ഒരു സിനിമാസ്റ്റൈല്‍ കൊലപാതകത്തിന്റെ കഥ! ഒരുമിച്ചു ചോറുണ്ട്, ഒരേ മുറിയില്‍ അന്തിയുറങ്ങിയ സുഹൃത്തിനെ ഒരു പഴുതും ഉണ്ടാക്കാതെ എങ്ങനെ കഥ കഴിക്കാമെന്ന ചിന്തിച്ച് മോഹനന്‍

crimeകെ.എ. അബ്ബാസ്

പൊന്‍കുന്നം: ഒരു കുറ്റം ചെയ്താല്‍ പോലീസിന്റെ കൈയില്‍ പെടാതെ എങ്ങനെ വിദഗ്ദമായി രക്ഷപെടാം എന്നും വളരെ വിശദമായി മലയാളികളെ പഠിപ്പിച്ച ദൃശ്യം സിനിമ ധാരാളം കുറ്റവാളികള്‍ക്ക് പ്രചോദനം ആയിട്ടുണ്ട് . അത്തരത്തില്‍ ഏറ്റവും പുതിയതാണ് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ അരങ്ങേറിയത്. തലേ ദിവസം സുഹൃത്തിന്റെ വീട്ടില്‍ ഒരുമിച്ചു ഇരുന്നു ചോറുണ്ട് , ഒരേ മുറിയില്‍ കഥകള്‍ പറഞ്ഞു അന്തി യുറങ്ങിയ മോഹനന്‍ രാത്രിയില്‍ ഉറങ്ങാതെ ചിന്തിച്ചുകൊണ്ടിരുന്നത് തൊട്ടടുത്ത് കിടക്കുന്ന സുഹൃത്ത് രാജപ്പനെ അടുത്ത ദിവസം ഒരു പഴുതും ഉണ്ടാക്കാതെ കഥ കഴിക്കാമെന്ന കാര്യമാണ്.

രാജപ്പന്റെ ഭാര്യയുടെ ഹൃദയ ശസ്ത്രക്രിയക്കായി മോഹനന്റെ അടുത്തുനിന്നു ഏകദേശം ഒരു ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. മോഹനനന്‍ നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തു സമ്പാദിച്ചിരുന്ന പണമാണ് രാജപ്പന് കടമായി കൊടുത്തത്. ആ പേരില്‍ രാജപ്പന്റെ വീട്ടില്‍ മോഹനനന്‍ അമിത സ്വാതന്ത്ര്യം എടുത്തത് രാജപ്പന് ഇഷ്ട്ടമായില്ല. പണത്തിന്റെ പേരില്‍ ഇനിയും ഈ വീട്ടില്‍ വന്നു താമസിക്കരുത് എന്ന് മോഹനനു രാജപ്പന്‍ അന്ന് വൈകിട്ട് താക്കീതു നല്കിയിരുന്നു.

അത് മോഹനനു ഇഷ്ടപെട്ടില്ല എങ്കിലും അയാള്‍ അത് പുറത്തു കാട്ടിയില്ല . പകരം രാജപ്പന്റെ ജീവന്‍ എടുക്കുവാന്‍ ആണ് അയാള്‍ തീരുമാനിച്ചത് . അതിനു വേണ്ടി വിദഗ്ധ തന്ത്രങ്ങള്‍ അയാള്‍ മെനഞ്ഞു. ഒന്നാം ഘട്ടം : താന്‍ സ്ഥലത്തുനിന്നും പോവുകയെന്ന് രാജപ്പന്‍ എല്ലാവരെയും അറിയിക്കുവാന്‍ ശ്രമിച്ചു. രാജപ്പന്റെ വീട്ടുകാരോടും അയല്‍ക്കരോടും ബന്ധുക്കളോടും അയാള്‍ പ്രത്യകം പോയി യാത്ര ചോദിച്ചു. വഴിയില്‍ കണ്ട പരിചയക്കരോടെല്ലാം യാത്ര പറയുവാന്‍ അയാള്‍ പ്രതേകം ശ്രദ്ധിച്ചു. രാജപ്പന്റെ മകന്‍ ജോലി ചെയുന്ന വര്‍ക്ക്‌ഷോപ്പില്‍ ചെന്ന് അവനെ പുറത്തു വിളിച്ചിറക്കി പ്രത്യേകം പറഞ്ഞിട്ടാണ് പോയത്. താന്‍ ഉടനെയെങ്ങും തിരികെ വരികയില്ല എന്നും പറഞ്ഞു.

