ഈ അമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും സുരക്ഷിതമായി ഉറങ്ങാന്‍ ഒരു വീടുവേണം

EKM-HOUSEചെറായി: ദാരിദ്ര്യവും രോഗദുരിതങ്ങളും പേറി ജീവിക്കുന്ന 92 കാരിയായ വയോധികക്കും അവിവാഹിതരായ രണ്ടു പെണ്‍മക്കള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാന്‍ ഒരു വീടില്ല.   കുഴുപ്പിള്ളി പഞ്ചായത്തിലെ  തുണ്ടിപ്പുറം 13-ാം വാര്‍ഡില്‍ കോച്ചേരി വീട്ടില്‍ പത്മാക്ഷിയും മക്കളായ ഹേമ (53) ബീന (50) എന്നിവരാണ് ജീര്‍ണാവസ്ഥയിലുള്ള കുടിലില്‍ കഴിഞ്ഞുകൂടുന്നത്.

കുടികിടപ്പ് ലഭിച്ച അഞ്ച് സെന്റ് ഭൂമിയില്‍ തട്ടിക്കൂട്ടിയെടുത്ത അടച്ചുറപ്പില്ലാത്ത കുടിലാണ് വര്‍ഷങ്ങളായി ഇവരുടെ താമസം. സ്ത്രീകള്‍ മാത്രമുള്ള കുടുംബം നന്നായൊന്നുറങ്ങാന്‍ കഴിയാതെ ഭീതിയോടെയാണ്  രാവുകള്‍ തള്ളിനീക്കുന്നത്. ഹേമയും, ബീനയും  അവിവാഹിതരും തൊഴില്‍ രഹിതരുമാണ്.  ഇളയ മകള്‍ ബീന കുറച്ചുനാള്‍  കടകളില്‍ ജോലി ചെയ്തിരുന്നെങ്കിലും അസുഖം മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു. മൂത്തമകളും അസുഖത്തിന്റെ പിടിയിലാണ്.

വാര്‍ദ്ധക്യസഹജമായ രോഗങ്ങളും ഓര്‍മ്മകുറവുമായി ദിവസങ്ങള്‍ തള്ളി നീക്കുന്ന പത്മാക്ഷിക്ക് പെണ്‍മക്കളെക്കുറിച്ചാണ് ആധി. തന്റെ മരണശേഷം ഇവര്‍ അനാഥരാകുമെന്നോര്‍ത്ത് ഇവര്‍ വിലപിക്കുകയാണ്.   തന്റെ കണ്ണടയും മുന്‍പ് ഇവര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടുമാത്രമാണ്  പത്മാക്ഷിയുടെ ഏക സ്വപ്‌നം. ഇത് സഫലമാക്കാന്‍ ഭരണാധികാരികളോ സുമനസുള്ളവരോ മുന്നോട്ട് വരുമെന്ന  പ്രതീക്ഷയിലാണ് ഇവര്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്.

Related posts