ഓര്‍മകളില്‍ സുഗന്ധം പരത്തുന്ന ഉമ്മമാരുടെ നോമ്പുകാലം

 ramsanഎ.എഫ്.ഷാഹിന

മണ്‍കട്ട കൊണ്ട് പണിത ഓലപ്പുരയില്‍ നിന്ന് കോണ്‍ക്രീറ്റ് സൗധത്തിലേക്ക് മാറിയെങ്കിലും റംസാന്‍ ആക്തമാവുന്നതിന് മുന്നോടിയായി വീടും പരിസരവും വൃത്തിയാക്കുക എന്നത് മുസ്്‌ലിം ഭവനങ്ങളിലെ സ്ത്രീകളുടെ മുടങ്ങാത്ത ശീലമാണ്. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്ക് ചേക്കേറിയെങ്കിലും റംസാനിനെ വരവേല്‍ക്കുവാന്‍ ആരും പിശുക്ക് കാണിക്കാറില്ലെന്നതാണ് വാസ്തവം. വീടും അടക്കളയും ഒരുക്കാന്‍ വല്യുമ്മ മുതല്‍ ഇളമുറക്കാരി വരെ മല്‍സരിക്കും. മലബാറിലെ പഴമക്കാര്‍ ഈ ഒരുക്കത്തെയാണ് നനച്ചുകുളി എന്ന് പേരിട്ടുവിളിക്കുന്നത്.

വീടിന് ഓലയും പുല്ലും മേയുന്നത് റംസാന് മുന്നോടിയാണ് മുന്‍കാലത്ത്. മണ്ണ് മെഴുകി മോടിപിടിപ്പിക്കും. ഇന്ന് പെയിന്റിംഗ് നടത്തിയാണ് വീടൊരുക്കുന്നത്. എന്നാലും അകത്തുളള വീട്ടുസാധനങ്ങളെല്ലാം പുറത്തെടുത്ത് കഴുകി വൃത്തിയാക്കുന്ന പതിവിന് മാറ്റമൊന്നുമില്ല. കൈക്കല തുണി മുതല്‍ മരംകൊണ്ടുളള ഉപ്പ് പാത്രം വരെ കഴുകണമെന്ന്് പഴമക്കാര്‍ക്ക് നിര്‍ബന്ധം. ഇതിന് മുന്നിട്ടിറങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. നോമ്പ് കാലത്ത് മുസ്്‌ലിം വീടുകളിലെ ഭക്ഷണരീതിക്ക് തന്നെ മാറ്റം വരും. പകലില്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് നോമ്പെടുക്കുന്നതിനാല്‍ നോമ്പുതുറ, അത്താഴം എന്നിവക്കാണ് പ്രാധാന്യം. ഇവയ്ക്ക് രണ്ടിനുമിടയിലെ മുത്താഴത്തിന് മാറ്റങ്ങള്‍ ഏറെയാണ്. ഇതിലേക്കായി അരി, മുളക്, മല്ലി തുടങ്ങിയ സാധനങ്ങള്‍ പൊടിച്ച് സൂക്ഷിക്കുന്നത് പതിവ് കാഴ്ചയാണ്.

നോമ്പ് കാലത്ത് വീട്ടമ്മമാര്‍ക്ക് തിരക്കിന്റെ കാലമാണ്. മുന്നൊരുക്കങ്ങള്‍ എത്ര നടത്തിയാലും തീരാത്ത ജോലികളുടെ കാലം. അത്താഴത്തിന് ഉറക്കത്തിന്റെ ആലസ്യത്തില്‍ എഴുന്നേറ്റ് ഭക്ഷണം തയാറാക്കി, വീട്ടുകാര്‍ക്ക് വിളമ്പി, പാത്രങ്ങള്‍ കഴുകിവയ്ക്കുമ്പോഴേക്കും സുബഹി ബാങ്ക് വിളിക്കും. പിന്നീട് നമസ്കാരവും, ഖുര്‍ആന്‍ പാരായണവും കഴിഞ്ഞ് വിശ്രമം. നേരം വെളുക്കുമ്പോഴേക്കും നോമ്പ് തുറക്കുളളത് സജീവമാക്കണം. നോമ്പിന്റെ ആലസ്യം അറിയാതെ വിഭവങ്ങള്‍ തയാറാകുമ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചുകാണും. പിന്നീട് പളളിയില്‍ നിന്ന് നമസ്കാരം കഴിഞ്ഞിറങ്ങുന്ന വീട്ടുകാരന് മുത്താഴം ഒരുക്കണം. ജീരകഞ്ഞിയോ, പലഹാരങ്ങളോ ആയിരിക്കും.

വലിയ നോമ്പുതുറ സല്‍ക്കാരങ്ങള്‍ പഴയ കാലത്ത് പതിവായിരുന്നു. രാവിലെ തന്നെ നോമ്പ തുറ വീട്ടിലേക്ക് പത്തിരി പരത്തുവാനായി അയല്‍വാസി സ്ത്രീകളുടെ വരവാണ്. മരുമകനെ ആദ്യമായി സല്‍കരിക്കുന്ന സമയത്ത് പുതിയാപ്ലയോടൊപ്പം പരിവാരങ്ങളുമുണ്ടാകും. ഇവര്‍ക്ക് കൂടി വിഭവം ഒരുക്കി വരുമ്പോഴേക്കും വീട്ടിലുളള സ്ത്രീകളും അയല്‍പക്കക്കാരികളും തളരും. എങ്കിലും ഒരുമിച്ചുകൂടലിന്റെ സ്‌നേഹവും സൗഹാര്‍ദവും പങ്കിടുമ്പോള്‍ അവരത് മറക്കും. ഇന്ന് നോമ്പു തുറ സല്‍ക്കാരങ്ങള്‍ സ്വന്തത്തിലേക്ക് ഒതുങ്ങുകയും അടുക്കളയില്‍ അങ്ങാടി വിഭവം സജീവമാവുകയുമാണ്. എന്നാലും വീട്ടിലെ പെണ്ണുങ്ങള്‍ക്ക് നോമ്പിന് വിശ്രമമില്ലാത്ത കാലം തന്നെയാണ്.

റംസാന്‍ സാഹോദര്യത്തിന്റയും നന്മയുടേയും കാലമാണ്. മെയ്യും മനവും വ്രതത്തിലൂടെ ആത്മ സംസ്കരണം നടത്തുന്ന കാലം. എന്നാല്‍ വീടുകളില്‍നിന്ന് നോമ്പുതുറ ഇഫ്താര്‍ പാര്‍ട്ടികളിലേക്ക് വഴിമാറിയപ്പോള്‍ ഗൃഹാതുരത ഇല്ലാതാകുന്നു. കോഴിക്കറിയും വൈക്കോല്‍ കൂനപോലെ കൂട്ടിയിട്ട പത്തിരിയും ബിരിയാണിക്കും ഖബ്‌സക്കും, കുഴിമന്തിക്കും വഴിമാറിയിരിക്കുകയാണ്. അതിനാല്‍തന്നെ അടുക്കള പുകച്ചുളള നോമ്പുതുറ ഇല്ലാതായി. മരുമകനെ ആദ്യ പത്തില്‍ തന്നെ സത്ക്കരിച്ചില്ലെങ്കില്‍ അതിന്റെ കുറച്ചില്‍ അമ്മായിഅമ്മമാര്‍ക്കാണ്.

അതുകൊണ്ട്തന്നെ മരുമകന് കരിച്ചതും പൊരിച്ചതും, നോമ്പ് കഴിഞ്ഞിട്ട് ചക്കരപ്പുകയിലയും, വാസന ബീഡിയും, ജീരക കഞ്ഞിയും അതിനുശേഷം ഒരു പാരിതോഷികവും നല്‍കിയാണ് മടക്കാറുളളത്. നിലത്ത് പായ വിരിച്ച് അതിനു മധ്യത്തില്‍ സുപ്രയിട്ട് കുത്തിഞ്ഞാണത്തില്‍ കോഴിക്കറിയും, പത്തിരിയും വിളമ്പി അതിനു ചുറ്റുമിരുന്ന് നോമ്പ് തുറന്ന കാലം ഗതകാല സ്മൃതികള്‍ മാത്രമാണ്.

Related posts