കെ.ഇ മാമ്മന് ആശംസകള്‍ നേരാന്‍ കുരുന്നുകളെത്തി

tvm-gandhiനെയ്യാറ്റിന്‍കര: ഈസ്റ്റര്‍ ദിനത്തില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കുരുന്ന് അതിഥികളോട് സ്വാതന്ത്ര്യസമരത്തിന്റെ സ്മരണകള്‍ മാഞ്ഞുപോകാത്ത ആര്‍ജവത്തോടെ ആ മുത്തച്ഛന്‍ പറഞ്ഞു- ഞാന്‍ ഭാരതീയനാണ്. എല്ലാപേരും ഒരേ സ്വരത്തില്‍ ആ വാക്കുകള്‍ ആവര്‍ത്തിച്ചു. അവര്‍ അദ്ദേഹത്തിന് കേക്കും ഖദര്‍ ഷാളും  ഗാന്ധി തൊപ്പിയും മഹാത്മാഗാന്ധിയുടെ ചിത്രവും സ്‌നേഹാദരങ്ങളോടെ സമ്മാനിച്ചു. കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ കരിച്ചാറ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ ഇരുപതോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ്  പ്രമുഖ ഗാന്ധിയനായ കെ.ഇ മാമ്മനെ സന്ദര്‍ശിക്കാന്‍ ഈസ്റ്റര്‍ ദിനത്തില്‍ എത്തിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  അദ്ദേഹം കുട്ടികളെ കണ്ടപ്പോള്‍ രോഗത്തിന്റെയും പ്രായത്തിന്റെയും അവശതകള്‍ താത്കാലികമായി വിസ്മരിച്ചു.

നല്ല കുട്ടികളായി, ഭാരത പൗരന്മാരായി വളര്‍ന്നു വരണമെന്ന് അദ്ദേഹം അവരെ ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം നാലാം ക്ലാസിലെ ഗോപികയും ഭരതും റാസിയും ബിന്‍ഷയും മറ്റു കൂട്ടുകാരോടൊപ്പം ദേശഭക്തിഗാനങ്ങളും ആലപിച്ചു. വന്ദേ മാതരം, വരിക വരിക സഹജരേ മുതലായ ഗാനങ്ങളാണ് കുട്ടികള്‍ ഒരേ സ്വരത്തില്‍ ആലപിച്ചത്.    ഗാന്ധിജിയുടെ ഇഷ്ട ഭജന്‍ ആയ രഘുപതി രാഘവ രാജാറാം കുട്ടികള്‍ ആലപിച്ചപ്പോള്‍ 94 കാരനായ കെ.ഇ മാമ്മനും കൂടെ ചേര്‍ന്നു.   വിറയാര്‍ന്ന അധരങ്ങള്‍ ആ വരികള്‍ ഉരുവിട്ടപ്പോള്‍ കുട്ടികളും ആവേശഭരിതരായി.  ഗോപിക  ഗാന്ധിജിയുടെ ചിത്രം ഉപഹാരമായി സമ്മാനിച്ചപ്പോള്‍ ഒന്നാം ക്ലാസിലെ നസ്രീന്‍ ഫാത്തിമ ഖദര്‍ ഷാള്‍ അണിയിച്ചു.

എല്‍കെജി ക്കാരന്‍ ഉമര്‍ അബ്ദുള്ളയ്ക്കായിരുന്നു ആ ശിരസ്സില്‍ തൊപ്പി ചാര്‍ത്താനുള്ള നിയോഗം. പല്ലില്ലാത്ത മോണ കാട്ടി മുത്തശ്ശന്‍ ആവശ്യപ്പെട്ടു- ഒരു മുത്തം കൂടി വേണം.  പിന്നീട് കെ.ഇ മാമ്മന്റെ നിര്‍ദേശപ്രകാരം  ട്വിങ്കിള്‍ ട്വിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന നഴ്‌സറി ഗാനം ഉമര്‍ ആലപിച്ചു. കുട്ടികളും അദ്ദേഹവും ഒരുമിച്ച് കേക്ക് മുറിച്ചു. തുടര്‍ന്ന് സംവാദത്തിന്റെ ഊഴമായി.  റാസിയും ഫയസും നിത്യയും സ്വതസിദ്ധമായ നിഷ്കളങ്കതയോടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം ലളിതമായി പ്രതികരിച്ചു. മഹാത്മാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും സ്വാതന്ത്ര്യസമര കാലത്തെ അനുഭവങ്ങളും അദ്ദേഹം വിവരിച്ചു.   ഹെഡ്മിസ്ട്രസ് എം.എം ലീല, പിടിഎ വൈസ് പ്രസിഡന്റ് ജെ.എം റഹിം, സ്റ്റാഫ് സെക്രട്ടറി സി.എസ് ഗിരീഷ്, അധ്യാപിക ഐ.പി സ്മിത, മദര്‍ പിടിഎ അംഗം എസ്. ഷമീമ എന്നിവരുംകുട്ടികളോടൊപ്പമുണ്ടായിരുന്നു.

Related posts