കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐ

CPIകിഴക്കമ്പലം: പികെവി സ്മാരക നിര്‍മാണത്തിനു പാര്‍ട്ടി നിര്‍ദേശപ്രകാരം പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് സ്വന്തംപേരില്‍ സ്ഥലം വാങ്ങി അധീനതയിലാക്കിയ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബിനെതിരെ സിപിഐ നിയമനടപടിക്കൊരുങ്ങുന്നു. സംഭവവുമായി ബന്ധപ്പെട്ട സ്ഥലം പാര്‍ട്ടിയുടെ പേരിലേയ്ക്കു തിരികെ തന്നില്ലെങ്കില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള പ്രത്യേക്ഷ സമരപരിപാടികള്‍ ജേക്കബിനെതിരെ നടത്തുമെന്ന് സിപിഐ കിഴക്കമ്പലം ലോക്കല്‍ പി.ഡി വര്‍ഗീസ് പറഞ്ഞു.

പാര്‍ട്ടി ഭാരവാഹികളുടെ പേരില്‍ വസ്തുവകകള്‍ വാങ്ങുന്നതും രജിസ്റ്റര്‍ ചെയ്യുന്നതും എല്ലാ പാര്‍ട്ടികളുടെയും കീഴ്‌വഴക്കമാണെന്നും എന്നാല്‍ പാര്‍ട്ടി അംഗത്വം ഇല്ലാതാകുന്ന സമയം അത് തിരികെ പാര്‍ട്ടിയെ ഏല്‍പ്പിക്കേണ്ടത് പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജേക്കബിന്റെ ഉത്തരവാദിത്വമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള ജനകീയ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരത്തിലുള്ള അഴിമതി നടത്തുന്നത് ആക്ഷേപമാണെന്നും കോണ്‍ഗ്രസ്, സിപിഎം കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറിമാരായ ഏലിയാസ് കാരിപ്ര, ബേബി എന്നിവര്‍ പറഞ്ഞു.

2008 ലാണ് പി.കെ.വി. സ്മാരക നിര്‍മാണത്തിനായി പാര്‍ട്ടിതലത്തില്‍ തീരുമാനമെടുക്കുന്നത്. ഇതിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും പണം സമാഹരിക്കുന്നതിനും അന്നത്തെ കിഴക്കമ്പലം ലോക്കല്‍ സെക്രട്ടറിയായി കെ.വി ജേക്കബിനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സമാഹരിച്ച 12 ലക്ഷം രൂപ ഉപയോഗിച്ച് ജേക്കബിന്റെ പേരില്‍ 2011 ല്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് പാര്‍ട്ടിയിലെ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ജേക്കബിനെതിരെ അന്നത്തെ പാര്‍ട്ടിയോഗങ്ങളിലെല്ലാം ശക്തമായ എതിര്‍പ്പു ഉയര്‍ന്നു വന്നിരുന്നു.

ഈ സമയത്താണ് കിഴക്കമ്പലത്ത് ട്വിന്റി ട്വിന്റി തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ നടക്കുന്നത്. പാര്‍ട്ടിയെ ധിക്കരിച്ച് ട്വിന്റി ട്വിന്റിക്കുവേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പിന്നീടാണ് കെ.വി ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വിന്റി ട്വിന്റിയുടെ ഭരണസമിതി പഞ്ചായത്ത് ഭരണം നേടുന്നത്. എന്നാല്‍, ഇക്കാലയളവിലെല്ലാം സ്ഥലം തിരികെ നല്‍കാന്‍ ജേക്കബ് തയാറില്ലെന്നാണ് സിപിഐയുടെ ആരോപണം.

ഇതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഗൂഡാലോചനയുടെ ഫലമാണെന്ന് കെ.വി. ജേക്കബ് പറഞ്ഞു. തന്റെ സ്വന്തംപേരിലുള്ള വസ്തുപോലും പണയപ്പെടുത്തി സ്മാരക നിര്‍മാണത്തിനായി സ്ഥലം വാങ്ങി പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചതിന് നല്‍കിയ ശിക്ഷയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍.ട്വിന്റി ട്വിന്റിയുടെ നേതൃത്വത്തില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന തന്നെ തേജോവധം ചെയ്യുന്നതിനും അപമാനിക്കുന്നതിനും വേണ്ടി മനഃപൂര്‍വം കെട്ടിച്ചമച്ച ദുഷ്പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥലമിടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്നും ജേക്കബ് പറഞ്ഞു. പാര്‍ട്ടി ആവശ്യത്തിനായി വാങ്ങിയ സ്ഥലം സ്വന്തം പേരിലാക്കിയ കെ.വി ജേക്കബിനെതിരെ കിഴക്കമ്പലത്ത് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. സെക്രട്ടറി പി.ഡി. വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.കെ.അഷറഫ്, ഇ.കെ.ശിവന്‍, ജില്ലാ നേതാക്കളായ എന്‍. അരുണ്‍, എം.ടി  തങ്കപ്പന്‍, മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, വി.എം.സ്കറിയാച്ചന്‍, എ.എം. അലി എന്നിവര്‍ പ്രസംഗിച്ചു.

Related posts