അങ്ങനെ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. കൊലപാതകം നടക്കുമ്പോള്‍ മോഹനന്‍ സ്ഥലത്തില്ല എന്ന് എല്ലാവരെയും അറിയിക്കുക എന്ന പദ്ധതി നന്നായി തന്നെ അയാള്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടം :– തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്നു തന്റെ പുതുപുത്തന്‍ ആക്ടിവ സ്കൂട്ടറില്‍ മോഹനന്‍ നേരെ തന്റെ നെടുങ്കണ്ടം പാലാറില്‍ ഉള്ള വീട്ടിലേക്കു വച്ച് പിടിച്ചു. വണ്ടിയുടെ രജിസ്‌ട്രേഷന്‍ പോലും നടക്കാത്ത പുത്തന്‍ വണ്ടിയായിരുന്നു അത്.

അവിടെ ചെന്ന അയാള്‍ പരിചയക്കരെയെല്ലാം കണ്ടു താന്‍ സ്ഥലത്തുള്ള കാര്യം അറിയിച്ചു. അയല്‍ക്കാരുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും വീടുകളില്‍ ചെന്ന് തന്റെ സാന്നിധ്യം അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ കൊല നടക്കുമ്പോള്‍ താന്‍ 80 കിലോമീറ്റര്‍ അകലയുള്ള തന്റെ വീട്ടില്‍ ഉണ്ടായിരുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് .

മൂന്നാം ഘട്ടം : രാജപ്പനെ അടുത്ത സുഹൃത്തായ, അവിടെ പതിവായി താമസിക്കാറുള്ള മോഹനനു രാജപ്പന്റെ ദിനചര്യകള്‍ വളരെ വ്യക്തമായി അറിയാമായിരുന്നു രാജപ്പന്‍ വീടിനു അടുത്തുള്ള റബര്‍ തോട്ടത്തില്‍ റബര്‍ വെട്ടുവാന്‍ വെളുപ്പിന് മൂന്നു മണിക്ക് പോകുമായിരുന്നു. കാട് പിടിച്ചു കിടക്കുന്ന റബര്‍ വെട്ടുവാന്‍ അതിരാവിലെ രാജപ്പന്‍ വരുമ്പോള്‍ കൊലപാതകം നടത്തിയിട്ട് അപ്പോള്‍ തന്നെ തിരിച്ചു വീട്ടിലേക്കു വരുവാന്‍ ആയിരുന്നു മോഹനന്‍ പ്ലാന്‍ ചെയ്തിരുന്നത്.

തലേ ദിവസം ചിറക്കടവില്‍നിന്നും മോഹനന്‍ പോയതിന്റെ തെളിവിനു അവിടുള്ള നാട്ടുകാരും, അന്നേ ദിവസം അയാള്‍ നെടുങ്കണ്ടത് ഉണ്ടെന്നുള്ളതിനു തെളിവായി അവിടുള്ള നാട്ടുകാരും ഉള്ളതിനാല്‍ രാത്രിയില്‍ വന്നു കൊന്നിട്ട് പോയാല്‍ തന്നെ ആരും സംശയിക്കില്ല എന്നാണ് മോഹനന്‍ കണക്കു കൂട്ടിയത്. ദൃശ്യം സിനിമയില്‍ കാണിക്കുന്നതുപോലെ താന്‍ ഉള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അയാള്‍ കൃത്രിമമായി സൃഷ്ടടിച്ചു എടുക്കുകയായിരുന്നു.
രാത്രി തന്നെ പുറപെട്ടു മോഹനന്‍ തന്റെ സ്കൂട്ടര്‍ ചിറ്റാറിനു തീരത്ത് മറച്ച ശേഷം റബ്ബര്‍ തോട്ടത്തിനുള്ളില്‍ കൊലക്കുള്ള കത്തിയുമായി തന്റെ സുഹൃത്ത് റബര്‍ വെട്ടുവാന്‍ വെളുപ്പിന് മൂന്നു മണിക്ക് എത്തുന്നതും കാത്തു പതുങ്ങി ഇരുന്നു. അവിടെ കൊലയാളിയുടെ പദ്ധതി ചെറുതായി ഒന്ന് പിഴച്ചു .

