നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവമ്പറമ്പില്‍ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനം ബോംബുനിര്‍മിക്കുന്നതിനിടെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാത്രിയിലും ഇന്നു രാവിലെയുമായി സംഭവസ്ഥലത്തു നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പോലീസിനു ലഭിച്ചു. സംഭവസ്ഥലത്തു നിന്നു 11 സ്റ്റീല്‍ബോംബുകളും വെടിമരുന്നുള്‍പ്പെടെയുള്ള ബോംബ് നിര്‍മാണസാമഗ്രികളും പോലീസ് കണ്ടെടുത്തു. മൂന്ന് കാലി കണ്ടെയ്‌നറുകള്‍, 100ഗ്രാം വെടിമരുന്ന്, പഞ്ഞിക്കെട്ടുകള്‍, വാട്ടര്‍ബോട്ടിലുകള്‍, ടോര്‍ച്ച്, തീപ്പെട്ടി തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെത്തിയവയില്‍പ്പെടുന്നു.
സ്‌ഫോടനത്തില്‍ അറ്റുപോയ കൈവിരലുകളും കണ്ടെത്തിയിട്ടുണ്ട്. നാദാപുരം എഎസ്പി ആര്‍. കറുപ്പസാമി, സിഐ കെ.എസ്. ഷാജി, എസ്‌ഐ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബോംബ്-ഡോഗ് സ്ക്വാഡുകളുള്‍പ്പെടെയുള്ള പോലീസ് സംഘം സംഭവസ്ഥലവും പരിസരവും പരിശോധിച്ചത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ വ്യാപക റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. പരിശോധന കര്‍ശനവും ശക്തവുമാക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലത്തെ സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചുവരികയാണ്. സ്‌ഫോടനസ്ഥലത്ത് കൂടുതല്‍ പേര്‍ ഉണ്ടായിരുന്നോ, ആര്‍ക്കെങ്കിലും പരിക്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
ഇന്നലെ രാത്രി ഒമ്പതരയോടെ കിണമ്പറക്കുന്നില്‍ നിര്‍ദിഷ്ട ഗവ. കോളജിലേക്ക് പുതുതായി നിര്‍മിച്ച റോഡിലാണ് സ്‌ഫോടനമുണ്ടായത്. നരിപ്പറ്റ സ്വദേശി ലീനീഷ് (24), പയന്തോങ്ങ് സ്വദേശി വിവേക് (28), ചേലക്കാട് സ്വദേശി ലിനേഷ് (26), വാണിമേല്‍ സ്വദേശി ജിനീഷ്, തെരുവമ്പറമ്പ് സ്വദേശി വിജേഷ് എന്നീ അഞ്ചുപേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവരെ കല്ലാച്ചി സ്വകാര്യആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രി തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ലിനീഷ്, വിവേക്, ലിനേഷ് എന്നിവരെ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിട്ടുണ്ട്. കിലോമീറ്ററുകള്‍ പ്രകമ്പനം കൊണ്ട സ്‌ഫോടനമാണ് നടന്നതെന്നും വന്‍ പ്രകാശം കണ്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.സ്‌ഫോടന ശബ്ദം കേട്ടെങ്കിലും എവിടെയാണ് സംഭവമെന്ന് വ്യക്തമല്ലായിരുന്നു. നാട്ടുകാരും പോലീസും ഏറെ തെരഞ്ഞാണ് സ്ഥലം കണ്ടെത്തിയത്. പരിക്കേറ്റവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. എന്നാല്‍ സംഭവവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്ന് ഏരിയാ സെക്രട്ടറി പി.പി. ചാത്തു പത്രക്കുറിപ്പില്‍ അറിയിച്ചു.
