കായംകുളം താലൂക്ക് യാഥാര്‍ഥ്യമാകുമോ ? പ്രതീക്ഷയോടെ നാട്ടുകാര്‍

alp-kayamkulamകായംകുളം: കായംകുളം താലൂക്ക് ഇക്കുറി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കായംകുളത്തെ നാട്ടുകാര്‍. സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും താലൂക്കിനായുള്ള കായംകുളത്തുകാരുടെ കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലായിരുന്നു ജനത്തിന്റെ പ്രതീക്ഷ. എന്നാല്‍, അത് അസ്തമിച്ചതോടെ പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഇവര്‍. ഇത്തവണ എന്തായാലും താലൂക്ക് എന്ന സ്വപ്‌നം സഫലീകരിക്കുമെന്നാണ് നിയുക്ത എംഎല്‍എ പ്രതിഭാഹരി വ്യക്തമാക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനു എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലും കായംകുളം താലൂക്ക് രൂപീകരണത്തിനു പ്രഥമപരിഗണനയെന്നു വാഗ്ദാനവും ഉണ്ടായിരുന്നു. അതിനാല്‍തന്നെ ഇക്കുറി തികഞ്ഞ പ്രതീക്ഷയിലാണ് കായംകുളത്തുകാര്‍. പല മുഖ്യമന്ത്രിമാരും പല റവന്യു മന്ത്രിമാരും മുമ്പ് കായംകുളത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും താലൂക്ക് പ്രഖ്യാപനം നടത്തിയെങ്കിലും നടപ്പിലായില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 12 പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോഴും കായംകുളം താലൂക്ക് എന്ന ആവശ്യം അവസാനനിമിഷം അവഗണിക്കപ്പെടുകയായിരുന്നു.

ഈ ആവശ്യത്തിനു അരനൂറ്റാണ്ടിലധികം പഴക്കമുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രധാനവിഷയവും താലൂക്ക് രൂപീകരണ വാഗ്ദാനമാണ്. 1972ല്‍ താലൂക്ക് രൂപവത്കരണ ആവശ്യവുമായി നാളുകള്‍ നീണ്ട സമരവും നടന്നിരുന്നു. കായംകുളം മുനിസിപ്പാലിറ്റിയും ദേവികുളങ്ങര, കൃഷ്ണപുരം, പത്തിയൂര്‍, കണ്ടല്ലൂര്‍, മുതുകുളം, ആറാട്ടുപുഴ, വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപഞ്ചായത്തുകളും വിവിധ സംഘടനകളും ചേര്‍ന്നായിരുന്നു സമരം നടത്തിയത്. 1987ല്‍ കായംകുളവും തിരൂരങ്ങാടിയും താലൂക്ക് ആക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായിരുന്നു തീരുമാനം. താലൂക്ക് പ്രഖ്യാപനം വരുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ താലൂക്ക് സ്വപ്‌നം പൊലിഞ്ഞു.

1997 ജൂലൈയില്‍ അന്നത്തെ റവന്യുമന്ത്രി കായംകുളം താലൂക്ക് രൂപവത്കരണം നിയമസഭയില്‍ പ്രഖ്യാപിച്ചു. 1998ലെ സംസ്ഥാന ബജറ്റില്‍ ധനകാര്യമന്ത്രിയും കായംകുളം താലൂക്ക് രൂപവത്കരണം പ്രഖ്യാപിച്ചു. ഈ രണ്ടു പ്രഖ്യാപനങ്ങളും നടപ്പായില്ല. പിന്നീട് കാലാവധി പൂര്‍ത്തിയാകുംമുമ്പ് കായംകുളം താലൂക്ക് നിലവില്‍ വന്നിരിക്കുമെന്ന് 2011 ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കായംകുളത്തുവച്ച് അന്ന് മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്ച്യുതാനന്ദനും പ്രഖ്യാപനം നടത്തി.  ഇതും പാലിക്കപ്പെട്ടില്ല. മാത്രമല്ല താലൂക്ക് ആസ്ഥാനമില്ലാത്ത മുനിസിപ്പാലിറ്റിയായി കായംകുളം ഇന്നും നിലകൊള്ളുകയാണ്. താലൂക്ക് ആസ്ഥാനമല്ലാത്തതിനാല്‍ പലവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. കാര്‍ത്തികപ്പള്ളി താലൂക്ക് ആസ്ഥാനമായ ഹരിപ്പാട്ടാണ് താലൂക്ക് ഓഫീസുള്‍പ്പെടെയുള്ള ഒരു വിഭാഗം കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പകുതിയോളം ഓഫീസുകള്‍ കായംകുളത്തും. താലൂക്ക് ആസ്ഥാനമല്ലാത്തത് കായംകുളം നഗരത്തിന്റെ വികസന പിന്നോക്കാവസ്ഥയ്ക്കും കാരണമായി. താലൂക്ക് ആസ്ഥാനമായി മാറുമെന്ന പ്രതീക്ഷയോടെയാണ് കായംകുളത്ത് മിനിസിവില്‍ സ്‌റ്റേഷന്‍ നിര്‍മിച്ചത്. താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനത്തിനുവേണ്ടിയുള്ള സ്ഥലം ഇപ്പോഴും ഈ കെട്ടിടത്തില്‍ ഒഴിച്ചിട്ടിരിക്കുകയാണ്. നല്ലൊരുഭാഗം സര്‍ക്കാര്‍ ഓഫീസുകളും നിലവിലുള്ളതിനാല്‍ കായംകുളം താലൂക്ക് രൂപവത്കരിക്കുന്നതിലൂടെ സര്‍ക്കാരിനു അധിക സാമ്പത്തികഭാരം ഉണ്ടാകുന്നുമില്ല. പുതിയ സര്‍ക്കാര്‍ ജനവികാരം മാനിച്ച്  കായംകുളം താലൂക്ക് രൂപീകരണം ഇക്കുറി യാഥാര്‍ഥ്യമാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Related posts