ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ അവസാനിച്ചു, ജേക്കബ് ജോബ് ഇനി വനിതാ സെല്‍ മേധാവി

jacobസ്വന്തം ലേഖകന്‍

തൃശൂര്‍: ഒരു വര്‍ഷത്തിലേറെക്കാലമായി സസ്‌പെന്‍ഷനില്‍ കഴിഞ്ഞ തൃശൂര്‍ സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് ഒടുവില്‍ വീണ്ടും സര്‍വീസിലേക്ക്. വനിതാ സെല്‍ സംസ്ഥാന മേധാവിയായി അദ്ദേഹത്തെ നിയമിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വനിതാ സെല്‍ പ്രവര്‍ത്തനങ്ങളുടേയും ചുമതല ഉണ്ടാകും. അടുത്തയാഴ്ച ചുമതലയേല്‍ക്കും. ജേക്കബ് ജോബിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മൂന്നാഴ്ച മുമ്പേ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ പ്രഖ്യാപനം വൈകിപ്പിക്കുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ ഒറ്റയ്ക്കു ചോദ്യം ചെയ്തതിന്റെ പേരിലാണു കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ജേക്കബ് ജോബ് സസ്‌പെന്‍ഷനിലായത്. കൊലക്കേസിലെ പ്രതി നിസാമിനെ ശിക്ഷിച്ച് ഒന്നര മാസത്തിനുശേഷമാണ് ജേക്കബ് ജോബിനെതിരേ തെളിവൊന്നും കണ്ടെത്താനാകാതെ സര്‍വീസിലേക്കു തിരിച്ചെടുത്തത്. നിസാമിനെ കഴിഞ്ഞ ജനുവരി 21 നാണു കോടതി ശിക്ഷിച്ചുകൊണ്ട് ഉത്തരവു പുറപ്പെടുവിച്ചത്.

സസ്‌പെന്‍ഷനെതിരേ ജേക്കബ് ജോബ് കേന്ദ്ര ട്രൈബ്യൂണലില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാതിരുന്ന സംസ്ഥാന ആഭ്യന്തര വകുപ്പ് ട്രൈബ്യൂണലിനു മുന്നില്‍ വിശദീകരണം നല്‍കാനാവാത്ത അവസ്ഥയിലായിരുന്നു. ഇതേസമയം, ജേക്കബ് ജോബ് പ്രതിയെ ഒറ്റയ്ക്കു ചോദ്യം ചെയ്തതിനെക്കുറിച്ച അന്വേഷണം നടത്തണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവനുസരിച്ച് അന്വേഷണം നടത്തി കഴിഞ്ഞ നവംബറില്‍ വിജിലന്‍സ് പോലീസ് ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ജേക്കബ് ജോബിനെതിരേ തെളിവില്ലെന്നു വ്യക്തമാക്കിയിരുന്നു.

പ്രതിയെ ഒറ്റയ്ക്കു ചോദ്യം ചെയ്തതില്‍ അസ്വാഭാവികതയോ അഴിമതിയോ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇക്കാര്യം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉന്നത പോലീസ് മേധാവികളുടെ നിര്‍ദേശാനുസരണം വിജിലന്‍സ് പോലീസ് മലക്കംമറിഞ്ഞു. തെളിവില്ലെങ്കിലും വകുപ്പുതല നടപടി തുടരാവുന്നതാണെന്ന ശിപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നു വിജിലന്‍സ് പോലീസ് വിശദീകരിച്ചു.

കഴിഞ്ഞ മേയ് 25 നകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നതാണ്. കോടതി നിര്‍ദേശിച്ച തീയതി കഴിഞ്ഞ ആറു മാസം കഴിഞ്ഞിട്ടും ക്വിക് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടില്ല. അടിയന്തരമായി കോടതി വിളിച്ചുവരുത്തിയില്ലെങ്കില്‍ റിപ്പോര്‍ട്ടില്‍ ഇനിയും എന്തും സംഭവിക്കാമെന്നാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിസാമിനെ ചോദ്യം ചെയ്ത പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് നിസാമിന് വഴിവിട്ട എന്തെങ്കിലും സൗകര്യം ചെയ്തു കൊടുത്തതായോ പ്രത്യുപകാരമായി എന്തെങ്കിലും കൈപ്പറ്റിയതായോ വിജിലന്‍സ് പോലീസിനു കണ്ടെത്താനായില്ല.

ഇതേസമയം, പ്രതിയെ ചോദ്യം ചെയ്തതിനെച്ചൊല്ലി പോലീസ് ഓഫീസറെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും ആഭ്യന്തര വകുപ്പിലെ ചിലരുടേയും നിലപാടില്‍ ഒരു വിഭാഗം പോലീസ് ഓഫീസര്‍മാര്‍ അസന്തുഷ്ടരാണ്. ധാര്‍മികത തകര്‍ക്കുന്ന ഈ നടപടി ചോദ്യംചെയ്യലടക്കമുള്ള കേസ് നടപടികളില്‍ ഇടപെടാതിരിക്കാന്‍ പ്രേരകമാകും.

ഇന്ത്യന്‍ ശിക്ഷാ നിയമം 36 ാം വകുപ്പനുസരിച്ചും പോലീസ് നിയമം 22 ാം വകുപ്പനുസരിച്ചും സംശയിക്കുന്നവരേയും പ്രതികളേയും ചോദ്യം ചെയ്യാനും കേസന്വേഷണം നടത്താനുമുള്ള ചുമതലയും അധികാരവും പോലീസ് ഓഫീസര്‍ക്കുണ്ട്. നിസാമിനെ ചോദ്യം ചെയ്ത പോലീസ് കമ്മീഷണറുടെ കാര്യത്തില്‍ ഇതിനെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കാനാകില്ല- നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Related posts