പാലക്കാട്: നിര്‍ത്തിയിട്ടും മാറ്റിയിട്ടും പരാതി തീരാതെ സ്റ്റേഡിയം സ്റ്റാന്‍ഡിലെ ഓട്ടോസ്റ്റാന്‍ഡ്. നഗരത്തിലെ തിരക്കേറിയ ഈ ഭാഗത്തെ നിത്യകാഴ്ചയാവുകയാണ് ഓട്ടോറിക്ഷക്കാരുടെയും യാത്രക്കാരുടെയും പരാതിപ്രശ്‌നങ്ങള്‍. ഓട്ടോ സ്റ്റാന്‍ഡ് മുമ്പ് ഒന്ന് മാറ്റിയതാണ്. എന്നാല്‍ വീണ്ടും മാറ്റിയത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം തീര്‍ക്കുന്നതായാണ് പരാതി. സമീപത്തെ സ്വകാര്യ ബാറിന് മുന്നിലെ കനാലിനു മുകളില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോസ്റ്റാന്‍ഡാണ് ബാറുടമയുടെ പരാതിയില്‍ കോടതിയുത്തരവിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് സ്റ്റാന്റിന് മുന്നിലേക്ക് മാറ്റിയത്.
ഇവിടെ സ്റ്റാന്റനു മുന്നിലെ രണ്ടുഭാഗത്തെ നടപ്പാതകളിലും റോഡിനപ്പുറത്ത് രണ്ടുഭാഗത്തുമായിട്ടായിരുന്നു നാളിതുവരെ ഓട്ടോസ്റ്റാന്റ് നിര്‍ത്തിയിരുന്നത്. ഇത് സമീപത്തെ വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ദുരിതം തീര്‍ത്തിരുന്നു. എന്നാല്‍ നിരന്തരം ഉണ്ടായ പരാതിയിന്മേലും പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുമാണ് കഴിഞ്ഞ ദിവസം സ്റ്റാന്റിനു മുന്നിലെ ഓട്ടോ സ്റ്റാന്റുകള്‍ സമീപത്തെ സ്റ്റേഡിയം കല്‍വാക്കുളം ബൈപാസ് റോഡിലേക്ക് മാറ്റിയത്. ഇതോടെ പരാതികളും പ്രശ്‌നങ്ങളും രൂക്ഷമായിരിക്കുകയാണ്.
റോഡ് തുടങ്ങുന്നിടത്തുനിന്നും സമീപത്തെ പള്ളിയുടെ മുന്‍വശം വരെ ഓട്ടോകള്‍ വരിവരിയായി നിര്‍ത്തിയിടുന്നത് ഇപ്പോള്‍ ഏറെ ദുരിതമായിരിക്കുകയാണ്. സമീപത്തെ ബാറിലേക്കും പള്ളിയിലേക്കും വരുന്ന വാഹനങ്ങള്‍ക്കെല്ലാം ഓട്ടോറിക്ഷക്കാരുടെ ഔദാര്യത്തിനുവേണ്ടി കാത്തിരിക്കുകയാണ്. പള്ളിയിലേക്കുള്ള റോഡില്‍ രണ്ടുവരികളായി ഓട്ടോ നിര്‍ത്തുന്നതും പലപ്പോഴും ദുരിതമാകുന്നതായാണ് പരാതി. സ്റ്റാന്‍ഡിനു മുന്നിലും സമീപത്തുമുള്ള ഓട്ടോസ്റ്റാന്‍ഡുകള്‍ക്ക് നാളിതുവരെ നഗരസഭയുടെ അംഗീകാരം നല്‍കിയിട്ടില്ല. നേരത്തെ നടന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനത്തില്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സ്ഥിരം ഓട്ടോ സ്റ്റാന്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനമായിരുന്നു.
