ഏലൂര്‍ മേഖലയില്‍ മണ്ണെടുപ്പും നിലം നികത്തലും വ്യാപകം

tvm-mannayduppuകളമശേരി: ഏലൂര്‍  നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണെടുപ്പും  മണ്ണിട്ട് നിലം നികത്തലും വ്യാപകമാകുന്നതായി പരാതി. ഏലൂര്‍ വടക്കുംഭാഗത്ത് ഏക്കര്‍കണക്കിനാണ് മണ്ണ് ഖനനം ചെയ്യുന്നത്. ഏലൂര്‍, കളമശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രേഖയില്ലാതെ മണ്ണ് നിറച്ച ലോറികള്‍ പിടികൂടുന്നുണ്ടെങ്കിലും നാമമാത്രമാണ്.വെറുതെ കിടക്കുന്ന ഭൂപ്രദേശങ്ങള്‍ വിലയ്ക്ക് വാങ്ങിയ ശേഷം കെട്ടിടം നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നുവെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് മണ്ണെടുക്കുന്നത്.  ചില മേഖലകളില്‍

മഴക്കാലം തുടങ്ങുന്നതിന് മുമ്പെ നിലം നികത്തിയെടുക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെ ഉടമസ്ഥരുടെ അനുമതിയില്ലാതെ മണ്ണ് കൊണ്ടു പോകുന്നതായും പരാതിയുണ്ട്. ഏലൂര്‍ നഗരസഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി  മാറ്റിവച്ച നാല് ലോഡ് കല്ലും മണ്ണും പട്ടാപ്പകലാണ് മോഷണം പോയത്. പാതാളം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍ നാല് ടിപ്പര്‍ ലോറികളിലായി  കഴിഞ്ഞയാഴ്ച  കടത്തിയത്.

ഏലൂര്‍ നഗരസഭയുടെ “ആശ്രയ’ പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടില്‍ മഴ വരുന്നതിന് മുന്‍പേ  ഇടാനായി ശേഖരിച്ച് വച്ചതാണീ കല്ലും മണ്ണും. ഇവ എടുത്തു കൊണ്ട് പോകാനായി ടിപ്പറുകളും ജെസിബിയും വന്നപ്പോള്‍ സ്ക്കൂള്‍ അധികൃതര്‍ വിവരം തിരക്കി. ഏലൂര്‍ നഗരസഭയിലേക്ക് കൊണ്ടു പോകുകയാണെന്ന്   ജെ സി ബി ഡ്രൈവര്‍മാര്‍ അറിയിച്ചെന്ന് സ്ക്കൂള്‍ അധികൃതര്‍ പറയുന്നു.വളരെ വൈകിയാണ് കല്ലും മണ്ണും നഷ്ടപ്പെട്ട വിവരം നഗരസഭ അറിഞ്ഞത്. ഏലൂര്‍ പോലീസില്‍ കേസ് നല്‍കിയെങ്കിലും ആസൂത്രിതമായി നടന്ന സംഭവം  പുറം ലോകമറിയാതെ നഗരസഭ മൂടിവച്ചിരിക്കുകയായിരുന്നു.

Related posts