ഉള്‍നാടന്‍ ജലാശയസഞ്ചാരവും നാടന്‍ ഭക്ഷണവും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വൈക്കം മാറുന്നു

fb-vaikom

വൈക്കം: ആഡംബര കപ്പലുകളില്‍ വരുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി വൈക്കം മാറുന്നു. വേമ്പനാട്ടുകായലും പുഴകളും കനാലുകളും ഉള്‍പ്പെടുന്ന ഉള്‍നാടന്‍ ജലാശയങ്ങളിലെ സഞ്ചാരവും മത്സ്യവിഭവങ്ങളടങ്ങിയ നാടന്‍ ഭക്ഷണവുമാണ് വിദേശ വിനോദസഞ്ചാരികളുടെ മനസ് നിറയ്ക്കുന്നത്. വൈക്കത്തെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിരന്തര പരിശ്രമംകൊണ്ടാണ് വൈക്കം സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുന്നതിനിടയാക്കിയത്.

വൈക്കത്ത് നടപ്പാക്കിയ ഉത്തരവാദിത്വ ടൂറിസം പാക്കേജുകള്‍ക്കു വരുന്ന സീസണില്‍ നിരവധി ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി ഇന്‍ഡോ വേള്‍ഡ് ടൂര്‍സ് എംഡി പി.കെ. രമേഷ് പറഞ്ഞു. എല്ലാ വര്‍ഷവും ജനുവരിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കേരളത്തിന്റെ തനത് കലകളുടെയും വാദ്യോപകരണ സംഗീതവും ഉള്‍പ്പെടുത്തി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുമെന്നു വൈക്കം കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ കെ. ഗോപകുമാര്‍ അറിയിച്ചു.

വൈക്കത്തെ ടൂറിസം സാധ്യതകളെ ഉള്‍ക്കൊള്ളിച്ച് ഉത്തരവാദിത്വ ടൂറിസം പാക്കേജുമായി ബന്ധപ്പെടുത്തി സ്വകാര്യ സംരംഭകര്‍ നിര്‍മിച്ച ഡോക്യുമെന്ററി ഫിലിമിന്റെ സിഡി കേരള ട്രാവല്‍ മാര്‍ട്ടില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാറിനു നല്കി പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടര്‍ യു.വി. ജോസ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ–ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്കുമാര്‍, ഇ.എം. നജീബ്, പി.കെ. രമേഷ്, പദ്മ ഉദയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts