കണെ്ടയ്‌നര്‍ റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കണമെന്ന് കളക്ടര്‍

ekm-contairarകൊച്ചി: കളമശേരി-വല്ലാര്‍പാടം കണെ്ടയ്‌നര്‍ റോഡില്‍ (ദേശീയപാത 966എ) പാര്‍ക്കിംഗ് നിരോധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം ശിപാര്‍ശ ചെയ്തു. അനുദിനം വര്‍ധിച്ചുവരുന്ന അപകടങ്ങളെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ ഹൈക്കോടതിക്കെഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കളക്ടര്‍ ഇക്കാര്യം ശിപാര്‍ശ ചെയ്തത്. അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടിയെടുക്കേണ്ടത് നാഷണല്‍ ഹൈവേ അഥോറിറ്റിയും പോലീസും പോര്‍ട്ട് ട്രസ്റ്റുമാണെന്ന് കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കണെ്ടയ്‌നര്‍ റോഡിലോ റോഡിന്റെ ഇരുവശമുള്ള സ്ഥലത്തോ ഗോശ്രീ ഡവലപ്‌മെന്റ് അതോറിറ്റിക്ക് (ജിഡ) അവകാശമില്ല. റോഡിന്റെ പൂര്‍ണ അധികാരം നാഷണല്‍ ഹൈവേ അഥോറിറ്റിക്കാണ്. റോഡ് നിര്‍മാണവും പരിപാലനവും അഥോറിറ്റിയുടെ ചുമതലയാണ്. റോഡിന്റെ ഇരുവശങ്ങളിലും കണെ്ടയ്‌നര്‍ ട്രെയിലര്‍ ട്രക്കുകള്‍ പാര്‍ക്കു ചെയ്യുന്നതാണ് അപകടങ്ങള്‍ക്കു പ്രധാന കാരണം. പല ഭാഗങ്ങളിലും സര്‍വീസ് റോഡില്ലാത്തതിനാല്‍ റോഡിന്റെ അരികുകളില്‍ കണെ്ടയ്‌നര്‍ ലോറികള്‍ അശാസ്ത്രീയമായി പാര്‍ക്ക് ചെയ്യുന്നു.

വല്ലാര്‍പാടം രാജ്യാന്തര കണെ്ടയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനോടനുബന്ധിച്ച് കണെ്ടയ്‌നര്‍ ട്രക്കുകളുടെ പാര്‍ക്കിംഗ് യാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ട്രക്കുകള്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്യേണ്ടിവരുന്നു. പ്രതിദിനം നൂറുകണക്കിനു കണെ്ടയ്‌നറുകളുമായി ട്രെയ്‌ലര്‍ ട്രക്കുകള്‍ ഈ റോഡിലൂടെ കടന്നുപോകുന്നു. വാഹനങ്ങള്‍ അമിത വേഗത്തിലാണ് വരുന്നത്. അശാസ്ത്രീയമായ പാര്‍ക്കിംഗ് കാരണം പലപ്പോഴും ഇടറോഡുകളില്‍ നിന്നു വാഹനങ്ങള്‍ കയറിവരുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നു.

Related posts