ഇടതു മുന്നണിയില്‍ ഇടഞ്ഞ് എന്‍സിപി; മണ്ഡലം മാറാന്‍ മനസില്ലാതെ സിപിഐ

EKM-NCPറിയാസ് കുട്ടമശേരി

ആലുവ : നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡല നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ജില്ലയില്‍ ഇടതു മുന്നണിക്കകത്ത് മുറുമുറുപ്പ്. ഇക്കുറി തങ്ങള്‍ക്ക് സീറ്റുവേണമെന്ന ഉറച്ച നിലപാടുമായി എന്‍സിപിയും ഇടഞ്ഞു നില്‍ക്കുന്നു. മണ്ഡലങ്ങള്‍ വച്ചുമാറാന്‍ ഇല്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ. കളമശേരി ,ആലുവ, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ ഒന്നിനുവേണ്ടിയാണ് എന്‍സിപി വാശിപ്പിടിക്കുന്നത്. എന്നാല്‍ ,മൂവാറ്റുപുഴ മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരെയാണ് സിപിഐയുടെ അമര്‍ഷം. അടുത്തിടെ യുഡിഎഫ് ബന്ധമുപേക്ഷിച്ച് പുറത്തുവന്ന കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കുന്നതിനായിട്ടാണ് സിപിഐയുടെ സീറ്റായ മൂവാറ്റുപുഴ സിപിഎം ആവശ്യപ്പെടുന്നത്.

പകരം കോതമംഗലമോ പിറവമോ വിട്ടുനല്‍കാമെന്ന ഉറപ്പും പാര്‍ട്ടി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിനോട് യോജിക്കാന്‍ സിപിഐ ജില്ലാ നേതൃത്വം കൂട്ടാക്കിയിട്ടില്ല. സിറ്റിംഗ് എംഎല്‍എയായ ജോസഫ് വാഴയ്ക്കനുമായി എതിരിട്ട് ജയിച്ചുവരാനുള്ള സാധ്യത സിപിഐയ്ക്കില്ലെന്ന കണക്കുകൂട്ടലും സിപിഎമ്മിനുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മൂവാറ്റപുഴയില്‍ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ ഭീഷണി ഉയര്‍ത്താന്‍ കഴിയുമെന്ന വിശ്വാസമാണുള്ളത്.

മുന്‍പ് ജില്ലയില്‍ രണ്ടു സീറ്റുണ്ടായിരുന്ന എന്‍സിപിക്ക് നിലവില്‍ സീറ്റില്ല. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ പി.പി പീതാംബരന്‍ മാസ്റ്ററുടെ തട്ടകം കൂടിയായ എറണാകുളത്തും, ഒരു സീറ്റെങ്കിലും ഇക്കുറി വേണമെന്ന ഉറച്ച നിലപാടിലാണ് എന്‍സിപി.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ആവശ്യം സംസ്ഥാന നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ ലഭിച്ചാല്‍ മുന്‍ എംഎല്‍എ കൂടിയായ പീതാംബരന്‍ മാസ്റ്ററെ മത്സരിപ്പിക്കും. കളമശേരിയോ ആലുവയോ  കിട്ടിയാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എം. കുഞ്ഞുമോനായിരിക്കും സ്ഥാനാര്‍ഥി. ജില്ലാ കമ്മിറ്റിയുടെ ആവശ്യം വരുന്ന ഇടതു മുന്നണി യോഗത്തില്‍ സംസ്ഥാന നേതൃത്വം ശക്തമായി ഉന്നയിക്കാനാണ് സാധ്യത.

എന്നാല്‍ യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എമാര്‍ക്കെതിരെ മത്സരിക്കാന്‍ പല സിപിഎംം നേതാക്കളും മടിക്കുകയാണ്. വിജയ സാധ്യതയില്ലാത്ത സീറ്റുകള്‍ ഘടകകഷികള്‍ക്ക് വിട്ടുകൊടുക്കുന്നതിലും സിപിഎമ്മില്‍ യോജിപ്പാണ്. കളമശേരിയില്‍ പാര്‍ട്ടി പരിഗണിച്ച സിഐടിയു  നേതാവ് കെ.ചന്ദ്രന്‍പിള്ള മത്സരരംഗത്തേയ്ക്കില്ലെന്ന സൂചന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പാര്‍ട്ടിയെ മുതിര്‍ന്ന വനിതാ നേതാവായ എം.സി ജോസഫൈനും ഇതേ നിലപാട് നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. വിഎസ് പക്ഷക്കാരായി അറിയപ്പെടുന്ന ഇവര്‍ ഇരുവരുടെയും പിന്മാറ്റം ഔദ്യോഗിക പക്ഷത്തെ വിശ്വാസമില്ലാത്തതിനാലാണെന്നാണ് സൂചന. കളമശേരിയിലും ആലുവയിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള സിനിമാസംവിധായകന്‍ ആഷിബ് അബുവിനെയും പരിഗണിക്കുന്നുണ്ട്.

ആലുവയില്‍ വ്യവസായിയും മുന്‍ എംഎല്‍എ എം.കെ. ഹമീദിന്റെ മകനുമായ ഹസീബ് സാധ്യതാ ലിസ്റ്റിലുണ്ട്. ഇടതു സഹയാത്രികനായ ഹസീബിനൊപ്പം പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ. വി. സലീമും പരിഗണനയിലാണ്. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയായ സാജുപോള്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. സിപിഐയെയും എന്‍സിപിയെയും അനുനയിപ്പിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം നടത്തുന്നത്. ജില്ലാ തലത്തില്‍ ചര്‍ച്ചകള്‍ക്കും പരിഹാരമായില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. യുഡിഎഫിന് ജില്ലയിലുള്ള ആധിപത്യം ഇക്കുറി ഇല്ലാതാക്കിയില്ലെങ്കില്‍ അത് സിപിഎം ജില്ലാ നേതൃത്വത്തിന് ചീത്തപ്പേരാകുമെന്നതുകൊണ്ട് പരമാവധി വിട്ടുവീഴ്ചകളുണ്ടാകാനാണ് സാധ്യത.

Related posts