അന്ന് രാത്രി മഴ പെയിതതിനാല്‍ രാവിലെ വെട്ടുവാന്‍ പറ്റാത്തതിനാല്‍ രാജപ്പന്‍ അന്ന് റബര്‍ വെട്ടുവാന്‍ പോയില്ല. റബര്‍ വെട്ടുവാന്‍ വരാത്ത ദിവസം തന്റെ വളര്‍ത്തു പട്ടിയുമായി രാവിലെ നടക്കുവാന്‍ ഇറങ്ങും എന്ന് അറിയാമായിരുന്ന മോഹനന്‍ വീണ്ടും അടുത്ത ചാന്‍സിനായി കാത്തിരുന്നു.

രാവിലെ ഏഴര മണിയോടെ പ്രതീക്ഷിച്ചതുപോലെ രാജപ്പന്‍ തന്റെ വളര്‍ത്തു നായയുമായി നടക്കുവാനിറങ്ങി. ആളൊഴിഞ്ഞ സ്ഥലത്ത് കാത്ത് നിന്നിരുന്ന മോഹനനന്‍ രാജപ്പന്റെ പിന്നില്‍ കൂടി ചെന്ന് കത്തി കുത്തിയിറക്കി. ആരെയും കടിക്കുന്ന വളര്‍ത്തു നായയെ തുടലില്‍ പിടിച്ചായിരുന്നു രാജപ്പന്‍ നടന്നിരുന്നത്. എന്നാല്‍ രാജപ്പന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകന്‍ ആയിരുന്ന മോഹനനുമായി നായ നല്ല ഇണക്കത്തില്‍ ആയിരുന്നതിനാല്‍ അത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും നായ മോഹനനെ ആക്രമിക്കുകയോ ഒന്ന് കുരക്കുകയോ ചെയ്തില്ല എന്നുള്ളത് അത്ഭുതമാണ്.

വയറ്റിലും നെഞ്ചിലും കുത്തേറ്റു വീണ രാജപ്പന്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടു മരിച്ചു എന്ന് കരുതി മോഹനന്‍ സ്ഥലത്തുനിന്നു വേഗം രക്ഷപെട്ടു. ചിറ്റാറിന്റെ തീരത്ത് വച്ചിരുന്ന തന്റെ സ്ക്കൂട്ടര്‍ എടുക്കുവാനായി അയാള്‍ തിരക്കിട്ട് പോയി. ഈ സമയം, കുത്തേറ്റു മയങ്ങി വീണ രാജപ്പന്‍ മയക്കത്തില്‍നിന്നു ഉണര്‍ന്നു ബുദ്ധിമുട്ടി എണീറ്റുനിന്ന് നിലവിളിച്ചു ഏതാനും അടികള്‍ നടന്ന ശേഷം കുഴഞ്ഞു വീണു. അതുകേട്ടു അയല്‍വക്കത്ത് താമസിക്കുന്ന ചേട്ടനും ഭാര്യയും ഓടി എത്തി രാജപ്പനെ താങ്ങി എഴുനേല്‍പ്പിച്ചു. അപ്പോഴും അയാളുടെ കാലില്‍ നായയുടെ തുടല്‍ കുടുങ്ങി കിടപ്പുണ്ടായിരുന്നു .

