ഇതരസംസ്ഥാന ലേബര്‍ക്യാമ്പുകളില്‍ തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍

KTM-BENGALIവിഴിഞ്ഞം: വിഴിഞ്ഞത്തെ ഇതരസംസ്ഥാന ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെന്ന് പരാതി. നൂറില്‍പ്പരം തൊഴിലാളികള്‍ക്ക് മന്ത് രോഗവും ഇരുപത്തഞ്ചോളം പേര്‍ക്ക് വൃക്ഷണ സഞ്ചി വീര്‍ക്കുന്ന ഹൈഡ്രോക്‌സൈഡ് എന്ന രോഗവും കണെ്ടത്തി. ലേബര്‍ക്യാമ്പുകളിലൂടെ പകരുന്ന മാരക രോഗങ്ങള്‍ വന്‍ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ഭീതിയില്‍ നാട്ടുകാര്‍. കൊതുക് പരത്തുന്ന മന്ത്,മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുക്കോല പിഎച്ച്എസിക്ക് കീഴിലുള്ള സ്ഥലങ്ങളില്‍ കണെ്ടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

ഇതിനിടെ അടച്ചുപൂട്ടിയ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ വീണ്ടും തുറക്കാന്‍ നീക്കം നടത്തുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വേണ്ടത്ര ശുചിത്വമില്ലാതെയും ചുരുങ്ങിയ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെ നിറച്ചും പ്രവര്‍ത്തിക്കുന്ന നിരവധി ക്യാമ്പുകളാണ് വിഴിഞ്ഞത്ത് ഉള്ളത്. പ്രദേശവാസികളില്‍നിന്ന് നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടക്കാലത്ത് ക്യാമ്പുകള്‍ പൂട്ടിയിരുന്നു. തദ്ദേശവാസികള്‍ തന്നെ നടത്തുന്ന ഈ ലേബര്‍ ക്യാമ്പുകള്‍ ശുചിത്വ മാനദണ്ഡങ്ങളൊന്നും ഉറപ്പുവരുത്താതെയാണ് വീണ്ടും തുറക്കാനുള്ള നീക്കം നടത്തുന്നത്.

മുക്കോല, പയറ്റുവിള, നെല്ലിക്കുന്ന്, കല്ലുവെട്ടാന്‍കുഴി, ഉച്ചക്കട തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ ലേബര്‍ ക്യാമ്പുകളുള്ളത്. ഒരു ക്യാമ്പില്‍ അഞ്ഞൂറും അറുന്നൂറും എന്ന നിലയില്‍ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ലേബര്‍ ക്യാമ്പുകളിലായി താമസിക്കുന്നത്. വേണ്ടത്ര സാനിട്ടറി സൗകര്യങ്ങള്‍ ഒരുക്കാതെ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. കക്കൂസ് മാലിന്യങ്ങള്‍ സമീപത്തെ പറമ്പുകളിലേക്ക് തുറന്നുവിടുന്നതായും കിണറുകളിലെ ജലം മലിനമാകുന്നതായും ആരോപണമുണ്ട്. ക്യാമ്പുകളുടെ പരിസരത്ത് മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകുകള്‍ പെരുകി രോഗഭീഷണി നിലനില്‍ക്കുന്നു.ഇതിനൊപ്പം ക്യാമ്പുകളുമായി ബന്ധപ്പെട്ട് മയക്കുമരുന്ന്കഞ്ചാവ് ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നിട്ടും കാര്യക്ഷമമായ അന്വേഷണമുണ്ടായില്ല. സ്ത്രീകള്‍ക്കു നേരെയുള്ള മോശമായ പെരുമാറ്റം പതിവാകുന്നതിലും നാട്ടുകാര്‍ ആശങ്കാകുലരാണ്.

മുക്കോലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മാലിന്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവിടെ 10 മുറികളിലായി 500 തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരുന്നത്. തീരദേശത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പയറ്റുവിളയിലെ ക്യാമ്പില്‍ ആയിരത്തിലേറെ പേരാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നത്.മുക്കോലയിലേതുള്‍പ്പടെ നേരത്തെ അടച്ചുപൂട്ടിയ ക്യാമ്പുകള്‍ പോലീസിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് വീണ്ടും ക്യാമ്പ് തുറക്കാനുള്ള ശ്രമങ്ങള്‍ ഉടമസ്ഥര്‍ നടത്തുന്നതായി സൂചനയുണ്ട്.

Related posts