ഇന്ത്യ-പാക് മത്സരത്തിനു കേന്ദ്രം സുരക്ഷയൊരുക്കും

SP-CRICKETന്യൂഡല്‍ഹി: അനിശ്ചിതത്വത്തിലായ ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനു കേന്ദ്രത്തിന്റെ കൈത്താങ്ങ്. സുരക്ഷാ പ്രശ്‌നങ്ങളാല്‍ മത്സരം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സുരക്ഷ ഒരുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഈ മാസം 19നാണ് ക്രിക്കറ്റ് ലോകത്തെ ഗ്ലാമര്‍ പോരാട്ടം. മത്സരത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന വിമുക്ത ഭടന്മാരുടെ ഭീഷണിയുണ്ട്. പ്രക്ഷോഭകരുടെ എതിര്‍പ്പ് അവഗണിച്ചു മത്സരം നടത്താനാവില്ലെന്നറിയിച്ച് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്രസിംഗ് കേന്ദ്രത്തിനു കത്തെഴുതിയിരുന്നു.

അതേസമയം, മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ എംപി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

പന്ത് പിസിബിയുടെ കോര്‍ട്ടില്‍: രാജീവ് ശുക്ല

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനു പൂര്‍ണസുരക്ഷയൊരുക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. പഴുതുകളില്ലാത്ത സുരക്ഷയായിരിക്കും പാക് ടീമിന് നല്കുക. ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ്- ശുക്ല നയം വ്യക്തമാക്കി. വേണ്ടത്ര സുരക്ഷയില്ലെന്ന കാരണത്താല്‍ പാക്കിസ്ഥാന്‍ ലോകകപ്പില്‍നിന്നു പിന്മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാക്കിസ്ഥാന്‍ സുരക്ഷ വിലയിരുത്തും

Related posts