കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നവംബറില്‍; ജയിലിലെ തടവുകാരില്‍ മാനസിക രോഗികളും എച്ച്‌ഐവി ബാധിതരും

KNR-JAILകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 1200 തടവുകാരില്‍ 92 പേര്‍ മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരും 11 തടവുകാര്‍ എച്ച്‌ഐവി പോസിറ്റീവായവരും. കൊലപാതകം, മോഷണം, ചാരായക്കടത്ത് തുടങ്ങിയ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാണ് 11 എച്ച്‌ഐവി ബാധിതര്‍. ഇതില്‍ ഒരാള്‍  വിദേശിയാണ്. മറ്റുള്ളവര്‍ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവരും. മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരിലും വിദേശികളടക്കമുണ്ട്. ഇവരെ പ്രത്യേകമായാണു പാര്‍പ്പിക്കുന്നത്. ഇതിലും കൊലപാതകമടക്കമുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുണ്ട്.

ജയിലിലെ രണ്ടു ഡോക്ടര്‍മാര്‍ക്കു പുറമെ ആഴ്ചയില്‍ ഒരു ദിവസം മനോരോഗ വിദഗ്ധനും ചികിത്സയ്‌ക്കെത്തുന്നുണ്ട്. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന സെന്‍ട്രല്‍ ജയിലില്‍ ഇത്തരം രോഗികളുടെ സംരക്ഷണം ജയിലധികൃതരെ കുഴയ്ക്കുന്നുണ്ട്. കൂടാതെ തടവുകാരില്‍ രണ്ടുപേര്‍ ക്ഷയരോഗികളും രണ്ടുപേര്‍ കുഷ്ഠരോഗികളുമാണ്. മൊത്തം തടവുകാരില്‍ 300 പേര്‍ ജീവപര്യന്തത്തിനും എട്ടുപേര്‍ വധശിക്ഷയ്ക്കും ശിക്ഷിക്കപ്പെട്ടവരാണ്. 840 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ 1200 പേര്‍ കഴിയുന്നത്. ഇതിന് അല്പം ആശ്വാസമെന്ന നിലയില്‍ സെന്‍ട്രല്‍ ജയില്‍ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

അഞ്ചാം ബ്ലോക്കിനു സമീപം ഒരു വര്‍ഷം മുമ്പാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്.
രണ്ടു നിലകളുള്ള കെട്ടിടത്തില്‍ 160 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഡോമെട്രി സംവിധാനമടക്കം ഒരുക്കിയ കെട്ടിടത്തിലെ ഒരു മുറിയില്‍ 20 തടവുകാരെ പാര്‍പ്പിക്കാനാകും. രണ്ടര കോടി രൂപ ചെലവഴിച്ച് സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്. അടുത്തയാഴ്ചയോടെ പ്രവൃത്തി പൂര്‍ത്തിയാകും. നവംബറില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോക് കുമാര്‍ പറഞ്ഞു.

Related posts