ഉറക്കം കെടുത്തി നാലുഭീകരര്‍ കൂടി! അതിര്‍ത്തി കടന്ന് ഉറിയില്‍ എത്തിയത് 12 പേര്‍; കൊല്ലപ്പെട്ടത് എട്ടുപേര്‍; ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം

ATTACKന്യൂഡല്‍ഹി: ഉറി ആക്രമണത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചു. ബിഹാര്‍ റെജിമെന്റില്‍ നിന്നുള്ള സംഘവും ഡോഗ്രാ  10 റെജിമെന്റിലുള്ള സംഘവുമാണ് ഉറിയില്‍ ആക്രമണ സമയത്ത് ഉണ്ടായിരുന്നത്. ഇതില്‍ ബിഹാര്‍ റെജിമെന്റ് വെള്ളിയാഴ്ചയാണ് ഉറിയില്‍ എത്തിയത്. രാവിലെ അഞ്ചു മണിയോടെയാണ് ഉറിയില്‍ ആക്രമണം നടന്നത്.

ഈ സമയം ഇവിടെ ഡ്യൂട്ടി മാറുന്ന സമയമാണ്. ഉറിയില്‍ സൈനികര്‍ താമസിച്ചിരുന്നത് ടെന്റുകളിലാണ്. ഇന്ധനം സൂക്ഷിക്കുന്നതും ടെന്റുകള്‍ക്ക് അടുത്താണ്. ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ടെന്റുകള്‍ക്കു തീപിടിച്ചാണു കൂടുതല്‍ സൈനികരും മരിച്ചത്. ഇതെല്ലാം മനസിലാക്കിയാണ് ഉറിയില്‍ ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യം കരുതുന്നത്.

മാത്രമല്ല പന്ത്രണ്ട് ലഷ്കര്‍ ഭീകരര്‍  ഇന്ത്യയില്‍ എത്തിയതായി രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇവര്‍ നാലു സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലത്ത് ആക്രണം നടത്തനാണ് പദ്ധതി. കഴിഞ്ഞയാഴ്ച പൂഞ്ചില്‍ ആക്രമണം നടത്തിയ നാലംഗ സംഘവും ഇവരില്‍പ്പെട്ടവരാണ്. നാലു പേരടങ്ങുന്ന സംഘമാണ് ഉറിയിലും ആക്രമണം നടത്തിയത്. ഇവരെയെല്ലാം സൈന്യം വധിച്ചിരുന്നു. ഇന്നലെ കാഷ്മീരിലെ ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്ത് രാത്രി നുഴഞ്ഞുകയറിയ ഭീകരര്‍ പോലീസ് പോസ്റ്റിനു നേര്‍ക്കു വെടിയുതിര്‍ത്തിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടു. ഇവരും ഈ സംഘത്തില്‍പ്പെട്ടവരാണെന്നാണ് കരുതുന്നത്. രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇന്ത്യയിലേക്കു നുഴഞ്ഞുകയറി സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന ഒട്ടേറെ ഭീകരര്‍ അതിര്‍ത്തിക്കപ്പുറത്ത് ഉണ്ടെന്നാണു നിഗമനം. ഉറിയില്‍ ആക്രമണം നടത്തിയ ഭീകരര്‍ ശനിയാഴ്ചയെങ്കിലും സ്ഥലത്ത് എത്തിയിരിക്കാമെന്നാണു സൈന്യത്തിന്റെ നിഗമനം. സൈന്യം വധിച്ച ഭീകരരുടെ താടിരോമങ്ങള്‍ക്ക് ഒരു ദിവസത്തെ വളര്‍ച്ചയേയുള്ളൂ എന്നതിനാലാണിത്.

ചാവേര്‍ ആക്രമണത്തിനു പുറപ്പെടുംമുമ്പ് മുഖക്ഷൗരം നടത്തുന്നതു ഭീകരരുടെ രീതിയാണെന്നു പ്രതിരോധ വിദഗ്ധര്‍ പറയുന്നു. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരില്‍ ആറു പേര്‍ ബിഹാറില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട 18 പേരില്‍ ഏഴു പേര്‍ സൈന്യത്തെ സഹായിക്കുന്നവരും പാചകക്കാരും ബാര്‍ബര്‍മാരുമാണെന്നാണു വിവരം. ഈ വര്‍ഷം ഇതുവരെ 110 ഭീകരരെ വധിച്ചെന്നാണ് സൈന്യം പറയുന്നത്. ഇവരില്‍ 31 പേരെയും വധിച്ചത് നിയന്ത്രണ രേഖ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ്.

Related posts