ഉപേക്ഷിക്കലിന്റെ വക്കില്‍ മള്‍ട്ടിപ്പിള്‍ കോംപ്ലക്‌സ് നിര്‍മാണം

alp-complexരാമങ്കരി: ബ്ലോക്ക് ജംഗ്ഷനില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച മള്‍ട്ടിപ്പിള്‍ കോംപ്ലക്‌സ് നിര്‍മാണ പദ്ധതി പൂര്‍ത്തികരിക്കാതെ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. ഏകദേശം പത്തുവര്‍ഷം മുമ്പ് വനിതകളുടെ ഉന്നമനം പ്രധാന ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍ അവരുടെ തന്നെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്കു ആരംഭം കുറിക്കാനുമായിരുന്നു പരിപാടി. എന്നാല്‍ കമ്പിയും കല്ലും മണലും ചേര്‍ത്ത് അടിത്തറ നിര്‍മിച്ചശേഷം കെട്ടിടം പണിയുടെ ഘട്ടമെത്തിയപ്പോള്‍ പദ്ധതിതന്നെ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ തൂണുകള്‍ നിര്‍മിക്കാനായു പതിനായിരക്കണക്കിനുരൂപ ചെലവിട്ടു നാട്ടിയ കമ്പികള്‍ ഇന്നും ഇവിടെ നോക്കുകുത്തിപോലെ നില്ക്കുന്നത് പദ്ധതി ഉപേക്ഷിച്ചതിന്റെ തെളിവായി കാണാം.

ഇതോടെ ചെലവാക്കപ്പെട്ട ലക്ഷക്കണക്കിനു രൂപയാണു സര്‍ക്കാരിനു നഷ്ടമാകാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പു രൂപംകൊടുത്ത പദ്ധതി അടുത്തിടെയാണ് ഉപേക്ഷിക്കാനുള്ള നീക്കം തകൃതിയായത്. മാത്രമല്ല മങ്കൊമ്പ് പാലത്തിനു താഴെയായി ലക്ഷങ്ങള്‍ ചിലവിട്ടു തീര്‍ത്ത ഗ്രാമപഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടം പണിത് ഇവിടേക്കു മാറ്റാനും ആലോചനയുണ്ട്. ഇതോടെ പദ്ധതി ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന വിവാദം ഒഴിവാക്കാമെന്നും കരുതുന്നു. അതിനായി പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ വികസന പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്താനും നിര്‍മാണ ചെലവിനുള്ള തുക നീക്കിവയ്ക്കുന്നതിനുള്ള ആലോചനയും ശക്തിപ്പെടുന്നതായാണ് വിവരം. ഈ നീക്കം വിജയിച്ചാല്‍ മുമ്പു വിനിയോഗിച്ച സര്‍ക്കാരിന്റെ പതിനായിരക്കണക്കിനു രൂപയാകും ഇതോടെ വെറുതെ കുഴിച്ചുമൂടപ്പെടുക. കൂടാതെ സ്ത്രികളുടെ ഉന്നമനം എന്ന പഞ്ചായത്ത് തല ലക്ഷ്യവും പിന്നെ കാണില്ലത്രെ.

വെള്ളപ്പൊക്കമുണ്ടായാല്‍ ഇവിടെ ആദ്യം വെള്ളം കയറുന്നതാണ് പദ്ധതി ഉപേക്ഷിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. പഞ്ചായത്ത് ഓഫിസിനായി പുതിയകെട്ടിടം പണിയുന്നതിന്റെ ഭാഗമായി നിലവിലെ ഹോമിയോ ആശുപത്രി കെട്ടിടം ഇടിച്ചു നിരത്താനും പദ്ധതിയിട്ടിട്ടുണ്ട്. എന്നിട്ട് ആശുപത്രി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കു മാറ്റി വിവാദങ്ങളില്‍ നിന്നു തലയൂരാനുമാണ് അധികൃതരുടെ ഇപ്പോഴത്തെ നീക്കമെന്നാണ് അറിയുന്നത്.

Related posts