കുഴിമറ്റത്ത് വീണ്ടും അജ്ഞാതജീവി ആടുകളെ ആക്രമിച്ചു ; ചെന്നായയെപ്പോലുള്ള മൂന്നു ജീവികളെ കണ്ടതായി പ്രദേശവാസികള്‍

KTM-CHENNAകോട്ടയം: പാത്താമുട്ടം കുഴിമറ്റം മേഖലയില്‍ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം. ഇന്നു പുലര്‍ച്ചെ നാലോടെ രണ്ടു വീടുകളിലെ ആടുകളെ അജ്ഞാത ജീവി ആക്രമിച്ചു. അജ്ഞാത ജീവിയെ കണ്ട രണ്ടു വീട്ടുകാരും ചെന്നായ ആണെന്ന് പറയുന്നു. കുഴിമറ്റം എരുമത്താനംകുന്ന് എം.സി. ജോസഫിന്റെ ആടുകള്‍ക്ക് നേരെയാണ് അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായത്. കൂട്ടില്‍ നിന്നും ആടുകളുടെ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ചെന്നായയെ പോലുള്ള ജീവി ആടിനെ ആക്രമിക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ വരുന്നതു കണ്ട് അജ്ഞാതജീവി ആടിനെ കടിച്ചുവലിച്ചു കൊണ്ട് ഓടി.

പുറകെ ഓടിയ വീട്ടുകാര്‍ അജ്ഞാതജീവിയുടെ ആക്രമണത്തില്‍ നിന്നും ആടിനെ രക്ഷിക്കുകയായിരുന്നു. ആടിന്റെ കഴുത്തിലും വയറിലുമാണ് അജ്ഞാതജീവിയുടെ കടിയേറ്റത്. ആടിനെ രക്ഷിക്കുന്നതിനിടെ ജോസഫിനെയും അജ്ഞാതജീവി ആക്രമിക്കാന്‍ ശ്രമിച്ചു. തകിടിയേല്‍ തങ്കപ്പന്റെ വീട്ടിലെ ആടിനു നേരയും ഇന്നു പുലര്‍ച്ചെ അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായി. ചെന്നായയുടെ രൂപത്തിലുള്ള മൂന്നു ജീവികളെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച കുഴിമറ്റം മൈലാടുംപാറയില്‍ വാലുപറമ്പില്‍ ഗോപിയുടെ അഞ്ച് ആടുകളെ അജ്ഞാതജീവി  കൊല്ലുകയും, രണ്ടു ആട്ടിന്‍ കുട്ടികളെ മൃതപ്രായമാക്കുകയും ചെയ്തിരുന്നു. അതിനു സമീപത്തുള്ള വീടുകളിലാണ് ഇന്നു പുലര്‍ച്ചെ അജ്ഞാതജീവിയുടെ ആക്രമണം ഉണ്ടായത്. അജ്ഞാതജീവിയെ കുടുക്കാന്‍ വനംവകുപ്പ അധികൃതര്‍ കാമറയും കൂടും സ്ഥാപിച്ചിരിന്നു.  വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത പരന്നതോടെ സമീപ വാസികള്‍ കൂടുതല്‍ ഭീതിയിലായി. ഇപ്പോള്‍ വളര്‍ത്ത് മൃഗങ്ങളെ വീട്ടിനുള്ളിലാണ് പലരും സൂക്ഷിക്കുന്നത്.

Related posts