കുറിച്ചിയില്‍ ആസാം സ്വദേശിയുടെ മരണം: അന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ അറസ്റ്റുണ്ടാകും

KTM-DEATHചിങ്ങവനം: കുറിച്ചി ചിറവുംമുട്ടത്ത് നാട്ടുകാര്‍ മര്‍ദിച്ചവശനാക്കി വഴിയരികില്‍ കെട്ടിയിട്ട ആസാം സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സമീപവാസിയായ ഒരാളെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. കുറിച്ചി ചിറവുംമുട്ടം വീരാളശേരില്‍ വര്‍ഗീസ്(70) ആണ് അറസ്റ്റിലായത്. സമീപ വാസികളായ മറ്റ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നു കൂടുതല്‍ അറസ്റ്റ് നടന്നേക്കുമെന്ന പോലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയക്ക് ഒന്നരയോടെ ആസാം സിംഗ്ബാഗര്‍ ജില്ലയിലെ കണ്ടറ ഗ്രാമവാസിയായ കൈലാസ് ജോതി ബഹ്‌റ(30)യെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വഴിയരികില്‍ നിന്നും ചിങ്ങവനം പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്. തീര്‍ത്തും അവശ നിലയിലായി വായില്‍ നിന്നും നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു പോലീസ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ ബഹ്‌റ മരിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്താനുള്ള ശ്രമം പോലീസ്  ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ബഹ്‌റ മരിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ച് പോലീസ് രഹസ്യമായി അന്വേഷിച്ചു വരികയായിരുന്നു.  ഇതേ തുടര്‍ന്ന് പരിസരവാസികളായ നാല് പേരെ ചിങ്ങവനം പോലീസ് വ്യഴാഴ്ച വൈകിട്ട് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങളിലെ രക്തസ്രാവമാണ് മരണകാരണമായതെന്നു വിവരം ലഭിച്ചതോടെയാണ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന വര്‍ഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശരീരമാസകലം മര്‍ദനത്തിന്റേയും കല്ലേറിന്റേയും പരിക്കുകള്‍ കാണപ്പെട്ട ബഹ്‌റ അവസാനമായി ഭക്ഷണം കഴിച്ചത്് 36 മണിക്കൂര്‍ മുമ്പാണെന്നും അറിവായിട്ടുണ്ട്്.

Related posts