കുപ്പത്തൊട്ടിയായി പാതയോരങ്ങള്‍; കണ്ണുംകാതും പൊത്തി അധികൃതര്‍

alp-wasteആലപ്പുഴ: ദേശീയപാതയുള്‍പ്പെടെയുള്ള പാതയോരങ്ങള്‍ മാലിന്യനിക്ഷേപം മൂലം കുപ്പത്തൊട്ടിയായി മാറുന്നു. പ്രധാന പാതയോരങ്ങളില്‍ പലയിടങ്ങളിലും മാലിന്യ കൂമ്പാരമായിട്ടും നടപടി സ്വീകരിക്കേണ്ട അധികൃതരാകട്ടെ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല. മാലിന്യ നിക്ഷേപത്തെക്കുറിച്ച് പൊതുജനങ്ങള്‍ പറയുന്ന പരാതികള്‍ കേള്‍ക്കാനും അധികൃതര്‍ തയാറല്ല. പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമായാണ് പാതയോരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നത്.

ജൈവമാലിന്യങ്ങള്‍ക്കു പുറമെ ഇലക്ട്രോണിക് മാലിന്യങ്ങളുള്‍പ്പെടെയുള്ളവയാണ് ഇത്തരത്തില്‍ പാതയോരങ്ങളില്‍ നിക്ഷേപിക്കുന്നത്. ജൈവമാലിന്യങ്ങള്‍ കാലാന്തരത്തില്‍ മണ്ണില്‍ ചേരുമെങ്കിലും ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഇത്തരത്തില്‍ നശിക്കാറില്ല. മാത്രമല്ല ഇവയില്‍ നിന്നുണ്ടാകുന്ന രാസവസ്തുക്കള്‍ മണ്ണില്‍ ലയിച്ചുചേര്‍ന്നാല്‍ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാവും വഴിവയ്ക്കുക. ദേശീയപാതയില്‍ അറവുകാട് ജംഗ്ഷന് വടക്കുവശം റോഡിന് പടിഞ്ഞാറുവശത്ത് ഇത്തരത്തില്‍ കാലങ്ങളായി മാലിന്യ നിക്ഷേപം നടക്കുന്നുണ്ട്.

കൂടാതെ പറവൂര്‍, തിരുവാമ്പാടി തുടങ്ങിയയിടങ്ങളിലും ഇത്തരം മാലിന്യ നിക്ഷേപം കാണാം. ആലപ്പുഴ നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞെങ്കിലും നഗരത്തോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ മാലിന്യ നിക്ഷേപം നടക്കുന്നതാണ് ആക്ഷേപം. നഗരത്തിലെ കടകളിലെയും മറ്റും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കിറ്റുകളിലും ചാക്കുകളിലുമാക്കി വാഹനങ്ങളിലെത്തി പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡരുകുകളില്‍ തള്ളുന്നത് നിത്യ സംഭവവമായി കഴിഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്തിലെ കോമളപുരം പാലത്തിന് സമീപം കനാലിലടക്കം ചാക്കുകെട്ടുകളില്‍ മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്.

ആലപ്പുഴ-കൂറ്റുവേലി റോഡരുകിലും ഇത്തരത്തില്‍ മാലിന്യ നിക്ഷേപങ്ങളുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പിഴ ചുമത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇതിനുവേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഇത്തരത്തില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കാന്‍ കാരണം. ആലപ്പുഴ നഗരസഭാ പരിധിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ രാത്രി കാല പരിശോധനയടക്കം കര്‍ശന നടപടികള്‍ അധികൃതര്‍ സ്വീകരിച്ചതോടെ വഴിയോരത്തെ മാലിന്യ നിക്ഷേപത്തിന് അറുതിവന്നിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Related posts