സ്റ്റാന്‍ഡിനു മുന്നിലെ ഒഴിഞ്ഞ സ്ഥലത്ത് 20 ഓട്ടോകള്‍ നിര്‍ത്താന്‍ പാകത്തില്‍ അംഗീകൃത ഓട്ടോസ്റ്റാന്‍ഡ് നിര്‍മ്മിക്കാനാണ് നഗരസഭ പദ്ധതിയിട്ടത്. എന്നാല്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒച്ചിന്റെ വേഗതയാണ്. ഇതിന്റെ ഭാഗമായി സ്റ്റാന്‍ഡിലേക്ക് കയറുന്നിടത്തെ മതിലും അല്‍പം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിനു പുറമെ സ്റ്റാന്‍ഡിനു മുന്നിലെ നടപ്പാതയിലും വീണ്ടും ഓട്ടോകള്‍ നിര്‍ത്തിയിടുന്നുണ്ട്. രാത്രി ഏഴു കഴിഞ്ഞാല്‍ ഓട്ടോകള്‍ ബസ്സുകള്‍ പുറത്തേക്കിറങ്ങുന്ന ഭാഗത്താണ് നിര്‍ത്തിയിടുന്നത്. എന്നാല്‍ കാലങ്ങളാഡയി സ്റ്റേഡിയം സ്റ്റാന്‍ഡിലെ അനധികൃത ഓട്ടോസ്റ്റാന്‍ഡിനെതിരെ പരാതികള്‍ ഉയരുമ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടപടികളൊന്നുമുണ്ടാകാറില്ലെന്നതാണ് വാസ്തവം.
വിക്ടോറിയ കോളജിനു മുന്നില്‍ വിദ്യാര്‍ഥി ദാരുണമായി മരിച്ച സംഭവത്തിനു ശേഷം നഗരത്തിലെ അഞ്ചോളം ഓട്ടോസ്റ്റാന്‍ഡുകള്‍ മാറ്റുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. എന്നാല്‍ സ്റ്റേഡിയം സ്റ്റാന്റിലെ ഓട്ടോ സ്റ്റാന്‍ഡുമാറ്റം ഓരോ തവണയും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതം തീര്‍ക്കുകയാണിപ്പോള്‍. തടസ്സമുണ്ടാക്കുന്ന ഓട്ടോറിക്ഷക്കാരുമായി പരാതി പറഞ്ഞാലും രക്ഷയില്ലത്രെ. ഓട്ടോസ്റ്റാന്‍ഡിനു നഗരസഭ അംഗീകാരം നല്‍കുന്നതിനു പുറമെ സ്റ്റേഡിയം സ്റ്റാന്‍ഡിലൊരു പ്രീപെയ്ഡ് ബൂത്ത് വേണമെന്ന കാര്യവും അധികൃതര്‍ മറന്ന മട്ടാണ്. രാത്രിയായാല്‍ ഓട്ടോകള്‍ സ്റ്റാന്‍ഡിനു പുറത്തെ റോഡില്‍ നിര്‍ത്തുന്നതുമൂലം രാത്രിയില്‍ സ്റ്റാന്‍ഡില്‍ കയറാത്ത ബസ്സുകള്‍ ഇവിടെനിര്‍ത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും യാത്രക്കാര്‍ക്ക് ദുരിതമായിട്ടുണ്ട്.
ഏതായാലും സ്റ്റേഡിയം സ്റ്റാന്റിലെ ഓട്ടോസ്റ്റാന്‍ഡും സ്റ്റാന്‍ഡു മാറ്റവും വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് കാര്യത്തില്‍ ഇനിയെന്തു ചെയ്യുമെന്ന് അധികൃതര്‍ക്കും കൃത്യമായി ഉത്തരമില്ല. കൂടാതെ പുതിയ ഓട്ടോസ്റ്റാന്റ് എന്നു പണി തീരുമെന്നതിനും മറുപടിയില്ല. അധികാരികളുടെ അവഗണനയും ഉദ്യോഗസ്ഥരുടെ ഉത്തരവുകളും മൂലം നഗരത്തിലെ തിരക്കേറിയ സ്റ്റാന്‍ഡിലെ അനധികൃത ഓട്ടോ സ്റ്റാന്റ് വീണ്ടും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വിനയായി തീര്‍ന്നിരിക്കുന്നതിന് പരിഹാരം കാണണമെന്നാണ് ഏവരുടെയും ആവശ്യം.