ഓയൂര്‍ -കൊട്ടാരക്കര റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ഭീഷണി

ekm-busകൊട്ടാരക്കര: ഓയൂര്‍ കൊട്ടാരക്കര റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം യാത്രക്കാര്‍ക്കും വഴിയാത്രികര്‍ക്കും ഭീഷണിയാകുന്നു. നിരന്തരമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുമ്പ് സ്വകാര്യബസുകള്‍ തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇന്ന് സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും തമ്മിലാണ് മത്സരങ്ങളും സംഘര്‍ഷങ്ങളും. ഓയൂര്‍ -കൊട്ടാരക്കര റൂട്ട് നേരത്തെ സ്വകാര്യ ബസുകളുടെ കുത്തകയായിരുന്നു. 18.കി.മീറ്റര്‍ മാത്രമുള്ള ഈ റൂട്ടില്‍ അമ്പതോളം സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിവരുന്നു. ചാത്തന്നൂര്‍, കൊട്ടിയം, പാരിപ്പള്ളി, കൊല്ലം ഭാഗത്തേക്കുള്ള ബസുകളും ഇടറോഡുകളിലേക്കുള്ള ബസുകളും ഇതില്‍പ്പെടും.

ബസുകളുടെ ബാഹുല്യം നിമിത്തം നിരന്തര മത്സര ഓട്ടമായിരുന്നു ഇവിടെ. സമയത്തെ ചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷങ്ങളും പതിവായിരുന്നു. മത്സരഓട്ടങ്ങളെതുടര്‍ന്ന് ഒട്ടേറെ അപകടങ്ങളും മരണങ്ങളും ഈ റൂട്ടില്‍ സംഭവിച്ചിട്ടുണ്ട്.  യാത്രക്കാരെ  മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നുബസുകളില്‍ കയറ്റുന്നതും ഇറക്കുന്നതും. സുരക്ഷിതമല്ലാത്ത യാത്രയെ ജനങ്ങള്‍ ഭയപ്പെടുകയും ചെയ്തിരുന്നു. ഇതിന് പരിഹാരമെന്ന നിലയില്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നു. സംസ്ഥാനത്ത്  വേണാട് സര്‍വീസ് ആരംഭിക്കുമ്പോള്‍പ്രഥമപരിഗണനയിലുള്ള റൂട്ടായിരുന്നു ഇത്.

എന്നാല്‍ സ്വകാര്യബസ് ലോബികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പല ഘട്ടങ്ങളിലായി ഇത് അട്ടിമറിച്ചു. തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളുടെയും സമ്മര്‍ദങ്ങളുടെയും ഫലമായി ആറുമാസം മുമ്പ് ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി വേണാട് സര്‍വീസുകള്‍ ആരംഭിച്ചു. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയ ഈ സര്‍വീസ് വിജയകരമായാണ് നടന്നുവരുന്നത്. ഈ സര്‍വീസ് തകര്‍ക്കാനായിയിരുന്നു പിന്നീട് സ്വകാര്യബസുകളുടെ കൂട്ടായ ശ്രമം. വേണാട് ബസ് ജീവനക്കാരെ ആക്രമിച്ച സംഭവംവരെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസുകളോട് മത്സരിക്കുകയാണ് ചെയ്തുവരുന്നത്.

കെഎസ്ആര്‍ടിസി ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി പുറപ്പെടുക,തര്‍ക്കങ്ങള്‍ ഉണ്ടാക്കി താമസിപ്പിക്കുകതുടങ്ങിയവയാണ് ചെയ്തുവരുന്നത്. ഇതുമൂലമുണ്ടാകുന്ന സംഘര്‍ഷങ്ങളും പതിവാണ്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസുവരെ ഉണ്ടായിട്ടുണ്ട്. സ്വകാര്യബസ് ലോബികള്‍ കെഎസ്ആര്‍ടിസിയെ സര്‍വീസ് നടത്താന്‍ അനുവദിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. സ്വകാര്യബസുകളുടെ മത്സരയോട്ടം ശക്തമായിരുന്ന മുന്‍കാലത്ത് ഇതൊഴിവാക്കാന്‍ റോഡരികില്‍തന്നെയുള്ള പൂയപ്പള്ളി പോലീസ് സ്റ്റേഷനില്‍ സമയം കുറിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു. മത്സരയോട്ടവും സംഘര്‍ഷവും കുറയ്ക്കാന്‍ ഇതുമൂലം കഴിഞ്ഞിരുന്നു. എന്നാല്‍ കാലക്രമേണ ഇത് നിലച്ചു.

Related posts