശതമാനത്തിലധികം ലഹരി ശരീരത്തിനുള്ളില്‍ ഉണ്ടായിരുന്നതായും തെളിഞ്ഞതാണ് അവസാന യാത്രയുടെ ലക്ഷ്യത്തിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. യാത്രയ്ക്കിടയില്‍ ഭക്ഷണം കഴിച്ചതാകാനും മറിച്ച് പാര്‍സല്‍ വാങ്ങിക്കൊണ്ടുവന്നു വീട്ടിലിരുന്നു കഴിച്ചതാകാനും സാധ്യതയുണ്ട്. ലഹരിയുടെ അംശം ഉള്ളിലെത്താന്‍ കാരണം സ്വയം കഴിച്ചതോ മറ്റാരെങ്കിലും പാനീയത്തില്‍ കലര്‍ത്തി കൊടുത്തതാണോയെന്നും അന്വേഷവിധേയമാക്കും. ജിഷയുമായി അടുത്ത ബന്ധമുള്ളവരില്‍ ആരോ ആണ് കൃത്യം നടത്തിയെതന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് എത്തിയിരുന്നു.

സംസ്ഥാനത്തിന് പുറത്ത് ഏറെ പ്രമാദമായ പല കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സിബിഐയുടെ ഭാഗമായി  പ്രവര്‍ത്തിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സന്ദര്‍ശനത്തോടെ ജിഷ വധക്കേസിലെ അന്വേഷണത്തിന് വഴിത്തിരിവായിട്ടുണ്ട്. സിബിഐ മോഡല്‍ അന്വേഷണത്തിനായി അദ്ദേഹം സംഭവ സ്ഥലത്തുനിന്നും നിരവധി തെളിവുകള്‍ നേരിട്ട് ശേഖരിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷം ഡിജിപി നേരിട്ടുതന്നെ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്കും.

ജിഷയുടെ അമ്മയടക്കമുള്ളവരുടെ മൊഴികള്‍ വീണ്ടും  രേഖപ്പെടുത്തുന്നതോടെ സംഭവത്തിനു തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ആവശ്യപ്പെട്ടതു പ്രകാരം സമര്‍പ്പിച്ച  ജിഷ വധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍  മനുഷ്യാവകാശ കമ്മീഷന്‍ തള്ളിയത് പോലീസ് സേനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എഫ്‌ഐആര്‍, ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാത്തതിനാലാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ജെ.ബി. കോശി പോലീസ് റിപ്പോര്‍ട്ട് തള്ളിയത്.

Related posts