കുറവിലങ്ങാട്: വിടരും മുമ്പേ വീണുകരിഞ്ഞ നിര്‍മ്മലകുസുമം കണക്കെ മോക്ഷയാത്രയായ നന്ദൂട്ടന്‍ ജീവിതത്തിന്റെ അവസാനനിമിഷം പെറ്റമ്മയുടെ ചാരത്തായിരുന്നു. അമ്മയുടെ ചാരത്തിരുന്ന് കളിതമാശകള്‍ കാണിക്കുന്നതിനിടയിലാണ് രംഗബോധമില്ലാതെ ഷെല്ലിന്റെ രൂപത്തിലെത്തിയ മരണം അമ്മയുടേയും മകന്റേയും ജീവിതം കവര്‍ന്നത്. പിരിയാത്ത ആ മാതൃപുത്രബന്ധം ഭൂമിയിലെ അവസാനനിമിഷവും പിരിയില്ലെന്നതാണ് സ്ഥിതി.
ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെത്തിച്ച മൃതദേഹങ്ങള്‍ ഒരുമിച്ചാണ് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് ഒറ്റ മൊബൈല്‍ മോര്‍ച്ചറിയില്‍ കിടത്തിയാണ് അമ്മയുടെയും മകന്റേയും മൃതദേഹങ്ങള്‍ വീട്ടിലേക്ക്് എത്തിച്ചത്. അമ്മയുടെ ചാരത്താണ് പൊന്നോമനയേയും കിടത്തിയത്. ഇതേ രീതിയിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചതും. ചിതയൊരുക്കുമ്പോഴും ഇഴപിരിയാത്ത ഈ ബന്ധം തുടരും. ഒരേ ചിതയിലാകും ഇരുവരേയും അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുക.
സുനുവിന്റെ ഒക്കത്തിരുന്ന് കുഞ്ഞിളംപല്ലുകള്‍ കാട്ടിചിരിച്ചെത്തുന്ന മകനെ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് അമ്മയോടൊപ്പം നിത്യയാത്രയായ പൊന്നോമനെയാണ് കാണാനാകുന്നതെന്നത് കരളലിയിക്കുന്ന കാഴ്ചയായി. കഴിഞ്ഞ ദു:ഖവെള്ളിയാഴ്ചയാണ് വെളിയന്നൂര്‍ തുളസീഭവനില്‍ വിപിന്‍കുമാറിന്റെ ഭാര്യ സുനുവും മകനും ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.