എല്ലാം ശാന്തമായാല്‍ തിരിച്ചുപോകണം! സുഡാന്‍ സംഘര്‍ഷഭൂമിയിലെ ഗ്രനേഡുകളുടെയും തോക്കുകളുടെയും മുന്നില്‍നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ അരുണ്‍കുമാറിന്റെ വാക്കുകള്‍…

Arunപേരൂര്‍ക്കട:  സുഡാന്‍ സംഘര്‍ഷഭൂമിയിലെ ഗ്രനേഡുകളുടെയും തോക്കുകളുടെയും മുന്നില്‍നിന്ന് ഒടുവില്‍ അവര്‍ നാട്ടിലെത്തി. എങ്കിലും എല്ലാം ശാന്തമായാല്‍ തിരിച്ചുപോകും എന്നാണ് സുഡാന്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ കുടപ്പനക്കുന്ന് ഇരപ്പുകുഴി ‘വീട്’ ഹൗസില്‍ ശ്രീകുമാരന്‍ നായരുടെ മകന്‍ അരുണ്‍കുമാര്‍ (35) പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് അരുണ്‍   സഹപ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടിലെത്തിയത്.

തിരുവനന്തപുരത്തെ നോര്‍ക്കയുമായി ബന്ധപ്പെട്ടാണ് അരുണ്‍ തിരുവനന്തപുരത്തേക്കുള്ള മാര്‍ഗ്ഗം എളുപ്പമാക്കിത്തീര്‍ത്തത്. ഇതിനകം 450 ഓളം മലയാളികള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അരുണിനൊപ്പം എത്തിയ മലയാളികളില്‍ കേരളത്തിന്റെ എല്ലാ ജില്ലകളില്‍നിന്നും ആള്‍ക്കാരുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ സി17 എന്ന നേവി വിമാനത്തിലാണ് അരുണും സംഘവും എത്തുന്നത്. സുഡാനില്‍നിന്ന് ഉഗാണ്ടയിലെത്തുകയും അവിടെനിന്ന് നാട്ടിലെത്തുകയുമായിരുന്നു.

സുഡാനിലെ ജൂബയില്‍ ബ്ലൂസ്റ്റാര്‍ എന്‍ജിനീയറിംഗ് കമ്പനിയിലെ സ്റ്റാഫാണ് അരുണ്‍. സുഡാനിലെ ആഭ്യന്തര പ്രശ്‌നത്തെക്കുറിച്ച് അരുണ്‍ വ്യക്തമാക്കുന്നു: കഴിഞ്ഞ ജൂലൈ 8നാണ് ആഭ്യന്തരപ്രശ്‌നം ഉടലെടുക്കുന്നത്. സുഡാന്‍ പ്രസിഡന്റും വൈസ്പ്രസിഡന്റും തമ്മിലുള്ള പ്രശ്‌നമാണ് ഇതിനാധാരം. പ്രശ്‌നം രൂക്ഷമായതോടെ മിലിറ്ററി രണ്ടുതട്ടുകളിലായി സംഘടിച്ചു. തുടര്‍ന്ന് യുദ്ധമായി. പ്രശ്‌നബാധിത പ്രദേശത്തുനിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ മാത്രമേയുള്ളൂ അരുണ്‍ ജോലിചെയ്യുന്ന സ്ഥാപനവും താമസസ്ഥലവും തമ്മില്‍.

ഗ്രനേഡുകളെയും തോക്കുകളെയും കണ്‍മുന്നില്‍ കണ്ടതോടെ മനസ്സാകെ ആകുലപ്പെട്ടു. പിന്നെ വൈകിയില്ല. നോര്‍ക്കയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. തങ്ങളുടെ താമസസ്ഥലത്തിനടുത്ത് ഷെല്ലുകള്‍ വന്നു പൊട്ടിത്തെറിക്കുന്നത് ഭീതിയോടെ കണ്ടുനില്‍ക്കേണ്ടി വന്നു. ഏതായാലും സുഡാന്‍ ശാന്തമായി വരുന്നതിനാല്‍ ഉടന്‍ തിരികെപ്പോക്കുണ്ടാകും.

ഇന്നു രാവിലെ 6 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അരുണിനെക്കണ്ടപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശ്വാസമായി. എന്നാല്‍ പെട്ടെന്നൊന്നും ഇദ്ദേഹത്തിന് അവിടെനിന്നു പോകാന്‍ സാധിച്ചില്ല. ക്യാമറക്കണ്ണുകള്‍ അരുണിനെ പൊതിഞ്ഞു. ഏതായാലും ഒരു മലയാളിയുടെ ഇടപെടലിലൂടെ നിരവധി പേര്‍ക്കാണ് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.

Related posts