മുക്കം: കഴിഞ്ഞ ബുധനാഴ്ച കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പ റോഡ് എന്നിവിടങ്ങളില്‍ 4 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ജോസ് കുട്ടി ഭൂമി സംബന്ധമായ വിഷയത്തിലാണ് അക്രമണം കാണിച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാദര്‍ മാട്ടത്തൊടി എന്നയാളുടെ ടാപ്പിംഗ് തൊഴിലാളിയായിരുന്ന ജോസ് കുട്ടിയെ റബര്‍ ഷീറ്റുകള്‍ കൃത്യമായി ലഭിക്കാത്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നു. ഈ വിവരം ജോസ് കുട്ടിയെ അറിയിച്ചപ്പോള്‍ അദ്ദേഹം ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്ക് ഇത് കരാര്‍ ഏറ്റെടുക്കുകയായിരുന്നു.എന്നാല്‍ ഈ ഇനത്തില്‍ 35000 രൂപ കാദറിന് നല്‍കാനുണ്ട്. ഇത് ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞാണ് കാദറിന്റെ മകളേയും ഭാര്യയേയും വെട്ടിയത്.
മനപൂര്‍വം കൊല്ലാനായി തന്നെയാണ് കൃത്യം നടത്തിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിന് മുന്‍പ് ബെന്നിയുമായി 25 മിനുട്ടോളം സംസാരിച്ചതിനുശേഷമാണ് അയാളെ വെട്ടിയത്. തുടര്‍ന്ന് സി.ജെ.ആന്റണിയുടെ വീട്ടിലെത്തിയ പ്രതി ആന്റണിയെ അന്വേഷിച്ചങ്കിലും ഇല്ല എന്ന് മനസിലായപ്പോള്‍ മകനെ വെട്ടുകയായിരുന്നു.
വളരെ കരുതി കൂട്ടിയുള്ള കൊല്ലാന്‍ തയ്യാറെടുത്തുള്ള ആക്രമണമായിരുന്നു എന്നും പക്ഷെ സ്വത്ത് സംബന്ധമായി ജോസ് കുട്ടിയുമായി യാതൊരു പ്രശ്‌നവുമില്ലായിരുന്നു എന്നും കാദര്‍ മാട്ടത്തൊടിയുടെ സഹോദരന്‍ അബൂബക്കര്‍ മാട്ടത്തൊടി, നിഖില്‍ ആന്‍റണിയുടെ പിതാവ് സി.ജെ.ആന്റണി, ബെന്നിയുടെ സഹോദരന്‍ സിജു തോമസ് എന്നിവര്‍ പറഞ്ഞു.