ആരാണ് ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ “ മോഹനന്‍ കുത്തി “ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞ ശേഷം രാജപ്പന്‍ ബോധം കെട്ടു. പിന്നീടു ഒന്നും പറയുവാന്‍ പറ്റാതെ ആശുപത്രിയില്‍ വച്ച് അയാള്‍ മരണത്തിനു കീഴടങ്ങി. മോഹനന്‍ എന്നു പേര് പറഞ്ഞെങ്കിലും അത് പ്രതി മോഹനന്‍ ആണെന്ന് ബന്ധുക്കള്‍ക്ക് അപ്പോള്‍ മനസിലായിരുന്നില്ല. കാരണം അവര്‍ അറിയുന്ന മോഹനന്‍ തലേ ദിവസം രാവിലെ അവിടെനിന്നു യാത്ര പറഞ്ഞു പോയതാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, കുത്തേറ്റ രാജപ്പനെയും കൊണ്ട് ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍, ചിറ്റാര്‍ പുഴയുടെ തീരത്ത് വസ്ത്രങ്ങള്‍ കഴുകിയതിനു ശേഷം കയറിവരുന്ന മോഹനനെ ഓട്ടോയില്‍ ഇരുന്നിരുന്ന രാജപ്പന്റെ മകന്‍ കണ്ടത് നിര്‍ണായകമായി.

രാജപ്പന്‍ മരിക്കുന്നതിനു മുന്‍പ് പറഞ്ഞ മോഹനന്‍ പ്രതി മോഹനന്‍ തന്നെയാണെന്ന് അതോടെ മനസ്സിലായി . ഓട്ടോയില്‍ ഇരിക്കുന്നവര്‍ തന്നെ കണ്ടു എന്ന് മനസ്സിലാക്കിയ മോഹനന്‍ തന്റെ പദ്ധതികള്‍ എല്ലാം പാളി എന്ന് മനസ്സിലാക്കി . അതോടെ അയാള്‍ തന്റെ സ്കൂട്ടറും എടുത്തു കൊണ്ട് അതി വേഗത്തില്‍ തന്റെ നെടുങ്കണ്ടത്തുള്ള വീട്ടിലേക്കു പാഞ്ഞു. അവിടെ ചെന്നിട്ടു തമിഴ്‌നാട്ടിലേക്ക് കടക്കുവാന്‍ ആയിരുന്നു പ്രതിയുടെ പ്ലാന്‍ .

ആശുപത്രിയില്‍ വച്ച് രാജപ്പന്‍ മരണത്തിനു കീഴടങ്ങിയതോടെ വീട്ടുക്കാര്‍ പോലീസില്‍ മോഹനന്‍ ആണ് പ്രതി എന്ന വിവരം അറിയിച്ചു. കൂടാതെ അയാളുടെ ഫോട്ടോയും കൈമാറി. കാഞ്ഞിരപ്പള്ളി പോലീസ് ഡിവൈ എസ്പിയുടെ നേതൃത്തില്‍ ഉള്ള ഫ്‌ളൈയിംഗ് സ്ക്വാഡ് അന്വേഷണം ഉടന്‍ തന്നെ ആരംഭിച്ചു.പ്രതി മോഹന്‍ വെള്ള സ്കൂട്ടറിലാണ് കടന്നു കളഞ്ഞത് എന്നറിഞ്ഞ പോലീസ് കാഞ്ഞിരപ്പള്ളി മുതല്‍ നെടുങ്കണ്ടതുള്ള പ്രതിയുടെ വീടുവരെ നീരീക്ഷണത്തില്‍ ആക്കി. എത്രയും പെട്ടെന്ന് വീട്ടിലെത്തി തമിഴ്‌നാട്ടിലേക്ക് കടക്കുവാന്‍ പ്ലാന്‍ ചെയ്തിരുന്ന പ്രതിയെ, വണ്ടിയില്‍ വന്നു ഇറങ്ങിയ ഉടനെ വീട്ടുമിറ്റതു വച്ച് മറഞ്ഞു നിന്നിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

പൊന്‍കുന്നം സി.ഐ പി.എം. ബൈജുവിന്‍െ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഷിന്റോ. പി. കുര്യന്‍, നിസാര്‍, കണ്‍ട്രോണ്‍ റൂം എസ്. ഐ ഒ.എം.സുലൈമാന്‍, സി.പി.ഒമാരായ എം.ആര്‍. ഷാജി, ജോജി, ഹരികുമാര്‍, സജികുമാര്‍ എന്നിവര്‍ അന്വേഷണത്തില്‍ പ്രധാന പങ്കു വഹിച്ചു .

Related posts