എരുമേലി: കിലോയ്ക്ക് 1200 രൂപയിലെത്തി നില്‍ക്കുന്ന സാക്ഷാല്‍ നാടന്‍ കാന്താരി മുളകാണ് ഇപ്പോള്‍ വിപണയിലെ സൂപ്പര്‍താരം. പറമ്പില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ പണ്ട് പൂര്‍വികര്‍ കീടങ്ങളെ തുരത്താനായി വിളകള്‍ക്കിടയിലും അതിരുകളിലും പറമ്പിന്റെ മൂലകളിലും കാന്താരി നട്ടിരുന്നു. കാന്താരി മുളകിന്റെയും അതിന്റെ പൂവുകളുടെയും ഇലകളുടെയും എരിവേറുന്ന വാസനയും ഗന്ധവും അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ കീടങ്ങള്‍ ഒന്നും ഏഴയലത്ത് അടുക്കില്ല.
എല്ലാ പച്ചക്കറികളുടെയും രക്ഷകനും കാവലുമായ കാന്താരിയുടെ ഈ ബയോടെക്‌നോളജി മാത്രമല്ല മനുഷ്യശരീരത്തിലെ ദുര്‍മേദസും രക്തത്തിലെ അധിക കൊഴുപ്പും നന്നായി കുറയ്ക്കുമെന്നറിഞ്ഞതോടെയാണ് നഗരങ്ങളില്‍ കാന്താരിക്ക് പൊന്നുംവിലയായത്. പച്ചക്കറികളില്‍ എല്ലാത്തിനേക്കാളും മുന്തിയ വില ലഭിക്കുന്നതിപ്പോള്‍ കാന്താരിക്ക് മാത്രമാണ്. എറണാകുളത്ത് പച്ചക്കറി മാര്‍ക്കറ്റില്‍ കാന്താരിക്ക് കഴിഞ്ഞ ദിവസം കിലോഗ്രാമിന് വില 1300രൂപയായിരുന്നു. 800, 600 രൂപാവരെ മൊത്ത വ്യാപാരക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
കാന്താരി കൃഷിയുടെ പ്രത്യേകത ഒരു മുതല്‍മുടക്കും വേണെ്ടന്നുള്ളതാണ്. മാത്രവുമല്ല കാര്യമായ പരിചരണം നല്‍കേണ്ടതുമില്ല. കീടനാശിനിയോ കളനാശിനിയോ വളങ്ങളോ നല്‍കുകയും വേണ്ട. ഒട്ടും മുതല്‍മുടക്കില്ലാതെ വന്‍ വരുമാനം തരുന്ന കൃഷിയായി കാന്താരിക്ക് പൊന്നുംവില കിട്ടുമ്പോഴും പലയിടങ്ങളിലും കര്‍ഷകര്‍ ഇത് ഒരു വിപണന സാധ്യതയായി കാണുന്നില്ല. അതേസമയം മലയോര ഗ്രാമീണ കര്‍ഷകര്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി കൃഷിയില്‍ പോലും കാന്താരിക്കാണ് മുഖ്യപങ്ക് നല്‍കിയിരിക്കുന്നത്. കാന്താരി നഴ്‌സറി തന്നെ ചെറുകിട കര്‍ഷകര്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
സൂഡോമോണസ് ലായനിയില്‍ അരമണിക്കൂര്‍ മുക്കി വച്ചതിന് ശേഷം വിത്തുകള്‍ നട്ടാല്‍ നല്ല വിളവ് ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കുറഞ്ഞത് അഞ്ച് വര്‍ഷംവരെ കായ്ഫലം ലഭിക്കും. മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയ ശേഷം വിത്തുകളാക്കി പാകി മുളപ്പിച്ചാല്‍ മതി. റബര്‍ത്തോട്ടങ്ങളില്‍ വ്യാപകമായി ഇത് കൃഷി ചെയ്യാനാകും. ഒട്ടേറെ മരുന്നുകള്‍ പരീക്ഷിച്ചിട്ടും കൊളസ്‌ട്രോള്‍ കുറയാതിരുന്നവര്‍ ഒടുവില്‍ കാന്താരിയിലൂടെയാണ് മികച്ച ഔഷധം കണെ്ടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.