ഓട്ടോഡ്രൈവറെ മര്‍ദിച്ചു പണവും ഫോണും കവര്‍ന്ന കേസിലെ പ്രധാനി കീഴടങ്ങി

ktm-arrestautocaseകോട്ടയം: ഓട്ടം വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസില്‍ പ്രധാനി കീഴടങ്ങി. കോട്ടയം വേളൂര്‍ കരിവേലില്‍ കൊച്ചുപറമ്പില്‍ നജീബ്(37) ആണ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പിന്നീട് വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ നിരവധി കേസിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു.

നേരത്തെ രണ്ടാം പ്രതി കുമ്മനം ഓത്താറ്റില്‍ ബിനീഷിനെ(21) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ചന്തക്കവലയിലെ ഓട്ടോ ഡ്രൈവറായ സന്തോഷിനെയാണ് രണ്ടംഗ സംഘം ആക്രമിച്ചു 3300 രൂപയും മൊബൈല്‍ ഫോണും അപഹരിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കളായ ഇവര്‍ മൂന്നു പേരും മദ്യപിച്ചതിനുശേഷം സന്തോഷുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ആളൊഴിഞ്ഞ ഭാഗത്തേക്കു ഓട്ടം വിളിച്ചുകൊണ്ടു പോയി ബിനീഷും നജീബും ചേര്‍ന്നു സന്തോഷിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നു ഇവര്‍ സന്തോഷിന്റെ പണവും മൊബൈല്‍ ഫോണും അപഹരിക്കുകയുമായിരുന്നു. ചോരവാര്‍ന്നു വഴിയരികില്‍ കിടന്ന സന്തോഷിനെ മറ്റൊരു ഓട്ടോ ഡ്രൈവറാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts