ഐഎസ് ബന്ധം: കുറ്റിയാടിയില്‍ എന്‍ഐഎ അന്വേഷണം വ്യാപകമാക്കി

KKD-KUTTIYADIകുറ്റിയാടി: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ കുറ്റിയാടിയില്‍നിന്നും ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ പിടികൂടിയതിനെ തുടര്‍ന്ന് കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും അന്വേഷണം വ്യാപകമാക്കി. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ എന്‍ഐഎ ഉദ്യോഗസ്ഥരാണ് പ്രദേശത്തെത്തുന്നവരുടേയും നേരത്തെ ഇവിടെ വന്നുപോയവരെയും കുറിച്ച് വിശദമായി അന്വേഷിക്കുന്നത്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റിയാടി വളയന്നൂര്‍ സ്വദേശി നങ്ങിലക്കണ്ടി റംഷാദ്(24)നെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എന്‍ഐഎ സംഘം പിടികൂടിയത്.

റംഷാദുമായി അടുത്ത ബന്ധമുള്ളവരേയും തീവ്രമത പ്രചാരകരേയും സുഹൃത്തക്കളെയുംകുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ പേര്‍ ഐഎസിന്റെ ഭാഗമായിട്ടുണ്ടോയെന്നും റംഷാദിന്റെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്തുനിന്നും കാണാതായവരുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് നേരത്തെ വന്നുപോയ ഇതര ദേശക്കാരുടെ കണക്കും എന്‍ഐഎ ശേഖരിക്കും. നേരത്തെ കുറ്റിയാടിയിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാനക്കാരും മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരും വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.

തീവ്ര മതപ്രഭാഷണം നടത്തുന്നവരും മതപഠന ക്ലാസ് നയിക്കുന്നവരും എത്തിയവരില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കണ്ണൂരിലെ കനകമലയില്‍നിന്നും ഇന്നലെ പിടിയിലായവര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് റംഷാദിനെ എന്‍ഐഎ സംഘം കുറ്റിയാടിയില്‍നിന്നും പിടികൂടിയിരുന്നത്. ഇവര്‍ വടകരയില്‍ ഇന്നലെ നടത്താനിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് റംഷാദ് കുറ്റിയാടി പുതിയ സ്റ്റാന്‍ഡ് പരിസരത്തുവച്ച് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പിടികൂടിയെങ്കിലും രാത്രിയോടെ വിട്ടയച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കുറ്റിയാടിയിലെത്തിയ അന്വേഷണസംഘം റംഷാദിന്റെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

മൊബൈല്‍ ടവര്‍ ലൊക്കേറ്റ് ചെയ്താണ് പോലീസ് ഇയാളുടെ നീക്കങ്ങള്‍ അറിഞ്ഞത്. റംഷാദിന്റെ കൈക്ക് മുറിവേറ്റ പാടുണ്ടായിരുന്നതാണ് പോലീസിന്റെ പക്കലുണ്ടായിരുന്ന പ്രധാന തെളിവ്. റംഷാദ് ബികോം പഠനത്തിന് കൊയമ്പത്തൂരില്‍ എത്തിയതിനുശേഷമാണ് മതകാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊയമ്പത്തൂരില്‍ പഠിക്കാന്‍ പോയ റംഷാദ് തിരിച്ചുവന്നപ്പോള്‍ താടി വളര്‍ത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍നിന്നും റംഷാദ് പിന്നീട് വിട്ടുനിന്നിരുന്നതായും നാട്ടുകാര്‍ ഓര്‍ക്കുന്നു.

Related posts