കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

knr-kolarssതലശേരി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി െ്രെഡവര്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍ പമ്പിനു എതിര്‍ വശത്താണ് സംഭവം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ വീടിനടുത്ത് വച്ചാണ് അക്രമിസംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

വെട്ടേറ്റ് തലയ്ക്കും കഴുത്തിനും കൈയ്ക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്‌സൈസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എട്ട് വര്‍ഷം മുന്‍പ് ചാവശേരിയില്‍ വച്ച് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനും ബസ് െ്രെഡവറുമായ കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമന്റെ മകനാണ് രമിത്ത്. അമ്മ: നാരായണി, രമിശ സഹോദരിയാണ്.

വിവരമറിഞ്ഞ് ഐജി ദിനേന്ദ്ര കശ്യപ്, കണ്ണൂര്‍ ജില്ലാ പോലീസ് ചീഫിന്റെ ചുമതലയുള്ള വടനാട് ജില്ലാ പോലീസ് ചീഫ് കെ.കാര്‍ത്തിക്, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലതെത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് എം.പി സുമേശ്, ഒ.എം സജിത്ത്, തുടങ്ങി നിരവധി നേതാക്കളും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സ് സംഘം തെളിവെടുപ്പ് നടത്തി.

48 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം കൂടി നടന്നതോടെ തലശേരി മേഖല വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയാണ്. പാതിരിയാട് വാളാങ്കിച്ചലില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും സിപിഎം ബ്രാഞ്ചു സെക്രട്ടറിയുമായ കെ.മോഹനനെ കൊലപ്പെടുത്തിയതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് രമിത്തിന്റെ കൊലപാതകം നടന്നിരിക്കുന്നത്. കൊലപാതകങ്ങള്‍ നടന്നത് ഒരേ സമയങ്ങളിലും സ്വാഭാവത്തിലുമാണെന്നതും ശ്രദ്ധേയമാണ്.

Related posts