കൊണ്ടാലും പഠിക്കാത്ത ബോംബ് രാഷ്ട്രീയം
നാദാപുരം: പതിറ്റാണ്ടുകളായി തുടരുന്ന നാദാപുരത്തെ ബോംബ് രാഷ്ട്രീയത്തിന് അറുതി വരുന്നില്ല. ബോംബ് നിര്‍മ്മാണത്തിനിടയിലും എതിരാളികളുടെ ബോംബേറിലും ജീവന്‍ നഷ്ടപ്പെട്ടവരും ജീവിക്കുന്ന രക്തസാക്ഷികളാകുകയും ചെയ്തവര്‍ ഏറെ. ബലിയാടാകുന്നതില്‍ കൂടുതലും നിരപരാധികളായ യുവാക്കള്‍. സ്‌ഫോടനമോ ജീവാപായമോ ഉണ്ടായാല്‍ സര്‍വ്വ കക്ഷി യോഗം ചേരലും അപലപിക്കലും സമഗ്ര അന്വേഷണത്തിനാവശ്യപ്പെടലും എല്ലാം പതിവുപോലെ നടക്കും. എന്നാല്‍. രണ്ട് ദിവസം കഴിഞ്ഞാല്‍ എല്ലാം മറക്കുന്നതായാണ് കാണുന്നത്. അറസ്റ്റും കേസും ബോധവല്‍ക്കരണവും ഇവിടെ ഇതിന് തടസമാകുന്നില്ല.
പ്രശ്‌നം ചെറുതായാലും വലുതായാലും ബോംബിന്റെ ഉപയോഗം നിര്‍ബന്ധമായിരിക്കുന്ന അവസ്ഥയാണിവിടെ. കഴിഞ്ഞ നിയമാ സാഭാ തെരഞ്ഞെടുപ്പ് കാലത്താണ് കേരളത്തെ തന്നെ നടുക്കിയ നരിക്കാട്ടേരി സ്‌ഫോടനം.അഞ്ച് യുവാക്കളാണ് കൊല്ലപ്പെട്ടത്. അതിന് തൊട്ടടുത്ത ദിവസമുണ്ടായ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ ഇപ്പോഴും അതിന്റെ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. രണ്് സ്‌ഫോടനവും രണ്ടു പാര്‍ട്ടിക്കാര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലാണെന്ന പ്രത്യേകതയുമുണ്ട്.
ഇന്നലത്തെ സ്‌ഫോടനവും നിയമ സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ്. നരിക്കാട്ടേരി സ്‌ഫോടനത്തിന് ശേഷം ഇനി നാദാപുരം മേഖലയില്‍ ബോംബ് നിര്‍മ്മാണം ഉണ്ടാകില്ലെന്നാണ് ഏവരും ധരിച്ചിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലും അധികാരികളുടെ നടപടികളും അതാണ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ബോംബ് നിര്‍മ്മാണത്തിനും ഉപയോഗത്തിനും ചെറിയൊരിടവേള ഉണ്ടായെന്നതല്ലാതെ ഒരു കുറവുമുണ്ടായില്ലെന്നാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്.
പുതുവര്‍ഷം പിറന്ന് നാലാം മാസം പൂര്‍ത്തീകരിക്കുമ്പോള്‍ മേഖലയില്‍ നിരവധി ബോബു കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ഇതില്‍ വീടുകള്‍ക്ക് നേരെയുള്ള ബോംബേറുണ്ട്,ബോംബ് നിര്‍മ്മാണ കേസുകളുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ്് മുടവന്തേരിയില്‍ സ്‌ഫോടനത്തില്‍ സമദ് എന്ന അബ്ദുസമദിന് പരുക്കേറ്റതു ബോംബ് നിര്‍മ്മാണത്തിനിടയിലെന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ തെരുവമ്പറമ്പില്‍ നടന്ന സ്‌ഫോടവും നിര്‍മ്മണത്തിനിടയില്‍ തന്നെ. വന്‍ തോതില്‍ ബോംബുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. 13 സ്റ്റീല്‍ ബോംബുകള്‍ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്്. വെടി മരുന്നിന്റെ വന്‍ശേഖരം കത്തി പ്പോയെന്നാണ് അനുമാനം. കഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടാക്കി കടത്തിയിട്ടുണ്ടന്നും സംശയിക്കുന്നു.