ഷൊര്‍ണൂര്‍: കരിഞ്ഞുണങ്ങിയ നെല്‍പാടങ്ങളില്‍ ജീവജലം ചൊരിഞ്ഞ് തുലാവര്‍ഷമെത്തി. പതിനായിരക്കണക്കിനു ഏക്കര്‍ നെല്‍കൃഷിയാണ് വെള്ളമില്ലാതെ കരിച്ചിലിന്റെ വക്കിലെത്തിയത്. തുലാവര്‍ഷം എത്തിയതോടെ നെല്ലറയ്ക്കും കര്‍ഷകര്‍ക്കും ഇനി ആശ്വാസത്തിന്റെ അതിജീവനം. ഏഴുസെന്റിമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം. അതേസമയം തുലാവര്‍ഷം അത്ര ശക്തമാകില്ലെന്ന മുന്നറിയിപ്പും അധികൃതര്‍ നല്കുന്നുണ്ട്. എന്നാല്‍ തുലാവര്‍ഷം സമൃദ്ധമാകാത്തപക്ഷം അത് വേനലിന്റെ വറുതികൂട്ടുമെന്ന കാര്യം ഉറപ്പാണ്.
ഇപ്പോള്‍ തന്നെ ജലാശയങ്ങള്‍ മുഴുവന്‍ വറ്റിവരണ്ട സ്ഥിതിയിലാണ്. നെല്ലറയുടെ പ്രധാന ജലസ്രോതസായ ഭാരതപ്പുഴ ഭൂരിഭാഗം മേഖലയിലും വറ്റിവരണ്ടിരിക്കുകയാണ്. നെല്ലറയുടെ പടിഞ്ഞാറന്‍ മേഖലയിലെ കൃഷിഭൂമികള്‍ മുഴുവനും വിണ്ടുകീറി.എന്നാല്‍ രണ്ടുദിവസമായി ലഭിച്ച ശക്തമായ മഴ കൃഷിഭൂമിയില്‍ ആവശ്യത്തിന് ജലസമൃദ്ധിയേകി. തുലാമഴ ലഭിച്ചില്ലായിരുന്നെങ്കില്‍ നടീല്‍ കഴിഞ്ഞ പാടങ്ങള്‍ മുഴുവന്‍ കരിഞ്ഞുണങ്ങുമായിരുന്നു. മഴ ലഭിക്കാത്തതിനാല്‍ നടീലിനായി നിലമൊരുക്കിയിരുന്നവരും വെട്ടിലായിരുന്നു.
ഞാറ്റടികളിലെ ഞാറു മൂത്ത് പറിച്ചുനടുന്നതിനും ബുദ്ധിമുട്ടായ സ്ഥിതിയായിരുന്നു. മഴ ലഭ്യമായെങ്കിലും ഭൂരിഭാഗം കൃഷിയിടങ്ങളിലും നിലമൊരുക്കല്‍ ഇനി ആദ്യം നടത്തേണ്ടതായി വരും. ഇരട്ടിചെലവാണ് ഇതുമൂലം കര്‍ഷകര്‍ക്ക് നേരിടേണ്ടിവരിക. കുളങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍നിന്ന് വെള്ളമെത്തിച്ച് കൃഷി നനച്ചിരുന്ന കര്‍ഷകര്‍ക്കും ആശ്വാസമായി. പുഞ്ചകൃഷി നടത്തുന്നവരും മഴയുടെ വരവില്‍ മതിമറന്ന സ്ഥിതിയിലാണ്്. കടംവാങ്ങിയും പലിശയ്‌ക്കെടുത്തും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് മഴ സമൃദ്ധമായി ലഭിച്ചാല്‍ മാത്രമേ മുന്നോട്ടുപോകാനാകൂ.
അതേസമയം പല പ്രദേശങ്ങളിലും കൃഷി നശിച്ചതായും കൃഷി ഉണങ്ങിയതായും പരാതികളുണ്ട്. ഇത്തരം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന ആവശ്യം ശക്തമാണ്. നഷ്ടക്കണക്കിന്റെ വിളവെടുപ്പു മാത്രം നടത്തുന്ന നെല്ലറയിലെ കര്‍ഷകര്‍ക്ക് ഇത്തവണയെങ്കിലും ലാഭക്കണക്കുകള്‍ നിരത്താനാകുമോയെന്ന കാര്യം കണ്ടറിയണം.