കായല്‍ കെയേറ്റം: നടന്‍ ജയസൂര്യ പ്രതിയാകും

EKM-JAYASURYAമുവാറ്റുപുഴ: കൊച്ചിയില്‍ കായല്‍ കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചുവെന്ന കേസില്‍ ചലച്ചിത്ര നടന്‍ ജയസൂര്യ പ്രതിയാകും. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. കേസിലെ അഞ്ചാം പ്രതിയായ ജയസൂര്യക്കെതിരെ അന്വേഷണം തുടങ്ങാന്‍ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയോട് കോടതി നിര്‍ദേശിച്ചു. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ക്കായലില്‍ ജയസൂര്യ 3.7 സെന്റ് സ്ഥലം കൈയേറിയെന്നാണ് ആരോപണം.

കൈയേറ്റം നടത്തിയെന്ന ആരോപണത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് തൃശൂര്‍ വിജിലന്‍സ് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. മുവാറ്റുപുഴയില്‍ വിജിലന്‍സ് കോടതി തുടങ്ങിയതോടെ കേസ് ഇവിടേക്ക് മാറ്റുകയായിരുന്നു. 2013 ആഗസ്റ്റ് ഒന്നിന് പൊതുപ്രവര്‍ത്തകനായ ഗിരീഷ്ബാബു നല്‍കിയ പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ 2014ല്‍ നോട്ടീസ് നല്‍കിയിരുന്നു. കൈയേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായിരുന്നില്ല.

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന്‍ ജയസൂര്യ എന്നിവരാണ് കേസില്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍

Related posts