തൃശൂര്‍: തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമുള്ള മറുപടിയും വിശദീകരണവുമായി ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാം കേള്‍ക്കുകയായിരുന്നു ഇതുവരെ എന്നു പറഞ്ഞുകൊണ്ട് ആരംഭിച്ചിട്ടുള്ള പോസ്റ്റിലൂടെ ഇതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കുമുള്ള വിശദീകരണമുണ്ട്. തെരഞ്ഞെടുപ്പില്‍ മാറിനില്‍ക്കാനെടുത്ത തീരുമാനം മാധ്യമശ്രദ്ധയ്ക്കു വേണ്ടിയോ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയോ അല്ലെന്ന് പ്രതാപന്‍ എഫ്ബി പോസ്റ്റില്‍ പറയുന്നു.
ഇല്ലായ്മകളുടെ ബാല്യകാലത്ത് കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചതും പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നതും കോണ്‍ഗ്രസ് പ്രസ്ഥാനം സ്ഥാനമാനങ്ങള്‍ നല്‍കി വളര്‍ത്തിയതുമെല്ലാം പ്രതാപന്‍ ഹൃദയ്‌സപര്‍ശിയായി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിച്ചല്ല താന്‍ ജയിച്ചതെന്നും ഓര്‍മിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂരില്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത വികസനപ്രവര്‍ത്തനങ്ങളേയും വിശദീകരിച്ചുള്ളതാണ് പോസ്റ്റ്. കൈപ്പമംഗലത്തോട് വല്ലാത്ത അടുപ്പമുണ്ടെന്നും അവിടെ മത്സരിക്കണമെന്ന് പലര്‍ക്കും പൊതുവെ അഭിപ്രായമുണ്ടായിരുന്നുവെന്നും പ്രതാപന്‍ പറയുന്നു.
എന്നാല്‍ എന്നേക്കാള്‍ കഴിവുള്ള ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് ലഭിക്കണമന്ന ചിന്ത കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിച്ചത്. ഏതാനും നാളുകളായി മനസില്‍ ഉയര്‍ന്ന വികാരമായിരുന്നു അത്. അതൊരിക്കലും ആദര്‍ശത്തിന്റെ ആസക്തിയോ തന്റെ വലിപ്പമോ ആരോടെങ്കിലും ഉള്ള വെല്ലുവിളിയോ ആയിരുന്നില്ലെന്ന് പ്രതാപന്‍ വിശദീകരിക്കുന്നു. പക്ഷെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ മാറി നില്‍ക്കരുതെന്നും, നിര്‍ബന്ധമായും മത്സര രംഗത്ത് ഉണ്ടാകണമെന്നും അതെന്റെ നിര്‍ദ്ദേശമാണെന്നും സൂചിപ്പിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദേശമയക്കുകയും ഡല്‍ഹിയില്‍ നേരിട്ട് കാണണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഡല്‍ഹിയിലെത്തിയ താന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടെന്നും അദ്ദേഹം തന്നോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും കയ്പമംഗലം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടതായും പ്രതാപന്‍ വിശദീകരിച്ചിട്ടുണ്ട്. തോളില്‍തട്ടി നെഞ്ചോടു ചേര്‍ത്ത്്, ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പ്രതാപന്‍ മാറി നില്‍ക്കുകയല്ല വേണ്ടത്, പോരാടുകയാണ് വേണ്ടത് എന്നാണ് രാഹുല്‍ പറഞ്ഞത്. മത്സരിച്ചേ പറ്റൂ, ഇതെന്റെ നിര്‍ദ്ദേശമാണ് എന്നും രാഹുല്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ അനുസരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ക്കുന്നു.
തന്നെ ചേര്‍ത്തു നിര്‍ത്തി രാഹുല്‍ മൊബൈലില്‍ ചിത്രമെടുത്തതായും പ്രതാപന്റെ പ്രചരണത്തിന് വരുമെന്ന് പറഞ്ഞതായും കുറിപ്പിലുണ്ട്. പക്ഷേ അതിനുശേഷമാണ് തനിക്കെതിരെ മാധ്യങ്ങളുടെ ക്രൂരവിനോദം കയ്പമംഗലം സീറ്റ് പ്രതാപന്‍ ചോദിച്ചുവാങ്ങിയെന്ന ഫഌഷ് ന്യൂസിലൂടെ തുടങ്ങിയത്. തന്നോട് ചോദിക്കാതെ ഡീന്‍ കുര്യാക്കോസ് നടത്തിയ പരാമര്‍ശം വേദനിപ്പിച്ചുവെന്നും ആരുടേയും അവസരം കളയാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതാപന്‍ പറയുന്നു.
തന്നെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറയുന്നതോടൊപ്പം ഇനിയും തന്റെ സ്ഥാര്‍ത്ഥിത്വനായി പ്രകടനങ്ങളും പ്രസ്താവനകളും നടത്താതെ, സ്ഥാനാര്‍ഥി ആരെന്നു നോക്കാതെ യുഡിഎഫിന്റെ അന്തിമ വിജയത്തിനായി തയാറെടുപ്പുകള്‍ നടത്തണമെന്ന് കയ്പമംഗലം നിയോജക മണ്ഡലത്തിലെ തന്നെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു ശാസനയോടെ ആവശ്യപ്പെടുകയാണെന്നുമാണ് പ്രതാപന്റെ വാക്കുകള്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് അതുകൊണ്ടുതന്നെ തന്റെ ഉറച്ച തീരുമാനമാണെന്നും തന്നെ ഉപദ്രവിച്ചു കൊതിതീരാത്തവര്‍ ഇനിയും ഉണ്ടെന്നറിയാമെന്നും അവസാനം കുറിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വിജയത്തിന് എല്ലാം ആശംസകളും നല്‍കിയാണ് പോസ്റ്റ് പൂര്‍ണമാകുന്നത്.